പത്മനാഭസ്വാമിയുടെ ഘോഷയാത്രയ്ക്കായി വിമാനത്താവള റണ്‍വേ അടച്ചിടും 5 മണിക്കൂർ: എന്തുകൊണ്ട്?
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപ്പശി ഉത്സവത്തിന് ആറാട്ടോടെ പ്രൌഢഗംഭീര സമാപനം. ആയിരക്കണക്കിന് ഭക്ത ജനങ്ങളാണ് ഉത്സവത്തില്‍ പങ്കെടുത്തത്. മുന്‍ വർഷങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
എന്നാല്‍ ഇത്തവണ നിയന്ത്രണങ്ങളൊന്നും ഇല്ലാത്തത് ഭക്ത ജനങ്ങളുടെ ഒഴുക്കിന് ഇടയാക്കി. അൽപ്പശി ഉത്സവത്തിന്റെ ഭാഗമായ പള്ളിവേട്ട തിങ്കളാഴ്ചയായിരുന്നു നടന്നത്. ഇന്നലെ വൈകിട്ട് ശംഖുമുഖത്ത് നടന്ന ആറാട്ടോടെയാണ് അൽപ്പശി ഉത്സവം കൊടിയിറങ്ങി.

തുലാമാസത്തിലെ അത്തം നക്ഷത്രത്തില്‍ ആരംഭിച്ച് തിരുവോണത്തിന് സമാപിക്കുന്ന് അല്‍പ്പശി ഉത്സവം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പ്രധാനപ്പെട്ട രണ്ട് ഉത്സവങ്ങളിലൊന്നാണ്. മീനത്തിലെ രോഹിണി നാളില്‍ ആരംഭിച്ച് ചിത്തിര നക്ഷത്രത്തില്‍ സമാപിക്കുന്ന പൈങ്കുനി ഉത്സവമാണ് പത്മനാഭ ക്ഷേത്രത്തിലെ മറ്റൊരു പ്രധാന ഉത്സവം.

ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് ശംഖുമുഖം കടല്‍ത്തീരത്ത് സമാപിക്കുന്ന ആറാട്ട് ഘോഷയാത്രയാണ് രണ്ട് ഉത്സവങ്ങളുടേയും പ്രധാന ചടങ്ങ്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് പത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിൽ ആറാട്ട് ചടങ്ങ് ആരംഭിച്ചത്. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ മുതിര്‍ന്ന വ്യക്തിയാണ് പള്ളിവാളുമായി ഘോഷയാത്രയ്ക്ക് അകമ്പടി സേവിച്ചത്.

ഗരുഡവാഹനത്തിൽ ശ്രീപദ്മനാഭസ്വാമിയെയും നരസിംഹമൂർത്തിയെയും ശ്രീകൃഷ്ണസ്വാമിയെയും പുറത്തെഴുന്നള്ളിച്ചതോടെ ആറാട്ട് ഘോഷയാത്രയ്ക്ക് തുടക്കവുമായി. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, നടുവൊത്ത് മഹാവിഷ്ണുക്ഷേത്രം, അരകത്ത് ദേവീക്ഷേത്രം, പാൽക്കുളങ്ങര ചെറിയ ഉദേശ്വരം മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ആറാട്ട് വിഗ്രഹങ്ങൾ ആറാട്ട് ഘോഷയാത്രയില്‍ പങ്കുചേരാനായി പടിഞ്ഞാറേ നടയിലെത്തി.

ശംഖുംമുഖത്തേക്ക് പുറപ്പെട്ട ഘോഷയാത്ര കാലങ്ങളായി വള്ളക്കടവിൽ നിന്ന് വിമാനത്താവളത്തിനകത്തുകൂടിയാണ് കടന്ന് പോവുന്നത്. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേ വൈകീട്ട് 4 മണി മുതൽ 9 വരെ അടച്ചിട്ടിരുന്നു. ഈ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകൾ പുനക്രമീകരിച്ചു.

1932 ലാണ് ട്രാവന്‍കൂർ വിമാനത്താവളം സ്ഥാപിതമാവുന്നത്. എന്നാല്‍ ഇതിനും വർഷങ്ങള്‍ക്ക് മുമ്പ് തന്നെ കാലാകാലമായി ഘോഷയാത്ര കടന്ന് പോവുന്ന വഴിയിലൂടെയായിരുന്നു വിമാനത്താവളത്തിന്റെ റണ്‍വേ സ്ഥാപിച്ചത്. എന്നാല്‍ നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരം പാലിക്കുന്നതിന് വേണ്ടി ഇതുവഴിയുള്ള ഘോഷയാത്രയ്ക്ക് അനുവാദം നല്‍കുയായിരുന്നു.

1991 വിമാനാത്താവളത്തില്‍ രാജ്യാന്തര സർവ്വീസ് തുടങ്ങിയെങ്കിലും ഘോഷയാത്ര മുടക്കമില്ലാതെ തുടർന്നു. ഘോഷയാത്ര റൺവേയ്‌ക്ക് സമീപത്തെ ആറാട്ടു മണ്ഡപത്തിൽ അൽപ്പനേരം വിശ്രമിക്കുകയും ശേഷം വിശുദ്ധസ്നാനത്തിനായി പുറപ്പെടുകയും ചെയ്യും. വൈകുന്നേരം 5.30 ഓടെ വിമാനത്താവളത്തിന്റെ വളപ്പിലേക്ക് പ്രവേശിച്ച ഘോഷയാത്ര ശംഖുമഖത്തെ ചടങ്ങുകള്‍ക്ക് ശേഷം രാത്രി 8 മണിയോടെ വിമാനത്താവള റണ്‍വേയിലൂടെ തന്നെ ക്ഷേത്രത്തിലേക്ക് മടങ്ങി.












Click it and Unblock the Notifications