എന്തുകൊണ്ട് പൃഥ്വിരാജും ഇന്ദ്രജിത്തും ആർഎസ്എസ് ശാഖയിൽ പോയി? തുറന്ന് പറഞ്ഞ് മല്ലുക സുകുമാരൻ
തിരുവനന്തപുരം; ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും ആര്‍എസ്എസ് ശാഖയില്‍ അച്ഛന്‍ സുകുമാരന്‍ നിര്‍ബന്ധിച്ച് അയക്കുമായിരുന്നുവെന്ന സംഘപരിവാർ മുഖപത്രം ജൻമഭൂമിയിലെ ലേഖനം നേരത്തേ വലിയ ചർച്ചയായിരുന്നു. സിപിഐഎമ്മിലെയും കോണ്‍ഗ്രസിലെയും ചില നേതാക്കള്‍ പൂര്‍വകാലത്ത് ആര്‍എസ്എസുകാരായിരുന്നുവെന്ന് വാദിക്കുന്ന ലേഖന പരമ്പരയിലായിരുന്നു നടൻമാർ ശാഖയിൽ പോയതിനെ കുറിച്ച് പരാമർശിച്ചത്.
എന്നാൽ അന്ന് പൃഥ്വിയോ ഇന്ദ്രജിത്തോ ഇതിനോട് പ്രതികരിച്ചിരുന്നില്ല. പക്ഷേ അമ്മ മല്ലിക സുകുമാരൻ ഒരിക്കൽ ഒരു അഭിമുഖത്തിൽ ഇക്കാര്യം സമ്മതിച്ചിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ടാണ് ഇരുവരും ആർഎസ്എസ് ശാഖയിൽ പോയതെന്ന് പറയുകയാണ് മല്ലിക. മനോരമ ന്യൂസിന്റെ നേരെ ചൊവ്വെ പരിപാടിയിലാണ് മല്ലികയുടെ പ്രതികരണം. തന്റെ മുൻ വിവാഹത്തെ കുറിച്ചും സുകുമാരന്റെ അവസാന നാളെ കുറിച്ചുമെല്ലാം മല്ലിക അഭിമുഖത്തിൽ മനസ് തുറക്കുന്നുണ്ട്. താരത്തിന്റെ വാക്കുകളിലേക്ക്

'കെ ജി മാരാർ സാറുമായി കുടുംബത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദേഹം വീട്ടിൽ ഇടക്ക് വരാറുണ്ട്. പിപി മുകുന്ദൻ, രാമൻപിള്ളയൊക്കെ വന്നിട്ടുണ്ട്. അവർ ഒരുപാട് സംസാരിക്കും. ചില പുസ്തകങ്ങൾ ഒക്കെ അദ്ദേഹത്തിന് കൊണ്ടുകൊടുക്കും. അദ്ദേഹം അത് വായിക്കാറുമുണ്ട്. ഒരിക്കൽ എന്താണ് ഈ ശാഖയിൽ നടക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.ചില കോളേജ്, സ്കൂൾ കുട്ടികൾ ആ സമയത്ത് അവിടെ പോകാറുണ്ടായിരുന്നു'.

'അവിടെ സൂര്യനമസ്കാരം പഠിപ്പിക്കുമെന്ന തരത്തിലാണ് അവർ കാര്യങ്ങൾ അവതരിപ്പിച്ചത്. കായിക പരിശിലീനം എന്ന നിലയ്ക്കായിരുന്നു അവർ പോയത്. അല്ലാതെ ആർ എസ് എസ് എന്ന നിലയ്ക്കല്ല. ഇപ്പോൾ കുറി തൊട്ടാലോ ഓറഞ്ച് സാരിയുടുത്താലോ സംഘിയാണോ എന്നാണ് ചോദ്യം. സുകുമാരൻ ഒരു കമ്മ്യൂണിസ്റ്റുകാരനായിരുന്നു. എന്നാൽ അവസാന കാലത്ത് അദ്ദേഹത്തിന് പാർട്ടിയുമായി അകൽച്ച ഉണ്ടായിരുന്നു.

സ്വന്തം കാര്യത്തിന് വേണ്ടി മാത്രം നേതാക്കൾ പ്രവർത്തിക്കുന്നു, എല്ലാവർക്കും സ്വാർത്ഥ താത്പര്യമാണ് എന്നതൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം. പുതിയ ചിലർ പാർട്ടിയിലേക്ക് വന്നതും പാർട്ടി ട്രാക്ക് മാറ്റുന്നുണ്ടോയെന്ന തോന്നലും അദ്ദേത്തിന് ഉണ്ടായിരുന്നു. അവസാന കാലത്ത് അദ്ദേഹം ദൈവ വിശ്വാസത്തിലേക്ക് വന്നിരുന്നു

സുകുമാരൻ എന്ന അച്ഛന്റെ യുക്തിവാദത്തിലും വസ്തുനിഷ്ഠതയിലും മക്കളായ പൃഥ്നിരാജിനും ഇന്ദ്രജിത്തിനും യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. എന്നാൽ അമ്മയുടെ പ്രാർത്ഥനയിൽ അവർ വിശ്വസിക്കുന്നുണ്ട്. പൃഥ്വിരാജും ഇന്ദ്രജിത്തും വിശ്വാസികളാണ്, മല്ലിക സുകുമാരൻ പറഞ്ഞു. മാരാർ വിളിച്ചത് പ്രകാരം ചില ആർ എസ് എസ് പരിപാടികളിൽ സുകുമാരൻ പങ്കെടുത്തിട്ടുണ്ടെന്ന് നേരത്തേ മല്ലിക ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അത്തരത്തിൽ പങ്കെടുത്തതിൽ എന്താണ് തെറ്റെന്നും അവർ ചോദിച്ചിരുന്നു.

അതിനിടെ സുകുമാരൻ തന്റെ ജീവിതത്തിലേക്ക് വന്നില്ലായിരുന്നുവെങ്കിൽ തന്റെ ജീവിതം കുട്ടിച്ചോറാകുമായിരുന്നേനെയെന്നും മല്ലിക നേരെ ചൊവ്വേയിൽ പറഞ്ഞു. നടൻ ജഗതിയുമായുള്ള ആദ്യ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കായിരുന്നു മല്ലികയുടെ വാക്കുകൾ. ആദ്യ വിവാഹത്തെ കുറിച്ചും സുകുമാരനുമായുള്ള വിവാഹത്തെ കുറിച്ചും മല്ലികയുടെ വാക്കുകൾ ഇങ്ങനെ-വിമൺസ് കോളേജിൽ പഠിക്കുന്ന കാലത്ത് യൂത്ത് ഫെസ്റ്റിവലിന് പോകുമ്പോഴാണ് താൻ വലിയൊരു കലാകരനെ പരിചയപ്പെടുന്നത്. ക്രമേണ ഞങ്ങൾ പ്രണയത്തിലായി. അന്നത്തെ കാലത്ത് പ്രണയമെന്നൊക്കെ പറഞ്ഞാൽ വലിയ പ്രശ്നമാണ്. പ്രത്യേകിച്ച് ഞാൻ ഒരു നായർ കുടംബാംഗവും അദ്ദേഹം നായർ അല്ലാത്തൊരു കുടുംബാംഗവുമാണ്. വലിയ പ്രശ്നമാകും ആ വിവാഹം എന്ന് എനിക്ക് അറിയാമായിരുന്നു. എന്നാൽ എന്റെ അച്ഛനെ അറിയും അദ്ദേഹത്തെ സമ്മതിക്കാമെന്നൊക്കെ വാക്ക് കിട്ടി. അങ്ങനെ അതൊരു വിവാഹ ജീവിതത്തിലേക്ക് കടന്നു.

എന്നാൽ എന്തുകൊണ്ടോ ആ വിവാഹ ജീവിതം തുടർന്ന് കൊണ്ടുപോകാൻ തനിക്ക് സാധിച്ചില്ല. അച്ഛന്റെ വരുമാനം കൊണ്ടായിരുന്നു അവരുടെ വീട്ടിൽ കുടുംബം പുലർത്തിക്കൊണ്ട് പോയിരുന്നത്. അതുകൊണ്ട് തന്നെ വരുമാനം ഇല്ലാതെ അവിടെ കഴിയുന്നതിനെ ചൊല്ലിയൊക്കെ ചില പ്രശ്നങ്ങൾ ഉണ്ടായി. ഇതിനിടയിലാണ് ഞങ്ങളുടെ അടുത്ത ബന്ധവുമായ കെഎംകെ മേനോൻ, അടൂർ ഭാസി,തിക്കുറുശി എന്നിവരെല്ലാമാണ് സിനിമയിലേക്ക് അവസരം തന്നത്. എന്നാൽ സിനിമയിൽ ഒരു ആത്മവിശ്വാസം ഉണ്ടാക്കി തന്നത് ശ്രീകുമാരൻ തമ്പിയാണ്. അവിടുന്ന് അങ്ങോട്ട് അദ്ദേഹത്തേയും ഭാര്യയേയുമാണ് പല കാര്യങ്ങൾക്കും ഞാൻ ആശ്രയിച്ചത്.

പോകെ പോകെ ഞാൻ ഉദ്ദേശിച്ച നിലയ്ക്കുള്ള കുടുംബ ജീവിതം എനിക്ക് ലഭിച്ചില്ല. സാമ്പത്തിക പരാധീനതകൾ കൊണ്ടുള്ള മാനസിക നൈരാശ്യം കൊണ്ടാകം ഒരുപക്ഷേ. കുംടുംബം നോക്കുന്നതിനേക്കാൾ തൊഴിൽ എന്നതിനായി തന്റെ ശ്രദ്ധ. അത് ചില പ്രശ്നങ്ങൾക്ക് കാരണമായി. സുകുമാരനുമായി ബന്ധമുണ്ടായിരുന്നില്ലെങ്കിൽ തന്റെ ജീവിതം കുട്ടിച്ചോറാകുമായിരുന്നു. അദ്ദേഹം എന്നെ ചുമ്മാ വന്ന് കെട്ടുകയായിരുന്നില്ല. വീട്ടിൽ അച്ഛനെ വന്ന് കണ്ട് സംസാരിച്ചതിന് ശേഷമാണ് വിവാഹത്തിലേക്ക് എത്തുന്നത്.

സുകുമാരന്റെ പണം കണ്ട് പുറകെ പോയി എന്ന ആക്ഷേപങ്ങൾ ഉയർന്നിരുന്നു. എന്നാൽ എന്നേക്കാൾ അതിനൊക്കെ മറുപടി പറഞ്ഞത് സുകുമാരൻ തന്നെയായിരുന്നു. സുകുമാരൻ ശുണ്ടിക്കാരനായിരുന്നു. എന്നാൽ അദ്ദേഹം അകാരണമായിട്ടല്ല ശുണ്ടിപിടിച്ചത്. നുണ പറയുന്നതിനും അദ്ദേഹത്തെ കുറിച്ച് തെറ്റായ കഥകൾ മെനയുന്നതിനുമൊക്കെയായിരുന്നു.

എന്നെ സംബന്ധിച്ച് ജീവിത്തിലെ വലിയ ഷോക്കായിരുന്നു സുകുമാരന്റെ വിയോഗം. അദ്ദേഹം നന്നായി പുകവലിക്കുമായിരുന്നു. ഒരു ദിവസം രാവിലെ പുറം വേദനയെടുക്കുന്നു എന്ന് പറഞ്ഞ് എഴുന്നേൽക്കുകയായിരുന്നു. ഒടുവിൽ ആശുപത്രിയിലാക്കി. മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഏകദേശം ഭേദമായത് പോലെയായിരുന്നു. മൂന്നാം ദിവസം പേപ്പറ് വായിച്ചോണ്ടിരിക്കുമ്പോഴാണ് അദ്ദേഹം നെഞ്ച് വേദന ഉണ്ടെന്ന് പറഞ്ഞ് ചാടി എഴുന്നേൽക്കുന്നത്.വേഗം സിസറ്ററെ വിളിക്കാൻ തന്നോട് പറഞ്ഞു. സിസ്റ്റർ ഓടിയെത്തി ഐസിയുലേക്ക് അദ്ദേഹത്തെ കൊണ്ട് പോയി. പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ അദ്ദേഹം മരിച്ചു എന്ന വാർത്തയാണ് വരുന്നത്, മല്ലിക പറഞ്ഞു.












Click it and Unblock the Notifications