കാട്ടാനക്കൂട്ടം പാമ്പാടി നെഹ്റുകോളേജിന് സമീപം!നാട്ടുകാർ പരിഭ്രാന്തിയിൽ!ആനകൾ നീങ്ങുന്നത് തൃശൂരിലേക്ക്
നാട്ടിലിറങ്ങിയ കാട്ടാനകളെ മയക്കുവെടി വെച്ചോ അല്ലാതെയോ പിടികൂടുമെന്ന് വനം മന്ത്രി രാജു നിയമസഭയിൽ വ്യക്തമാക്കി.
പാലക്കാട്: നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് കയറ്റാനുള്ള ശ്രമങ്ങൾ വിഫലം. അഞ്ച് ദിവസമായി പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വിലസിയ മൂന്ന് കാട്ടാനകളും ഇപ്പോൾ പാമ്പാടി നെഹ്റു കോളേജിന് സമീപത്താണ് തമ്പടിച്ചിരിക്കുന്നത്.
പാലപ്പുറത്ത് ഭാരതപ്പുഴയിൽ നിന്നും കയറിയ കാട്ടാനക്കൂട്ടത്തെ പടക്കം പൊട്ടിച്ചാണ് വനപാലകരും ജനങ്ങളും ഓടിക്കാൻ ശ്രമിക്കുന്നത്. പുഴയിൽ മണിക്കൂറുകളോളം ചിലവഴിച്ച കാട്ടാനക്കൂട്ടം പിന്നീട് പാമ്പാടി നെഹ്റു കോളേജ് ഭാഗത്തേക്കാണ് പോയത്. പ്രദേശത്തെ പുരയിടങ്ങളിലൂടെയും മറ്റും നടന്നുനീങ്ങിയ കാട്ടാനകൾ തൃശൂർ ഭാഗത്തേക്ക് പോകാനാണ് സാദ്ധ്യത.
അതിനിടെ, നാട്ടിലിറങ്ങിയ കാട്ടാനകളെ മയക്കുവെടി വെച്ചോ അല്ലാതെയോ പിടികൂടുമെന്ന് വനം മന്ത്രി രാജു നിയമസഭയിൽ വ്യക്തമാക്കി. സംസ്ഥാനത്ത് നിലവിൽ രണ്ട് കുങ്കിയാനകൾ മാത്രമാണുള്ളത്, തമിഴ്നാട്ടിൽ നിന്നും കൂടുതൽ കുങ്കിയാനകളെ എത്തിച്ച് കാട്ടാനക്കൂട്ടത്തെ തളയ്ക്കാൻ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു.

അഞ്ച് ദിവസമായി...
അഞ്ച് ദിവസമായി പാലക്കാട് ജില്ലയിലെ ജനങ്ങൾ ആനപ്പേടിയിലാണ്. കാട്ടിൽ നിന്നും നാട്ടിലിറങ്ങിയ മൂന്ന് ആനകൾ ആദ്യം പെരിങ്ങോട്ടുകുറിശിയിലാണെത്തിയത്.

ജനങ്ങൾ ഭീതിയിൽ...
പെരിങ്ങോട്ടുകുറിശിയിൽ നിന്നും കാട്ടാനക്കൂട്ടത്തെ തുരത്താൻ ശ്രമിച്ചതോടെ ഇവ പാലപ്പുറം, കൂത്താമ്പള്ളി മേഖലയിലേക്ക് നീങ്ങുകയായിരുന്നു. കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി വിലസാൻ തുടങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്.

പടക്കം പൊട്ടിച്ചും...
പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയുമാണ് നിലവിൽ കാട്ടാനക്കൂട്ടത്തെ ജനവാസ മേഖലയിൽ നിന്നും ഓടിക്കുന്നത്. എന്നാൽ ഇവയെ തിരിച്ച് വനത്തിൽ കയറ്റുന്നത് ശ്രമകരമാണെന്നാണ് വനംവകുപ്പ് ജീവനക്കാർ പറയുന്നത്.

കാട്ടിൽ നിന്നും അകലെ...
നിലവിൽ വനപ്രദേശത്ത് നിന്നും ഏകദേശം 60 കിലോമീറ്ററോളം മാറിയാണ് കാട്ടാനകൾ തമ്പടിച്ചിരിക്കുന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്. അതിനാൽ ഇവയെ തിരികെ വനത്തിലേക്ക് ഓടിച്ചുകയറ്റൽ അസാദ്ധ്യമാണ്.

നീരാട്ടും ആശങ്കയും...
കഴിഞ്ഞ ദിവസം പാലപ്പുറത്ത് ഭാരതപ്പുഴയിലിറങ്ങിയ കാട്ടാനക്കൂട്ടം മണിക്കൂറുകളോളം ഇവിടെ ചിലവഴിച്ചു. ഇരുഭാഗത്തും നാട്ടുകാർ തടിച്ചുകൂടിയതിനാൽ പുഴയുടെ നടുവിലായിരുന്ന ആനകൾ.

തിരുവില്വാമലയിലേക്ക്...
ഭാരതപ്പുഴയിൽ നിന്നും കയറിയ മൂന്നു കാട്ടാനകളും ഇപ്പോൾ പാമ്പാടി നെഹ്റു കോളേജിന് സമീപത്താണുള്ളത്. കാട്ടാനക്കൂട്ടം തിരുവില്വാമലയിലേക്കാണ് നീങ്ങുന്നതെന്ന് വനംവകുപ്പ് അധികൃതരും സ്ഥിരീകരിച്ചു. പ്രദേശത്ത്
ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

മയക്കുവെടി....
ഒന്നിലേറെ ആനകൾ ഉള്ളതാണ് മയക്കുവെടി പ്രയോഗിക്കുന്നതിന് തടസം. ഒരു ആനയ്ക്ക് നേരെ വെടി വെച്ചാൽ മറ്റു രണ്ട് ആനകൾ അക്രമാസക്തരാകാൻ സാദ്ധ്യതയുണ്ട്. എന്നാൽ മയക്കുവെടി വെച്ചോ അല്ലാതെയോ ആനകളെ തളയ്ക്കുമെന്നാണ് വനംമന്ത്രി വ്യക്തമാക്കിയത്. തമിഴ്നാട്ടിൽ നിന്നും കൂടുതൽ കുങ്കിയാനകളുടെ സഹായം തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications