ഡോളർകടത്ത് കേസിലെ ഹൈക്കോടതി വിധി ബിജെപി ആയുധമാക്കുമോ?
തിരുവനന്തപുരം: ഡോളർകടത്ത് കേസിൽ കേന്ദ്ര ഏജൻസികൾക്കെതിരെ സംസ്ഥാനം പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തിൽ നിയമസാധുത ആരാഞ്ഞ് സിപിഎം. കേസ് നിയമപരമായി നേരിടാനാണ് സിപിഎം ശ്രമം. അതേസമയം, സിപിഎമ്മിനെതിരെ ബിജെപി കേസ് രാഷ്ട്രീയപരമായി ഉപയോഗിക്കുന്നുവെന്നതിൻ്റെ സൂചനകളും ഇതിനോടകം തന്നെ പുറത്തു വന്നിട്ടുണ്ട്.
ആ ചുരണ്ട മുടിയും സാരി ലുക്കും... നടി അനുപ പരമേശ്വരന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

ഡോളർ കടത്ത് കേസിൽ സിപിഎമ്മിനെയും സർക്കാരിനെയും താറടിച്ച് കാണിക്കാനാണ് ഒരിടവേളക്ക് ശേഷം വീണ്ടും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കേസിൽ സജീവമാകുന്നത്. ഡോളര്‍ കടത്ത് കേസിലെ കൂടി പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും കസ്റ്റംസിന് നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസിലെ മൊഴിയില്‍ പിടിച്ചാണ് ഇ ഡിയുടെ പുതിയ നീക്കമെന്നുള്ളതാണ് വിചിത്രം. എന്നാലിത്, കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുയരുന്ന സമ്മർദ്ദ തന്ത്രങ്ങളുടെ ഭാഗമായി നടക്കുന്നതാണെന്നാണ് സിപിഎമ്മിൻ്റെ വിലയിരുത്തൽ.

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിലും ഡോളര്‍-കള്ളപ്പണ ഇടപാടുകളിലും അന്വേഷണം ഊർജിതമാക്കുന്നതിലൂടെ ബിജെപിയെ വെള്ളപൂശി സർക്കാരിനെ നോട്ടമിട്ടാണ് കേന്ദ്രഏജൻസികൾ മുന്നോട്ടുപോകുന്നത്. പുതിയ മൊഴികളുടെ കൂടി അടിസ്ഥാനത്തില്‍ അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെക്കൂടി ഉൾപ്പെടുത്താനുള്ള കാര്യമായ ശ്രമങ്ങളും ഉന്നതതലത്തിൽ നടക്കുന്നുണ്ട്.

വരും ദിവസങ്ങളില്‍ കസ്റ്റംസും ഇഡിയും സിബിഐയും യോജിച്ചുള്ള നീക്കങ്ങള്‍ നടത്താനും സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന സൂചന. തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മതിയായ തെളിവ് ലഭിക്കാത്തതിനെത്തുടർന്ന് വലിയ അന്വേഷണപുരോഗതി ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ, ഡോളർ കടത്ത് കേസിലൂടെ സർക്കാരിനെ പരമാവധി ഉപയോഗപ്പെടുത്താനാണ് കേന്ദ്ര നീക്കം.

ഇ.ഡി.ക്കെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത് ഹൈക്കോടതി നേരത്തെ റദ്ദാക്കിയതായും കേന്ദ്രം ആയുധമാക്കുന്നുണ്ട്. സർക്കാർ ആവശ്യപ്പെട്ട ജുഡീഷ്യല്‍ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്ന പശ്ചാത്തലത്തിൽ കേസ് നിയമപരമായി നേരിടുന്നതിൽ എന്തു നടപടികൾ കൈകൊള്ളണമെന്ന് സിപിഎം തീരുമാനമെടുക്കും.

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിൽ വരുന്ന എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കേസന്വേഷിക്കുന്നതിനാൽ കൃത്യമായ രാഷ്ട്രീയമാണ് ബിജെപി ഇതിലൂടെ തുറന്നുകാട്ടുന്നത്. സഹകരണ മന്ത്രാലയത്തിൻ്റെ ചുമതല കൂടിയുള്ള അമിത്ഷായുടെ നേതൃത്വത്തിലാണ് പ്രതികാര പകപോക്കൽ രാഷ്ട്രീയം നടത്തുന്നതെന്നാണ് അനൗദ്യോഗികമായി പോലും സിപിഎം കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.

രണ്ടു വർഷം മുൻപ് നടന്ന തിരുവനന്തപുരം നയതന്ത്ര സ്വർണക്കടത്ത് കേസിൽ സ്വപ്നയെയും സരിത്തിനെയും അറസ്റ്റ് ചെയ്യുകയും ഇതുവഴി മുഖ്യമന്ത്രിയുടെ ഓഫീസിനെ അടക്കം പ്രതിക്കൂട്ടിലെത്തിക്കാനും അന്വേഷണത്തിൻ്റെ ദിശ മുഖ്യമന്ത്രിയിലേക്ക് പോലും മാറ്റാനും വലിയ രാഷ്ട്രീയ ഇടപെടൽ നടന്നിരുന്നു.
അന്നൊന്നും മറ്റു തെളിവുകൾ പോലും ലഭിക്കാതെ കേരളത്തിൽ നിന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് വെറും കയ്യോടെ മടങ്ങേണ്ട സാഹചര്യം ഉണ്ടായിരുന്നു. പ്രതികളുടെ പുതിയ മൊഴികൾ കൂടി വന്ന പശ്ചാത്തലത്തിലാണ് അന്വേഷണം പഴയരീതിയിലേക്ക് വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങൾ അണിയറയിൽ നടക്കുന്നത്.

അതേ സമയം, ജുഡീഷ്യല്‍ അന്വേഷണത്തില്‍ ഹൈക്കോടതിയുടെ അന്തിമ തീരുമാനം കേസന്വേഷണത്തില്‍ നിര്‍ണ്ണായകമാകുമെന്നതിൽ തർക്കമില്ല. ഹര്‍ജിയില്‍ ഹൈക്കോടതി വിശദമായി വാദം കേള്‍ക്കുമെന്ന് അറിയിച്ചിട്ടുമുണ്ട്. അത് ഇഡിക്ക് അനുകൂലമാകുമെന്ന് തന്നെയാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.
ഇതുവഴി രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സർക്കാരിനെതിരെയുള്ള ഗൂഢനീക്കങ്ങൾ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ഒരുകൂട്ടം ബിജെപി നേതാക്കളുമുള്ളത്. ഹൈക്കോടതി വിധി എതിരായാല്‍ കേസുമായി സുപ്രീംകോടതിയെ സമീപിക്കാനും കേന്ദ്രഏജന്‍സികള്‍ക്കിടയിൽ ആലോചനയുണ്ട്. പക്ഷേ ഇത് എത്രത്തോളം വിജയിക്കുമെന്നുള്ളത് കണ്ടറിയണം.

മുഖ്യമന്ത്രിക്കും മുൻ സ്പീക്കർക്കും വേണ്ടി വിദേശ കറൻസി കടത്തിയിട്ടുണ്ടെന്ന് സ്വർണക്കടത്ത് കേസ് പ്രതിയുടെ മൊഴിയിൽ ഉന്നമിട്ടാണ് കസ്റ്റംസ് നീക്കമെന്നുള്ളതാണ് വിചിത്രനടപടി. എന്നാൽ സ്വർണക്കടത്തു കേസ് അന്വേഷിച്ചിരുന്ന പഴയ കസ്റ്റംസ് കമ്മീഷണർ കേരളത്തിൻ്റെ ചുമതല വിട്ടൊഴിഞ്ഞ് കഴിഞ്ഞ പുതിയ ചുമതലയിലേക്ക് പോയപ്പോൾ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ഇത് മാധ്യമങ്ങളിൽ പോലും വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നതാണ്. വ്യക്തമായ രാഷ്ട്രീയം തുറന്നുകാട്ടുന്നതായിരുന്നു അന്നത്തെ അദ്ദേഹത്തിൻ്റെ വാർത്താസമ്മേളനങ്ങളും തുടർന്നുള്ള മറുപടികളും.

അതേസമയം, സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ചിട്ടുള്ള പുതിയ മൊഴികളിൽ എത്രത്തോളം വാസ്തവം നിലനിൽക്കുന്നുവെന്ന് വീണ്ടും അന്വേഷിച്ച് പരിശോധിക്കേണ്ടതുണ്ട്. മൊഴിയിൽ പറയുന്നത് ഇങ്ങനെയാണ്. യു.എ.ഇയിലെത്തിയ ശേഷം മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സ്വപ്നയെ ഫോണില്‍ വിളിച്ച് ഒരു പാക്കറ്റ് സ്വർണം എത്തിക്കേണ്ടതുണ്ടെന്ന് അറിയിക്കുകയായിരുന്നു.
ഈ പാക്കറ്റ് കോണ്‍സുലേറ്റിലെ അഡ്മിന്‍ അറ്റാഷെയായ അഹമ്മദ് അല്‍ദൗഖി നേരിട്ട് യു.എ.ഇയില്‍ എത്തിക്കുകയായിരുന്നുവെന്നാണ് സ്വപ്നയുടെ മൊഴി. കസ്റ്റംസ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടിയിലാണ് ഇക്കാര്യമുള്ളത്.

യുഎഇയിലെത്തിയ ഒരു പാക്കറ്റ് പൊതുഭരണ വകുപ്പിലെ ഉദ്യേഗസ്ഥനായ അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസര്‍ ഹരികൃഷ്ണനില്‍ നിന്ന് വാങ്ങിയെന്നാണ് സരിത്തിൻ്റെ മൊഴി. ഇതാണ് അഹമ്മദ് അല്‍ദൗഖി വഴി യു.എ.ഇയില്‍ എത്തിച്ചതെന്നും ഇയാൾ പറയുന്നു. ഈ പാക്കറ്റ് സ്‌കാന്‍ ചെയ്തപ്പോള്‍ ഒരു ബണ്ടില്‍ കറന്‍സി കണ്ടതായും മൊഴിയിൽ പറയുന്നുണ്ട്.എന്നാൽ, കസ്റ്റംസിന് ലഭിച്ചിട്ടുള്ള കാരണംകാണിക്കൽ നോട്ടീസിലെ മൊഴികൾ വീണ്ടും പരിശോധിക്കാനുള്ള സാഹചര്യവുമുണ്ട്. ഇരു പ്രതികളുടെയും മൊഴികൾ സ്ഥിരീകരിക്കാനുള്ള ശ്രമങ്ങളും, ഇതിൽ എന്തെങ്കിലും വൈരുദ്ധ്യമുണ്ടോ എന്നതും അന്വേഷണസംഘം വിശദമായി വിലയിരുത്തുകയാണ്.












Click it and Unblock the Notifications