മുകേഷിനെ കൈവിടുമോ സിപിഎം?; രാജിക്കാര്യം സംസ്ഥാന സമിതി നാളെ ചർച്ച ചെയ്യും
തിരുവനന്തപുരം: ലൈംഗികാതിക്രമ പരാതിയില്‍ എം എൽ എ മുകേഷിന്റെ രാജിക്കാര്യം ചർച്ച ചെയ്യാതെ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്.ശനിയാഴ്ച ചേരുന്ന സംസ്ഥാന സമിതിയിലാവും വിഷയം ചർച്ച ചെയ്യുക. രാജി സംബന്ധിച്ച അന്തിമ തീരുമാനം യോഗത്തിൽ കൈക്കൊണ്ടേക്കും.
നാളെ നടക്കുന്ന സംസ്ഥാന സമിതിയിൽ കൊല്ലത്ത് നിന്നുള്ള നേതാക്കൾ അടക്കം പങ്കെടുക്കുന്നുണ്ട്. മുകേഷിന്റെ രാജി സംബന്ധിച്ച് കൊല്ലത്തുള്ള നേതാക്കളുടെ പ്രതികരണം പാർട്ടി തേടും. മുകേഷിൽ നിന്നും വിശദീകരണം തേടിയേക്കും. മുകേഷ് രാജിവെയ്ക്കേണ്ടതില്ലെന്നാണ് സി പി എം നേതാക്കൾ നേരത്തേ ആവർത്തിച്ച് പറഞ്ഞത്. സമാന കേസുകളിൽ യു ഡി എഫ് നേതാക്കൾ രാജിവെച്ചിട്ടില്ലന്നാണ് നേതാക്കൾ ഉയർത്തുന്ന പ്രതിരോധം.

അതേസമയം ഒരു വിഭാഗം നേതാക്കൾ മുകേഷ് മാറി നിൽക്കണമെന്ന ശക്തമായ നിലപാട് മുന്നോട്ട് വെച്ചിട്ടുണ്ട്. പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടും ഇക്കൂട്ടത്തിൽ പെടുന്നു. കോൺഗ്രസുകാർ ചെയ്തില്ലെന്ന് കരുതി തങ്ങളും അതേ നിലപാടാണോ കൈക്കൊള്ളേണ്ടത് എന്ന ചോദ്യമാണ് അവർ പങ്കുവെയ്ക്കുന്നത്. സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മുകേഷ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയെ അദ്ദേഹം നേരിട്ട് കാണുകയും ചെയ്തു.
പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെങ്കിൽ മാറി നിൽക്കാമെന്നാണ് മുകേഷ് നേതൃത്വത്തെ അറിയിച്ചതെന്നാണ് സൂചന. എന്നാൽ തനിക്കെതിരായ ലൈംഗികാതിക്രമ ആരോപണം കെട്ടിച്ചമച്ചതാണെന്നും തനിക്ക് അനുകൂലമായ തെളിവുകള്‍ കൈയ്യിലുണ്ടെന്നും മുകേഷ് വാദിക്കുന്നു. അതിനിടെ മുൻകൂർ ജാമ്യത്തിനുള്ള നടപടികൾ മുകേഷ് ആരംഭിച്ചിട്ടുണ്ട്.മുകേഷ് വെള്ളിയാഴ്ച കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു.
അതേസമയം മുകേഷിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ പരാതിക്കാരി ഇന്ന് മജിസ്ട്രേര്റിന് മുന്നിൽ വിശദമായ മൊഴി നൽകി. എറണാകുളം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് രഹസ്യ മൊഴി നൽകിയത്.മൊഴിയിൽ താൻ ഉറച്ച് നിൽക്കുകയാണെന്നും അവർ പറഞ്ഞു. ഏത് പ്രമുഖനായാലും കേസെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതിനെ തുടർന്ന് ലഭിച്ച ആർജവമാണ് പരാതി നൽകാനുള്ള പ്രേരണയെന്നും തനിക്ക് സർക്കാരിൽ വിശ്വാസമുണ്ടെന്നും അവർ വ്യക്തമാക്കി.
അതിനിടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ നിന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം വർഗ്ഗീസിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് അനിൽ അക്കര ഹൈക്കോടതിയിൽ പരാതി നൽകി.. ഹൈക്കോടതി റജിസ്ട്രാർക്കാണ് പരാതി നൽകിയത്. ജഡ്ജി ഹണി എം വർഗീസ് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയുടെ മകളാണെന്നും മുൻപു പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ അവർ കേസ് പരിഗണിച്ചാൽ അത് നീതിപൂർവ്വമാകില്ലെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയത്.












Click it and Unblock the Notifications