കോടിയേരി ബാലകൃഷ്ണൻ പുറത്തേക്ക്? എകെജി സെന്ററിൽ കോടിയേരിയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച
തിരുവനന്തപുരം; എകെജി സെന്ററിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര കൂടിക്കാഴ്ച നടത്തി. ബെംഗളൂരു മയക്കുമരുന്ന് കേസിൽ കോടിയേരിയുടെ മകൻ ബിനീഷ് കോടിയേരിയ്ക്കെതിരെ ഇഡി നടപടി ശക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച എന്നാണ് സൂചന.
ഇരുവരേയുംകൂടാതെ പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി, എല്‌ഡിഎഫ് കൺവീനർ എ വിജയരാഘവൻ, സെക്രട്ടറിയേറ്റ് അംഗം എംവി ഗോവിന്ദൻ എന്നിവരും എകെജി സെന്റിൽ എത്തിയിട്ടുണ്ടെന്നാണ് വിവരം. കേസിൽ ഇഡി ബിനീഷിനെതിരെ കുരുക്ക് മുറുക്കിയ സാഹചര്യത്തിൽ സിപിഎം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. ഇന്നലെ 24 മണിക്കൂറോളം ബിനീഷിന്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. കേസിലെ പ്രധാന പ്രതിയായ അനുപ് മുഹമ്മദുമായി ബന്ധപ്പെട്ട രേഖകൾ ബിനീഷിന്റെ വസതിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കോടിയേരി ബാലകൃഷ്ണനെ പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. നേരത്തെ മകൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിന് പിതാവിനെ പഴിക്കേണ്ട കാര്യമില്ലെന്ന തരത്തിലായിരുന്നു വിവാദങ്ങളിൽ സിപിഎം നേതാക്കൾ പ്രതികരിച്ചത്. കേസിൽ കോടിയേരിക്കെതിരെ നടക്കുന്ന പ്രചരണങ്ങളെ രാഷ്ട്രീയമായി നേരിടാനാണ് സിപിഎം തിരുമാനമെന്നും പിബി അംഗം എസ് രാമചന്ദ്രൻ പിള്ള പറഞ്ഞിരുന്നു.
അതിനിടെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് നോട്ടീസ് അയച്ചിരിക്കുകയാണ് എൻഫോഴ്സ്മെന്റ്. വെള്ളിയാഴ്ച കൊച്ചി ഓഫീസിൽ നേരിട്ട് ഹാജരാകണമെന്നാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.ഐടി വകുപ്പിലെ ഇടപാടുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നൽകിയതെന്നാണ് വിവരം.
നേരത്തേ തന്നെ എം ശിവശങ്കറുമായി അടുത്ത ബന്ധമുള്ള രവീന്ദ്രനെതിരെ പ്രതിപക്ഷം ആരോപണം ഉയർത്തിയിരുന്നു. ശിവശങ്കറിനെ കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന്തന്നെ വിളിച്ചത് രവീന്ദ്രനാണെന്ന് സ്വപ്ന മൊഴി നൽകിയിരുന്നു. ഐടി വകുപ്പില്‍ അടക്കം നടത്തിയ ചില നിയമനങ്ങളില്‍ ശിവശങ്കറിനൊപ്പം രവീന്ദ്രനും പങ്കുണ്ടെന്ന മൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.












Click it and Unblock the Notifications