ജനാധിപത്യ സമരങ്ങളെ മുളയിലെ നുള്ളാനുള്ള ശ്രമങ്ങൾക്ക് മുന്നിൽ മുട്ടുമടക്കില്ല; ഷാഫി പറമ്പിൽ
തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്താനുള്ള നടപടിയിൽ രൂക്ഷവിമർശനവുമായി ഷാഫി പറമ്പിൽ എം എൽ എ. ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവസരം വിനിയോഗിച്ചതിന്റെ പേരിൽ കാപ്പ ചുമത്താനാണ് സർക്കാർ തീരുമാനിക്കുന്നതെങ്കിൽ അതിനെ നേരിടുക തന്നെ ചെയ്യും. ഇത് ഭരണകുട ഭീകരതയാണ്. ജനാധിപത്യ സമരങ്ങളെ മുളയിലെ നുള്ളാനുള്ള ശ്രമങ്ങൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

'പിണറായി വിജയനെതിരെ പ്രതിഷേധം പ്രതിഷേധം എന്ന് രണ്ട് വാക്ക് മുദ്രാവാക്യം വിളിച്ചതിന്റെ അസ്വസ്ഥതയും അസഹിഷ്ണുതയും അദ്ദേഹത്തിനും വകുപ്പിനും മാറിയിട്ടില്ല. അതിന് കാപ്പയാണോ ചുമത്തേണ്ടത്? വധശ്രമത്തിന് കേസെടുത്ത് ഉള്ളിൽ തള്ളാൻ ശ്രമിച്ചതാണ്. ഫർസീനെതിരെ ചുമത്തില ചില വകുപ്പുകൾ വലിയ രസമാണ്. കെഎസ്യു പ്രവർത്തകർക്കൊപ്പം ഡിയു ഓഫീസിലേക്ക് മാർച്ച് നടത്തിയത്,അനുമതി ഇല്ലാതെ ഉച്ചഭാഷിണി ഉപയോഗിച്ച് പൊതുയോഗം നടത്തിയത്, ശബരിമല വിഷയത്തിൽ സർക്കാരിനും പോലീസിനും എതിരെ മുദ്രാവാക്യം വിളിച്ച് മട്ടന്നൂർ പോലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തിയത്, കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മാർച്ച് നടത്തിയത്, ഇപി ജയരാന്റെ വസതിയിലേക്കും ഓഫീസിലേക്കും മാർച്ച് നടത്തിയത് ഇതൊക്കെ എങ്ങനെയാണ് കാപ്പയ്ക്ക് കാരണമാകുക? പിണറായി പോലീസ് മറുപടി പറയണം. ഇത് അംഗീകരിക്കാൻ യൂത്ത് കോൺഗസ് തയ്യാറാകില്ല. നിയമപരമായും രാഷ്ട്രീയപരമായും ഇതിനെതിരെ നേരിടും', ഷാഫി പറമ്പിൽ പറഞ്ഞു.
മട്ടന്നൂർ പോലീസാണ് ഫർസീനെതിരായ റിപ്പോർട്ട് തയ്യാറാക്കിയത്.
കേസുകളുടെ എണ്ണവും കേസുകളുടെ സ്വഭാവവും പരിഗണിക്കുമ്പോൾ കണ്ണൂർ ജില്ലയിൽ നിന്ന് നാടുകടത്തണമെന്നാണ് പോലീസിന്റെ ആവശ്യം.മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നതും പഴയ കേസുകളും ഉൾപ്പെടുത്തിയാണ് നിര്‍ദേശം. ഫർസീനെ ജില്ലയിൽ തുടരാൻ അനുവദിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം സർക്കാർ നീക്കം രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് ഫർസീൻ പ്രതികരിച്ചു.
'കുറച്ച് ഗ്ലിറ്ററും ഗ്ലാമറും'; 'ഗോപിക ഈസ് ജസ്റ്റ് വാവ്'..വൈറലായി നടിയുടെ ചിത്രങ്ങൾ












Click it and Unblock the Notifications