പരാതി പരിഹാര സെല്ലിൽ നിന്നും രാജിവെയ്ക്കില്ല; വ്യക്തമാക്കി രചന നാരായണൻകുട്ടി
കൊച്ചി; ഐസിയില്‍ നിന്ന് രാജിവെക്കില്ലെന്ന് നടി രചന നാരായണൻകുട്ടി. പരാതി പരിഹാര സെൽ നിർദ്ദേശിച്ച നടപടി തന്നെയാണ് എക്സിക്യൂട്ടീവ് കമ്മിറ്റി നടപ്പാക്കിയതെന്നും രചന പറഞ്ഞു. ദി ക്യൂവിനോടായിരുന്നു നടിയുടെ പ്രതികരണം.
എന്തുകൊണ്ടാണ് ഐ സി സിയിലെ മറ്റ് അംഗങ്ങൾ രാജിവെച്ചതെന്ന് തനിക്ക് വ്യക്തമല്ലെന്നും ഐ സി സിയെ അമ്മ നോക്കുക്കുത്തി ആക്കിയിട്ടില്ലെന്നും രചന പറഞ്ഞു. എക്‌സിക്യട്ടീവ് കമ്മിറ്റിയിലെ ഭൂരിപക്ഷം ആളുകളുടെ അഭിപ്രായത്തോട് യോജിച്ചുള്ള തീരുമാനമാണ് ഉണ്ടായത്. ഐ സി സി നിർദ്ദേശിച്ച നടപടിയാണ് ഉണ്ടായത്. എന്നാൽ അതെന്താണെന്ന് പറയാൻ തനിക്ക് ഇപ്പോൾ സാധിക്കില്ല.

മാലാ പാർവ്വതിയുടെ രാജി മാത്രമാണ് താൻ അറിഞ്ഞത്. മറ്റ് രണ്ട് പേരുടെ രാജി അറിഞ്ഞിരുന്നില്ല. അവർക്ക് അവരുടേതായ അഭിപ്രായങ്ങൾ ഉണ്ടാകും. തെറ്റിധാരണയുടെ ഭാഗമായിട്ടാണ് രാജി എന്നാണ് കരുതുന്നത്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ഭൂരിപക്ഷം ആളുകളും ഐ.സി.സിയെ സപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും രചന നാരായണൻ കുട്ടി പറഞ്ഞു.
വിജയ് ബാബുവിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടിട്ടും അതിന് താര സംഘടനയായ അമ്മ തയ്യാറാവാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഐ സി സി അംഗങ്ങളായ ശ്വേത മേനോൻ , കുക്കു പരമേശ്വരൻ, മാലാ പാർവ്വതി തുടങ്ങിയവർ രാജിവെച്ചത്.
മാലാ പാർവ്വതിയായിരുന്നു ആദ്യം സമിതിയിൽ നിന്നും രാജി പ്രഖ്യാപിച്ചത്. വിജയ് ബാബുവിനെതിരെ അമ്മയെടുത്തത് അച്ചടക്ക നടപടിയല്ലെന്നായിരുന്നു രാജിക്ക് പിന്നാലെ മാലാ പാർവ്വതി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞത്. അച്ചടക്ക സമിതി അംഗമായിരിക്കെ സംഘടനയുടെ നിലപാട് അംഗീകരിക്കാൻ സാധിക്കില്ലെന്നും മാലാ പാർവ്വതി വ്യക്തമാക്കിയിരുന്നു.
ബലാത്സംഗ കേസിൽ കുറ്റാരോപിതനായ വിജയ് ബാബുവിനെതിരെ നടപടി വേണമെന്നായിരുന്നു പരാതി പരിഹാര സെൽ ആവശ്യപ്പെട്ടത്. അമ്മയിലിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ വിജയ് ബാബുവിനെ സസ്പെന്‍ഡ് ചെയ്യുകയോ തരം താഴ്ത്തുകയോ ചെയ്യണമെന്നായിരുന്നു കമ്മിറ്റിയുടെ ആവശ്യം.
അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും വിജയ് ബാബുവിനെ ഒഴിവാക്കിയതായി സംഘടന വ്യക്തമായിരുന്ന്നു. എന്നാൽ പീഡന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നിരപരാധിത്വം തെളിയും വരെ മാറ്റി നിര്‍ത്തണമെന്ന വിജയ് ബാബുവിന്റെ ഇമെയിലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. നിരപരാധിത്വം തെളിയുന്നത് വരെ മാറി നിൽക്കാമെന്നും തന്റെ പേരില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ പേരില്‍ താന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായിരിക്കുന്ന സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കാൻ ആഗ്രഹിക്കാത്തതിനാലാണ് മാറി നിൽക്കുന്നതെന്നാണ് വിജയ് ബാബു ഇമെയിൽ അറിയിച്ചത്.












Click it and Unblock the Notifications