പുനസംഘടനയില്ലെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തനം സ്തംഭിക്കും: ഗ്രൂപ്പുകളെ തള്ളി വിഡി സതീശന്‍
തിരുവനന്തപുരം: പാര്‍ട്ടി സംഘടനയ്ക്കെതിരായി ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോണ്‍ഗ്രസ് ഒരു ദേശീയ കക്ഷിയാണ്. പുനഃസംഘടന വേണോ, വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. കേരളത്തിലെ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പുനഃസംഘടന അനിവാര്യമാണ്.
രഷ്ട്രീയകാര്യസമിതിയും കെ പി സി സി നിര്‍വാകസമിതിയും തീരുമാനിച്ചതുമാണ്. സംഘടന തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകണമെങ്കില്‍ ഒന്നരവര്‍ഷത്തോളം സമയമെടുക്കും. തിരഞ്ഞെടുപ്പ് തുടങ്ങുന്ന സമയത്ത് പുതിയ നിയമനങ്ങൾ എഐസിസി വിലക്കാറുണ്ട്. അത് അംഗത്വവിതരണം പൂര്‍ത്തിയാക്കുമ്പോള്‍ മാത്രമാണെന്നും വിഡി സതീശന്‍ വ്യക്തമാക്കുന്നു.

കേരളത്തിലെ നേതാക്കള്‍ക്കും ഇക്കാര്യങ്ങള്‍ അറിയാം. മറ്റ് സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന ആളുകളാണ് അവര്‍. വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന അഴിച്ച് പണി സംബന്ധിച്ച് എ ഐ സി സി സംഘടന ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ സ്ഥിരമായി അറിയിക്കാറുണ്ടെന്നും. അപ്പോള്‍ കേരളത്തില്‍ മാത്രമായി അത് പാടില്ലെന്ന് പറയുന്നതിലെ യുക്തി എന്താണെന്നും സതീശന്‍ ചോദിക്കുന്നു.

ഒന്നരക്കൊല്ലം പുനഃസംഘടനയില്ലാതെ മുന്നോട്ട് പോയാല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കും. 14 ഡി സി സി പ്രസിഡന്റുമാരും പുനഃസംഘടനയ്ക്ക് അനുകൂലമാണ്. 100-125 പേരുള്ള ജംബോ കമ്മിറ്റിയെ മാറ്റി ചെറിയ ടീം വേണം എന്നതാണ് മുഴുവന്‍ ഡി സി സി പ്രസിഡന്റുമാരുടെയും ഒന്നാമത്തെ ആവശ്യം. പാർട്ടി അനങ്ങാൻ പാടില്ലെന്നു പറഞ്ഞാൽ എങ്ങനെ അംഗീകരിക്കാനാകും.

പുനഃസംഘടനയ്ക്ക് ഒരു തടസ്സവുമില്ലെന്ന നിര്‍ദേശമാണ് ഹൈക്കമാന്‍ഡില്‍ നിന്നും ലഭിച്ചത്. പുനഃസംഘടനയിലൂടെ പുതിയ നേതൃത്വത്തിന്റെ ഒരു ടീമിനെ താഴെ സജ്ജമാക്കുകയാണെന്ന ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. പാർട്ടിയിൽ അഴിച്ചുപണി വേണമെന്ന കാര്യം എല്ലാവരും ഒരുമിച്ചു തീരുമാനിച്ചതാണ്. ഞങ്ങളുടെ മാത്രം തീരുമാനമല്ലെന്ന് വ്യക്തമെന്നും അദ്ദേഹം പറഞ്ഞു.

പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. പാര്‍ട്ടി പോലും ഇല്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ചെറുപ്പക്കാരായ നല്ല സ്ഥാനാർഥികളെ നിർത്തിയിട്ടും ജയിക്കാതെ പോയത് എന്തു കൊണ്ടാണ്?. തിരഞ്ഞെടുപ്പ് മെഷീനറി തന്നെ ഇല്ലായിരുന്നു. ഉദാഹരണത്തിന് കൊല്ലം ജില്ലയില്‍ നിന്ന് മാത്രം 30 കെ പി സി സി ഭാരവാഹികള്‍ ഉണ്ടായിരുന്നു. അതില്‍ എത്രപേര്‍ പ്രവര്‍ത്തിച്ചു, എത്രപേര്‍ എതിരായി പ്രവര്‍ത്തിച്ചു. ഈ കുറവ് പരിഹരിക്കാതെ പാർലമെന്റ് തിരഞ്ഞെടുപ്പിനു പോയിട്ടു കാര്യമില്ല.
Recommended Video

എല്‍ ഡി എഫ് മാറി യു ഡി എഫ് വരും എന്ന പഴയ രീതി മാറി. അധികാരത്തില്‍ തിരിച്ച് വരണമെങ്കില്‍ കാര്യമായ പണിയെടുക്കണം. അതിന് വേണ്ട രീതിയില്‍ പാര്‍ട്ടിയെ സജ്ജമാക്കണം. ആ ജോലിയാണ് ഞങ്ങളെ ഏൽപിച്ചിരിക്കുന്നത്. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു. പക്ഷേ ഈ ദൗത്യം ഏറ്റെടുത്തിട്ടു ചുമ്മാ ഇരിക്കാൻ കഴിയില്ല. അങ്ങനെയിരുന്നാല്‍ കോണ്‍ഗ്രസിന്റെ ചരിത്രം നാളെ ഞങ്ങളെ കുറ്റപ്പെടുത്തുമെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications