ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത് കുടുങ്ങിയത് മോഹൻലാൽ! നടനെതിരെ രൂക്ഷ വിമർശനം
തിരുവനന്തപുരം: താര സംഘടനയായ അമ്മയുടെ തലപ്പത്തേക്ക് മോഹന്‍ലാല്‍ കാലെടുത്ത് വെച്ചതും കഷ്ടകാലത്തിന്റെ തുടക്കമാണ് സംഘടനയ്ക്ക് എന്ന് വേണമെങ്കില്‍ പറയാം. അമ്മ പ്രസിഡണ്ട് എന്ന നിലയ്ക്ക് മോഹന്‍ലാലിന് ഒട്ടും നല്ല തുടക്കമല്ല ഇത്.
ആദ്യത്തെ യോഗത്തില്‍ തന്നെ ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കവും തുടര്‍ന്ന് നാല് നടിമാരുടെ രാജിയും അമ്മയെ വലിയ പ്രതിസന്ധിയിലേക്ക് തള്ളി വിട്ടിരിക്കുകയാണ്. നാണക്കേടിലായ മോഹന്‍ലാലിനും ഇതുവരെ വാ തുറക്കാത്ത മഞ്ജു വാര്യര്‍ക്കും എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
ലക്ഷണം കെട്ട തുടക്കം
ഇത്തവണ അമ്മയുടെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നവരെല്ലാം തന്നെ ദിലീപ് അനുകൂലികളാണ്. പ്രസിഡണ്ട് സ്ഥാനം ഇന്നസെന്റ് ഒഴിഞ്ഞതോടെ സമവായ നീക്കം എന്ന നിലയ്ക്കാണ് പൊതുസമ്മതനായ മോഹന്‍ലാലിനെ ആ സ്ഥാനത്തേക്ക് കൊണ്ട് വന്നത്. എന്നാല്‍ മോഹന്‍ലാലിന് ലഭിച്ചതാകട്ടെ വളരെ മോശം തുടക്കവും.
വിവാദം കത്തുന്നു
നടി ആക്രമിക്കപ്പെട്ടത് മുതല്‍ ഇന്നേവരെ ഈ വിഷയത്തില്‍ ഒരു പ്രതികരണം പോലും മോഹന്‍ലാല്‍ നടത്തിയിട്ടില്ല. അമ്മയുടെ ആദ്യ യോഗത്തില്‍ ദിലീപ് പക്ഷക്കാര്‍ തന്ത്രപരമായി വിഷയം അവതരിപ്പിക്കുകയും ആ തീരുമാനത്തിന് അംഗീകാരം നേടിയെടുക്കുകയുമായിരുന്നു. എന്നാലവര്‍ പോലും പ്രതീക്ഷിക്കാത്ത തരത്തിലേക്കാണ് വിവാദം കത്തിപ്പടര്‍ന്നുകൊണ്ടിരിക്കുന്നത്.
ഈ നീക്കം പ്രതീക്ഷിച്ചില്ല
അമ്മ പ്രസിഡണ്ടായ മോഹന്‍ലാലിന് എതിരെ വനിതാ കമ്മീഷന്‍ രംഗത്ത് വന്നിട്ടുണ്ട്. മോഹന്‍ലാലിനെ പോലുള്ള ഒരു വ്യക്തിയില്‍ നിന്നും ഇത്തരമൊരു നീക്കം പ്രതീക്ഷിച്ചിരുന്നില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ പറഞ്ഞു. പ്രതിസ്ഥാനത്തുള്ള ഒരാളെയാണ് അമ്മ ഇപ്പോള്‍ തിരിച്ചെടുത്തിരിക്കുന്നതെന്നും വനിതാ കമ്മീഷന്‍ പറഞ്ഞു.
ലാലിന് ഉത്തരവാദിത്തം ഉണ്ട്
മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡണ്ടായി സ്ഥാനമേറ്റെടുത്തിന് ശേഷമാണ് ദിലീപിനെ തിരിച്ചെടുത്തത്. കേണല്‍ പദവി വഹിക്കുന്ന ആളാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന് സമൂഹത്തോട് ഉത്തരവാദിത്തം ഉണ്ടെന്നും ജോസഫൈന്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി അമ്മ എന്ന സംഘടന ഒന്നും ചെയ്തിട്ടില്ലെന്നും വനിതാ കമ്മീഷന്‍ ആരോപിച്ചു. ഇടത് എംഎല്‍മാരെയും ജോസഫൈന്‍ കുറ്റപ്പെടുത്തി.
മഞ്ജു മൌനം വെടിയണം
മോഹന്‍ലാല്‍ മാത്രമല്ല, ഇടത് എംഎല്‍എമാരും എംപിയും ഇക്കാര്യത്തില്‍ നിലപാട് എടുത്തില്ല. അവരില്‍ നിന്നും ഇത്തരമൊരു നടപടിയല്ല പ്രതീക്ഷിച്ചത്. ദിലീപിനെ തിരിച്ചെടുക്കാനുളള അമ്മയുടെ തീരുമാനം ജനാധിപത്യപരമായിരുന്നില്ല എന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു. ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത സംഭവത്തില്‍ മഞ്ജു വാര്യര്‍ മൗനം വെടിയണം എന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.
വിഷയം ഉയർത്തിയത് മഞ്ജു
നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ കൊച്ചിയില്‍ ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ട് എന്ന് ആദ്യമായി ആരോപിച്ചത് മഞ്ജു വാര്യരാണ്. പിന്നീട് അമ്മയുടെ നിലപാടില്‍ പ്രതിഷേധിച്ച് മഞ്ജുവിന്‌റെ നേതൃത്വത്തിലാണ് നടിമാര്‍ വിമന്‍ ഇന്‍ സിനിമ കലക്ടീവ് രൂപീകരിച്ചതും. എന്നാല്‍ പിന്നീടുണ്ടായ പല സംഭവ വികാസങ്ങളിലും മഞ്ജുവിന് അതൃപ്തി ഉള്ളതായി വാര്‍ത്തകള്‍ വന്നിരുന്നു.
Recommended Video
രാജി വെക്കാനും തയ്യാറല്ല
ദിലീപിനെ തിരിച്ചെടുത്ത വിഷയത്തിലും മഞ്ജു ഇതുവരെ പ്രതികരിച്ചിട്ടില്ല. മാത്രമല്ല മറ്റ് നടിമാര്‍ക്കൊപ്പം അമ്മയില്‍ നിന്ന് രാജി വെയ്ക്കാനും മഞ്ജു വാര്യര്‍ തയ്യാറായിട്ടില്ല. ദിലീപ് വിഷയം അമ്മ ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് കത്ത് നല്‍കിയവരുടെ കൂട്ടത്തിലും മഞ്ജു വാര്യര്‍ ഇല്ല. വിട്ടുനില്‍ക്കുക എന്നത് മഞ്ജു വാര്യരുടെ വ്യക്തിപരമായ തീരുമാനം ആണെന്നും ഡബ്ല്യൂസിസിയുമായി ഭിന്നത ഇല്ലെന്നും സംഘടനയിലെ അംഗങ്ങള്‍ പറയുന്നു.