ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വനിതകൾ ഇല്ല; കേരളത്തിൽ പകരം മറ്റൊരു നിർദ്ദേശവുമായി ഹൈക്കമാന്റ്
തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെയായിരുന്നു സംസ്ഥാന കോൺഗ്രസിൽ സമ്പൂർണ അഴിച്ചുപണിയെന്ന നിർദ്ദേശം ഹൈക്കമാന്റ് മുന്നോട്ട് വെച്ചത്. പരാജയത്തിലേക്ക് നയിച്ചതിൽ ഗ്രൂപ്പ് വടംവലികൾക്കും പങ്കുണ്ടെന്ന് ഹൈക്കമാന്റ് കണ്ടെത്തിയതോടെ ഇനി നിയമനങ്ങൾ ഗ്രൂപ്പ് അതീതമാകും എന്ന് വ്യക്തമായ സന്ദേശവും ദേശീയ നേതൃത്വം നൽകി. പ്രതിപക്ഷ നേതാവിനേയും കെപിസിസി അധ്യക്ഷനേയും ഗ്രൂപ്പ് സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ നിയമിക്കുകയും ചെയ്തു.
കെപിസിസി,ഡിസിസി പുന;സംഘടനയും സമാന രീതിയിൽ നടത്താനാകുമെന്നായിരുന്നു ഹൈക്കമാന്റ് കണക്ക് കൂട്ടൽ. യുവാക്കൾക്കും വനിതകൾക്കും പ്രാതിനിധ്യം നൽകണമെന്ന നിലപാട് കെപിസിസി നേതൃത്വവും മുന്നോട്ട് വെച്ചു. എന്നാൽ ഡിസിസി അധ്യക്ഷ നിയമനം സംബന്ധിച്ച അന്തിമ ചർച്ചകളിലേക്ക് കടന്നതോടെ പാർട്ടിയിൽ വലിയ പൊട്ടിത്തെറികളാണ് ഇപ്പോൾ ഉടലെടുത്തിരിക്കുന്നത്. ഇത്തവണ കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടാകുമെന്ന് വിലയിരുത്തപ്പെട്ടെങ്കിലും അതും അവസാന നിമിഷം അട്ടിമറിക്കപ്പെട്ടെന്നാണ് സൂചന. വിശദാംശങ്ങളിലേക്ക്
ഓണസാരിയില്‍ കിടിലന്‍ ലുക്കില്‍ ബിഗ് ബോസ് താരം ആര്യ; വൈറലായി പുതിയ ഫോട്ടോഷൂട്ട്

അടിമുടി പുതുമ നിറഞ്ഞതായിരിക്കണം കോൺഗ്രസ് ഡിസിസി പട്ടിക എന്ന നിലപാടിലായിരുന്നു കെപിസിസി, ഹൈക്കമാന്റ് നേതൃത്വങ്ങൾ. കാര്യശേഷിയുള്ള യുവ നേതാക്കളേയും വനിതകളേയും കൂടുതൽ ആയി ഉൾപ്പെടുത്തണമെന്ന നിർദ്ദേശവും തുടക്കത്തിൽ ഉയർന്നു. സിപിഎമ്മിനെ തളയ്ക്കണമെങ്കിൽ ഇത്തരത്തിലൂള്ള സമ്പൂർണ മാറ്റങ്ങൾ ഉണ്ടാകണമെന്നായിരുന്നു നിർദ്ദേശങ്ങൾ. പ്രത്യേകിച്ച് വനിതകളുടെ കാര്യത്തിൽ.

നിയമസഭ തിരഞ്ഞെടുപ്പിൽ കൂടുതൽ വനിതകൾക്ക് സിപിഎം സീറ്റ് നൽകുകയും അവർ വലിയ പിന്തുണയോടെ തന്നെ വിജയിച്ച് കയറുകയും ചെയ്തു. അതേസമയം കോൺഗ്രസിൽ ഗ്രൂപ്പ് വീതംവെയ്പ്പിൽ കുരുങ്ങി പല വനിതാ നേതാക്കൾക്കും സ്ഥാനാർത്ഥിത്വം നൽകിയിരുന്നില്ല. അവസരം നിഷേധിച്ചതിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ് പാർട്ടി വിടുന്ന സാഹചര്യം പോലും ഉണ്ടായിരുന്നു.

ഈ പശ്ചാത്തലത്തിലായിരുന്നു ജില്ലാ നേതൃത്വത്തിൽ കൂടുതൽ വനിതകൾക്ക് അവസരം നൽകണമെന്ന നിർദ്ദേശങ്ങൾ കെപിസിസി തലത്തിൽ ഉണ്ടായത്. സിപിഎമ്മിന് പോലും ജില്ലാ സെക്രട്ടറിമാരായി വനിതാ നേതാക്കൾ ഇല്ലെന്നിരിക്കെ വലിയ സ്വീകാര്യതയും ഉണ്ടാകുമെന്നും നേതൃത്വം കണക്ക് കൂട്ടിയിരുന്നു. നിലനിൽ കോൺഗ്രസിന് കൊല്ലത്ത് മാത്രമാണ് വനിതാ അധ്യക്ഷ ഉള്ളത്.

ഇതോടെ എറണാകുളം തിരുവനന്തപുരം ഉൾപ്പെടെയുള്ള ചില ജില്ലകൾ ഒഴികെയുള്ള ഇടങ്ങളിലേക്കായിരുന്നു വനിതാ നേതാക്കളുടെ പേരുകൾ ആദ്യഘട്ട ചർച്ചയിൽ ഉയർന്ന് കേട്ടത്. തൃശ്ശൂരിൽ പദ്ജജ വേണുഗോപാൽ, ആലപ്പുഴയിൽ ഷാനി മോൾ ഉസ്മാൻ, കണ്ണൂരിൽ സുമാ ബാലകൃഷ്ണൻ തുടങ്ങിയവരുടെ പേരുകളായിരുന്നു ചർച്ചയായത്. എന്നാൽ ചർച്ചകൾ അവസാന ഘട്ടത്തിലേക്ക് കടന്നതോടെ സ്ത്രീകൾ പടിക്ക് പുറത്തായെന്നാണ് സൂചന.

ഒരു ജില്ലയില്‍നിന്നും സ്ത്രീകളുടെ പേരുകള്‍ വന്നിട്ടില്ലെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.ദേശീയ തലത്തിൽ വനിതാ പ്രാതിനിധ്യം ഉയർത്തുന്നതിൽ കോൺഗ്രസിൽ ശക്തമായ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും കേരളം പോലൊരു ചെറിയ സംസ്ഥാനത്ത് വനിതകളെ നിയമിക്കുന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാന്റും കടുംപിടിത്തം കാണിച്ചേക്കില്ലെന്നാണ് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

അതിനിടെ ഡിസിസി അധ്യക്ഷപട്ടികയില്‍ വനിതാ പ്രാതിനിധ്യവും പിന്നാക്ക പ്രാതിനിധ്യവും ഇല്ലാത്തതിനെതിരെ രാഹുൽ ഗാന്ധി കടുത്ത അതൃപ്തി അറിയിച്ചതായാണ് വിവരം. നേരത്തേ തന്നെ സാധ്യത പട്ടികയിൽ യുവാക്കൾക്ക് പ്രാതിനിധ്യം കുറവാണെന്ന ആക്ഷേപം രാഹുൽ ഗാന്ധി ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുൻ എംഎൽഎമാരും യുവ നേതാക്കളുമായ വിടി ബൽറാം,കെഎസ് ശബരീനാഥ് എന്നിവരുടെ പേരുകൾ തിരുവനന്തപുരം , പാലക്കാട് ജില്ലകളിലേക്ക് പരിഗണിക്കപ്പെടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നത്.

അതേസമയം ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സ്ത്രീകളെ പരിഗണിച്ചില്ലേങ്കിലും കെപിസിസി പുന;സംഘടനയിൽ പരിഗണിക്കണമെന്നാണ് ഹൈക്കമാന്റ് നിർദ്ദേശം നൽകിയതെന്നും റിപ്പോർട്ടുണ്ട്. എന്നാൽ അതും വെറും വാക്ക് മാത്രമാകുമെന്നാണ് കണക്കാക്കപ്പെട്ടുന്നത്.
ഇത്തവണ കെപിസിസി പുന;സംഘടനയിലും വലിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള പശ്ചാത്തലത്തിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനായി ഗ്രൂപ്പുകൾ ചരടുവലി കടുപ്പിക്കും എന്ന കാര്യത്തിൽ തർക്കമില്ല. ഇതോടെ കെപിസിസി പുനസംഘടനയിലും വനിതകൾ പുറത്തായേക്കും.

അതിനിടെ ഡിസിസി പുന;സംഘടനയിൽ ഗ്രൂപ്പുകളെ ഒഴിവാക്കുന്നുവെന്ന മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും പരാതിയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇടപെട്ടുവെന്നാണ് വിവരം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും കെസി വേണുഗോപാലും ചേര്‍ന്ന് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം പരിഗണിച്ചില്ലെന്നായിരുന്നു നേതാക്കൾ ഉയർത്തിയ ആക്ഷേപം.

നേരത്തേ ഗ്രൂപ്പ് സമവാക്യങ്ങൾ പൊളിച്ചെഴുതാനുള്ള കെ സുധാകരന്റേയും വീഡി സതീശന്റേയും നീക്കങ്ങൾക്ക് ഹൈക്കമാന്റ് സമ്പൂർണ പിന്തുണ നൽകിയെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിനിടയിലാണ് ഇപ്പോഴത്തെ സോണിയ ഗാന്ധിയുടെ അപ്രതീക്ഷിത നീക്കം.

മുതിർന്ന നേതാക്കളെ ഉൾപ്പെടെ പരിഗണിച്ച് മുന്നോട്ട് പോകണമെന്ന നിർദ്ദേശമാണ് സോണിയ ഗാന്ധി നൽകിയിരിക്കുന്നത്. ഇതോടെ കെ സുധാകരൻ സമർപ്പിച്ച സാധ്യത പട്ടികയിൽ പല പൊളിച്ചെഴുത്തുകളും ഇനിയും ഉണ്ടായേക്കാമെന്നാണ് കണക്കാക്കപ്പെടുന്നത്. നേരത്തേ ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും കോട്ടയത്തേയും ആലപ്പുഴയിലേയും പേരുകൾ നിർദ്ദേശിക്കാമെന്ന് മാത്രമായിരുന്നു കെപിസിസി നേതൃത്വം വ്യക്തമാക്കിയത്. പുതിയ നീക്കത്തോടെ തങ്ങൾക്ക് സ്വാധീനമുള്ള മറ്റ് ജില്ലകളിൽ കൂടി നേതാക്കൾ നിർദ്ദേശം മുന്നോട്ടുവെച്ചേയ്ക്കും.

എന്തായാലും അനുനയ നീക്കത്തിന്റെ ഭാഗമായുള്ള ചർച്ചകൾ കൂടി പൂർത്തിയാക്കി പട്ടിക പ്രഖ്യാപനം ഈ ആഴ്ച തന്നെയോ ഈ മാസം അവസാനം തന്നെയോ പൂർത്തിയാക്കാനായിരിക്കും നീക്കം.എന്നാൽ പുതിയ ചർച്ചകളിൽ മുതിർന്ന നേതാക്കളും പുതിയ നേതൃത്വവും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാകാനുള്ള സാധ്യത ഉയരുന്നുണ്ട്. ഇത് പരിഹരിക്കുകയെന്നതാകും ഹൈക്കമാന്റിന് മുന്നിലുള്ള അടുത്ത വെല്ലുവിളി.












Click it and Unblock the Notifications