പാകിസ്താനെ ഏഷ്യയുടെ സാസ്‌കാരിക തലസ്ഥാനമായി മാറ്റുകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യമെന്ന് സച്ചിദാനന്ദന്‍
പാകിസ്താനെ ഏഷ്യയുടെ സാംസ്‌കാരിക തലസ്ഥാനമായി മാറ്റുകയാണ് സംഘപരിവാറിന്റെ ലക്ഷ്യമെന്ന് സച്ചിദാനന്ദന്‍. അധികം വൈകാതെ നോട്ടില്‍ സ്വന്തം പടം മോദി വയ്ക്കുമെന്നും അദ്ദേഹം പരിഹസിച്ചു.
കൊച്ചി: സ്വതന്ത്രമായി അഭിപ്രായം പറയുന്ന കലാകാരന്മാര്‍ക്കും എതിരെ ബിജെപിയും സംഘപരിവാരും രംഗത്തെത്തിയ സാഹചര്യത്തിലാണ് സംഘപരിവാറിനും നരേന്ദ്ര മോദിക്കും എതിരെ പ്രശസ്ത കവി സച്ചിദാനന്ദന്‍ രംഗത്തെത്തിയിരിക്കുന്നത്. ഏഷ്യയുടെ സാംസ്‌കാരിക തലസ്ഥാനമായി പാകിസ്താനെ മാറ്റുന്നതിനുള്ള ശ്രമമാണ് ബിജെപിയും ആര്‍എസ്എസും നടത്തുന്നതെന്ന് സച്ചിദാനന്ദന്‍ വ്യക്തമാക്കി.
രാജാവ് നഗ്നനാണെന്ന് വിളിച്ച് പറയുന്ന സ്വതന്ത്ര നില പാടുള്ള കാലാകാരന്മാരേയും എഴുത്തകാരേയും സാസ്‌കാരിക നായകരേയും പാകിസ്താനിലേക്ക് നാടുകടത്തണമെന്ന് ബിജെപിയും ആര്‍എസ്എസും മുറവിളി കൂട്ടുന്നതിനിടെയാണ് ഇത്. ഓള്‍ ഇന്ത്യ ഇന്‍ഷൂറന്‍സ് എംപ്ലോയീസ് അസോസിയേഷന്റെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തില്‍ 'സംസ്‌കാരവും ജനകീയ ഐക്യവും' സംബന്ധിച്ച് നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്‌കാരത്തേക്കുറിച്ച് മിണ്ടിയാല്‍ ഇല്ലാതാക്കുന്ന ഗീബര്‍സിയന്‍ സമീപനമാണ് ഇവരുടേത്. ഇതിനെതിരെ ശക്തമായ ചെറുത്ത് നില്‍പ് ഉയരണമെന്നും അദ്ദേഹം വ്യക്തമാക്കി. ഋഗ്വേദത്തിലേയും ഉപനിഷത്തിലേയും സാഹോദര്യവും നന്മയുമൊന്നും ബിജെപിക്കാരും ആര്‍എസ്എസുകാരും വായിച്ചിട്ടില്ല. നിരക്ഷരതയാണ് ഇവരുടെ വിഷയം. അല്ലാതെ അവരിങ്ങനെ പെരുമാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചര്‍ക്ക ഉള്‍പ്പെടെ എല്ലാം മോദി ഏറ്റെടുക്കുകയാണ്. ഗാന്ധിജിയും പട്ടലുമൊക്കെ ഇവരുടെ ഭീഷണിയിലാണ്. നോട്ടുകള്‍ പിന്‍വലിച്ച മോദി അധികം വൈകാതെ നോട്ടില്‍ തന്റെ പടം വയക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തതൊന്നും വേണ്ടെന്ന നിലപാടാണ് ഇവരുടേത്. അതിന് ഉദാഹരണമാണ് ഗോമാംസ നിരോധനമെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങളെ ജനങ്ങളുടെ ഭാഗത്ത് നിന്നും നോക്കിക്കാണാറില്ല.
വിയോജിപ്പ് പ്രകടിപ്പിച്ചാല്‍ ഗൂഢാലോചനയാണെന്ന് പറഞ്ഞ് കുറ്റപ്പെടുത്തും. സാഹിത്യകാരന്മാര്‍ പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പ്പിച്ചത് സ്വാഭാവികമായ നടപടിയായിരുന്നു. എന്നാല്‍ അതിനേയും ഗൂഢാലോചനയെന്നാണ് സര്‍ക്കാര്‍ ഔദ്യോഗികമായി പറഞ്ഞത്.
ഫാസിസ്റ്റുകളുടെ മുഖമുദ്രയാണ് പുരുഷ മേധാവിത്വം പ്രചരിപ്പിക്കുന്നത്. ഇതാണ് ബിജെപി ചെയ്യുന്നതും. പ്രധാനമന്ത്രിയുടെ നെഞ്ച് വിരിവിനേക്കുറിച്ച് നിര്‍ലജ്ജം പറഞ്ഞു നടക്കുന്നത് ഇതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെ മാത്രമല്ല ദുര്‍ബല വിഭാഗങ്ങളേയും അപമാനിക്കുന്ന നടപടിയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജീവിതത്തിന്റെയല്ല മരണത്തിന്റെ ആരാധകരാണ് സംഘപിരവാര്‍. മറ്റുള്ളവരെ കൊല്ലുന്നത് ന്യായികരിക്കാരനാണ് ഇവര്‍ മരണത്തെ വാഴ്ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതു തന്നെയാണ് മതത്തിന്റെ പേരില്‍ ഐസിസ് ചെയ്യുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
കേന്ദ്രത്തിന് കീഴിലുള്ള എല്ലാ സാംസ്‌കാരിക സ്ഥാപനങ്ങലുടേയും തലപ്പത്ത് ബൗദ്ധീത വളര്‍ച്ച മുരടിച്ചവരാണാന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇവരുടെ നിയമനത്തിലൂടെ രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാഴ്ചപ്പാടുകളെയാണ് ഇവര്‍ തകര്‍ക്കുന്നതെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.