ആടു ജീവിതത്തിനുപകരം പശു ജീവിതമായിരുന്നെങ്കില്‍ മേജര്‍ രവി ബെന്യാമിനെ പൂജിച്ചേനെയെന്ന് മാധവന്
പ്രശസ്ത എഴുത്തുകാരന് ബെന്യാമിന് ആരാണെന്ന് പോലും തനിക്ക് അറിയില്ലെന്ന് പറഞ്ഞ സംവിധായകന് മേജര്‍ രവിയെ വിമര്‍ശിച്ച് എഴുത്തുകാരന് എന്‍എസ് മാധവന് രംഗത്ത്. ബെന്യാമിന് എഴുതിയത് ആടു ജീവിതത്തിനുപകരം പശു ജീവിതമായിരുന്നെങ്കില്‍ മേജര്‍ രവി അദ്ദേഹത്തെ പൂജിച്ചേനെയെന്നാണ് മാധവന് പറഞ്ഞത്.
മലയാളത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു പുസ്തകമായിരുന്നു ബെന്യാമന്റെ ആടു ജീവിതം. ബെന്യാമിന് എന്ന എഴുത്തുകാരനെ അറിയാത്തവര്‍ ആരുമുണ്ടാകില്ല. എന്നിട്ടും മേജര്‍ രവി അങ്ങനെയൊരാളെ തനിക്കറിയില്ലെന്ന് പറഞ്ഞു. മേജര്‍ രവിയാല്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട നടനാണ് മോഹന്‍ലാലെന്ന് കഴിഞ്ഞ ദിവസം ബെന്യാമിന് പറഞ്ഞിരുന്നു.

രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരോട് സ്നേഹവും ബഹുമാനവുമുണ്ടെങ്കിലും രാജ്യസ്നേഹമെന്നാല്‍ പട്ടാളത്തെ സ്നേഹിക്കല്‍ ആണെന്നു പറയുന്നതില്‍ ഒരു വലിയ അപകടമുണ്ടെന്നായിരുന്നു നേരത്തെ ബെന്യാമിന് അഭിപ്രായപ്പെട്ടത്. ബെന്യാമിന്റെ പ്രസ്താവനയോട് മേജര്‍ രവി പ്രതികരിക്കുകയുണ്ടായി.
പശുജീവിതമാണ് ബെന്യാമൻ എഴുതിയിരുന്നെങ്കിൽ മേജർ രവി അദ്ദേഹത്തെ പൂജിച്ചേനെ.
— N.S. Madhavan (@NSMlive) March 17, 2016
മോഹലാലിന്റെ അടുത്ത് ചെല്ലാനോ അദ്ദേഹവുമായി സൗഹൃദം സ്ഥാപിക്കാനോ കഴിയാത്ത ചില വ്യക്തികളുടെ അസൂയ പ്രകടനമാണ് ബെന്യാമിനെപ്പോലുള്ളവരുടെ വാക്കുകളിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നത് എന്നായിരുന്നു മേജര്‍ രവിയുടെ പ്രതികരണം. വിവരമില്ലായ്മയെന്നേ ഇതിനെ പറയാന്‍ കഴിയുള്ളൂവെന്നും അദ്ദേഹം പറയുകയുണ്ടായി. ഇതിനെതിരെയാണ് എന്‍എസ് മാധവന് പ്രതികരിച്ചത്.












Click it and Unblock the Notifications