'ചങ്ങലക്കിടണം', 'ഇല്ലെങ്കിൽ നാട്ടുകാർ പഞ്ഞിക്കിടും', ഷോൺ ജോർജിന് തുറന്ന കത്തെഴുതി എൻഎസ് നുസൂർ
കോട്ടയം: പിസി ജോർജിന്റെ വിവാദ വർഗീയ പ്രസംഗത്തിനെതിരെ മകൻ ഷോൺ ജോർജിന് തുറന്ന കത്തെഴുതി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എൻഎസ് നുസൂർ. ഹിന്ദു മഹാസമ്മേളനത്തിലാണ് പിസി ജോർജ് കടുത്ത മുസ്ലീം വിരുദ്ധ പ്രസംഗം നടത്തിയത്. മുസ്ലീംങ്ങളുടെ ഹോട്ടലുകളിൽ ചായയിൽ മിശ്രിതം ചേർത്ത് ഹിന്ദുക്കളെ വന്ധ്യംകരിക്കുന്നു എന്നാണ് പിസി ജോർജ് പ്രസംഗിച്ചത്. മാത്രമല്ല കേരളത്തിൽ ലൌ ജിഹാദ് ഉണ്ടെന്നും പിസി ജോർജ് ആരോപിച്ചു.
വലിയ പ്രതിഷേധമാണ് പിസി ജോർജിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം ഉയരുന്നത്. പിസി ജോർജ് തികഞ്ഞ മുസ്ലീം വിരുദ്ധത പ്രകടമാക്കുന്നത് ബിജെപി യുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണെന്നും അത് ഷോൺ ജോർജിന് ബിജെപിയുടെ പരിഗണന കിട്ടാൻ വേണ്ടിയാണെന്നും എൻഎസ് നുസൂർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
എൻഎസ് നുസൂറിന്റെ കുറിപ്പ്: '' പ്രിയപ്പെട്ട ഷോൺ ജോർജ്ജ്, വർഗ്ഗീയതക്കെതിരെ നമ്മൾ യുവാക്കൾ എല്ലാകാലത്തും നിലപാട് എടുക്കാനുള്ളവരാണ്. അതിൽ താങ്കൾ എതിരാകില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷെ താങ്കളുടെ പിതാവ് ഇന്നലെ ഹിന്ദു മഹാ സമ്മേളനത്തിൽ നടത്തിയ പ്രസംഗം കേൾക്കുകയുണ്ടായി. പൂഞ്ഞാറിൽ തോറ്റത് കയ്യിലിരുപ്പ് കൊണ്ടാണ്. അതിന് കേരളത്തിലുള്ള എല്ലാപേരും അദ്ദേഹത്തെ സഹിക്കണമെന്ന് പറഞ്ഞാൽ അംഗീകരിക്കാൻ കഴിയില്ല. പ്രായമാകുമ്പോൾ പിതാക്കന്മാർ പലതും വിളിച്ച് പറയും. അത് ഏറ്റവുമധികം ബാധിക്കുന്നത് മക്കളെയായിരിക്കും.

അദ്ദേഹം തികഞ്ഞ മുസ്ലീം വിരുദ്ധത പ്രകടമാക്കുന്നത് ബിജെപിയുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ്. അത് താങ്കൾക്ക് ബിജെപി യുടെ ദയാദാക്ഷണ്യത്തിന് വേണ്ടിയിട്ടാണെന്ന് മനസിലാക്കുന്നു. അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞത് പോലെ ക്രിസ്ത്യൻ പള്ളികളുടെ നിയന്ത്രണാവകാശം സർക്കാർ ഏറ്റെടുക്കുന്നതിനോട് താങ്കൾക്ക് യോജിപ്പുണ്ടോ? ആരാധനാലയങ്ങളുടെ നിയന്ത്രണാവകാശം സർക്കാർ ഏറ്റെടുക്കണമെന്ന് ഒരാവശ്യം സർക്കാർ പറഞ്ഞാൽ ഞാൻ വ്യക്തിപരമായി അതിനെ അനുകൂലിക്കും. അതിന് ഉപാധികളുണ്ടെങ്കിൽ മാത്രം. ലവ് ജിഹാദിനെപ്പറ്റിയൊക്ക അദ്ദേഹം സംസാരിച്ചു. അങ്ങനെ ഒരു ജിഹാദ് ബോധപൂർവ്വം നാട്ടിലുണ്ടെന്ന് എനിക്കഭിപ്രായമില്ല.
താങ്കളുടെ വിവാഹത്തിന് താങ്കൾ അനുഭവിച്ച മാനസികാവസ്ഥ ഒന്നാലോചിച്ചു നോക്കൂ. അവസാനം "മാമോദിസ മുക്കിയിട്ടല്ലേ വിവാഹത്തിന് താങ്കളുടെ പിതാവ് സമ്മതിച്ചുള്ളൂ. ഇത്രയൊക്കെ ചെയ്തിട്ട് നാട്ടിൽ മതസ്പർദ്ദ വളർത്താൻ വല്ലതും വിളിച്ച് പറയുമ്പോൾ ചെറുപ്പക്കാരൻ എന്ന നിലയിലും മകനെന്ന നിലയിലും താങ്കൾ അതിനെ തടയണം. ആലങ്കാരികമായി പറഞ്ഞാൽ ചങ്ങലക്കിടണം എന്നും പറയാം. ഇല്ലെങ്കിൽ ചിലപ്പോൾ നാട്ടുകാർ തന്നെ പഞ്ഞിക്കിടും എന്ന് പറഞ്ഞാൽ തെറി വിളിക്കാം എന്നല്ലാതെ ഒന്നും ചെയ്യാനും കഴിയില്ല. താങ്കൾ എന്നെപ്പറ്റി സംശയിക്കേണ്ട. ഞാൻ തികഞ്ഞ RSS -SDPI വിരോധി തന്നെയാണ്. എല്ലാകാലത്തും. പിതാവിനെ നല്ല ബുദ്ധി ഉപദേശിക്കും എന്ന വിശ്വാസത്തോടെ''.












Click it and Unblock the Notifications