ഓപി ബഹിഷ്കരണ സമരം നടത്തുന്ന സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് തടയും: യൂത്ത് കോൺഗ്രസ്സ്
പാലക്കാട്: ഓപി ബഹിഷ്കരണ സമരത്തിന് നേതൃത്വം നല്കുന്ന സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പരിശോധന കേന്ദ്രങ്ങളിലേക്ക് യൂത്ത് കോൺഗ്രസ്സ് മാർച്ച് നടത്തി.കെ.ജി.എം.ഒ.ഭാരവാഹികളായ പാലക്കാട് നഗരത്തിലെമൂന്ന് ഡോക്ടർമാരുടെ പരിശോധന കേന്ദ്രത്തിലെക്ക് നടത്തിയ മാർച്ച്.മാർച്ച് സൗത്ത് പോലീസ് തടഞ്ഞുജില്ല കോൺഗ്രസ്സ് കമ്മറ്റി ഓഫീസിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്.
കേരളത്തിലെ പൊതുജനആരോഗ്യമേഖല ശക്തിപ്പെടുന്നതിൽ അപൂർവ്വം ഡോക്ടർമാർക്കുള്ള അസഹിഷ്ണുതയാണ് ഒ.പി.ബഹിഷ്കരണ സമരത്തിനു പിന്നിൽ. മരുന്നു കമ്പനികളുടെയും സ്വകാര്യ ലാബുകളുടെയും കമ്മീഷൻ ഏജന്റുമാരായി പ്രവർത്തിക്കുന്ന ഡോക്ടർമാരാണ് സമരത്തിനു നേതൃത്വം നല്കുന്നതും കെ.ജി.എം.ഒയെ ദീർഘകാലമായി നിയന്ത്രിക്കുന്നതും.
പാലക്കാട് ജില്ലയിൽ സമരത്തിന് നല്ലൊരു ശതമാനം ഡോക്ടർമാരും എതിരാണ്.കെ.ജി.എം.ഒ.യുടെ നിർബന്ധത്തിനും ഭീഷണിക്കും വഴങ്ങിയാണ് പലരും സമരത്തിൽ പങ്കെടുക്കുന്നത്. സമരത്തിൽ പങ്കെടുക്കാതെ ഒ.പി. പരിശോധനക്ക് തയ്യാറാവുന്ന ഡോക്ടർമാർക്ക് യൂത്ത് കോൺഗ്രസ്സ് സംരക്ഷണ കവചമൊരുക്കും.
നികുതിപ്പണം ശമ്പളമായി കൈപ്പറ്റുന്ന ഡോക്ടർമാർ പൊതുജനാരോഗ്യത്തെ വെല്ലുവിളിച്ച് ,സർക്കാർ ആശുപത്രികളെ തകർക്കാനുള്ള നീക്കത്തിൽ നിന്ന് പിൻതിരിയാത്ത പക്ഷം ഇന്നു മുതൽ സ്വകാര്യ പ്രാക്ടീസ് തടയുന്നതുൾപ്പടെയുടെയുള്ള കടുത്ത സമരങ്ങൾക്ക് യൂത്ത് കോൺഗ്രസ്സ് നേതൃത്വം നല്കും.യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് ബോബൻ മാട്ടുമന്ത അധ്യക്ഷനായി.
സമരം ഡി.സി.സി.വൈസ് പ്രസിഡന്റ് എ സുമേഷ് ഉദ്ഘാടനം ചെയ്തു.ഡി.സി.സി.സെക്രട്ടറിമാരായ എ.ബാലൻ, കെ. ഭവദാസ്, അനിൽ ബാലൻ, ഹരിദാസ് മച്ചിങ്ങൽ, റിജേഷ്.ബി, നിയാസ്, ബഷീർ പൂച്ചിറ, സി.വി.സതീഷ്, ദിലീപ് മാത്തൂർ ,ദാസൻ വെണ്ണക്കര ,സുമേഷ്.വി, എന്നിവർ സംസാരിച്ചു