ശിവഗിരി തീർത്ഥാടന പന്തലിന് യൂസഫലിയുടെ 5 കോടി വാഗ്ദാനം; ഇതൊന്നും പോരെന്ന് വെള്ളാപ്പള്ളി, എന്തായിത്!!
ശിവഗിരി: ശിവഗിരി തീർത്ഥാടന പന്തലിന് പ്രമുഖ വ്യവസായി യൂസഫലിയുടെ അഞ്ച് കോടി വാഗ്ദാനം. എന്നാൽ ഈ അഞ്ച് കോടികൊണ്ടൊന്നും നിർമ്മാണം പൂർത്തിയാകില്ലെന്നും മുഴുവൻ തുകയും യൂസഫലി തന്നെ തരണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. തീർത്ഥാടക പന്തലിന് യൂസഫലി നേരത്തെ മൂന്ന് കോടി നൽകിയിരുന്നു. തീർത്ഥാടന സമ്മേളനത്തിന്റെ ഉദ്ഘാടന ദിവസം രണ്ട് കോടി കൂടി വാഗ്ദാനം ചെയ്യുകയായിരുന്നു.
തീർത്ഥാടന സമ്മേളന വേദിയിൽ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ഈ അഞ്ച് കോടി കണ്ടൊന്നും നിർമ്മാണം പൂർത്തിയാവില്ലെന്നും അതുകൊണ്ട് ബാക്കി തുക കൂടി നൽകണമെന്നും എസ്എൻഡിപി യെഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെടുകയായിരുന്നു. നടപ്പന്തൽ നിർമ്മിക്കാനുള്ള ബാക്കി തുക കൂടി നൽകിയാൽ ശിവഗിരി ഉള്ളിടത്തോളം കാലം അതൊരു മഹാസ്മരണയായി നിലകൊള്ളുമെന്നുമായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്.
അതേസമയം മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി ദേവസ്വം വകുപ്പിൽ കൊണ്ടുവന്ന 10 ശതമാനം സംവരണത്തെ ശിവഗിരി മഠം സ്വാഗതം ചെയ്യണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. 85-ാമത് ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'ശുചിത്വം ആരോഗ്യം' വിഷയത്തിലെ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അബ്രാഹ്മണർക്ക് ശാന്തി നിയമനം നൽകുന്ന സർക്കാർ നയത്തെ ശിവഗിരി മഠം സ്വാഗതം ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.