ഉത്ര വധം: സൂരജിനെ കുടുക്കിയത് അയല്‍വാസി, സംശയങ്ങള്‍ ഒട്ടനവധി, പോലീസിലേക്കെത്തിച്ചത് ഈ നിഗമനം!!
കൊല്ലം: അഞ്ചലില്‍ ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിനെ കുടുക്കിയത് പോലീസിന്റെ മാത്രം മികവല്ലെന്ന് ബന്ധുക്കള്‍. ഉത്രയുടെ പിതാവും സഹോദരനും പോലീസിലേക്ക് എത്തുന്നത് തന്നെ അയല്‍വാസിയും പൊതുപ്രവര്‍ത്തകനുമായി ഒരാളുടെ ഇടപെടലിലൂടെയാണ്. ഇയാള്‍ക്കുണ്ടായ സംശയങ്ങളാണ് സൂരജിനെ കുടുക്കിയത്. ഇതിലൂടെയാണ് കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച കൊലപാതകത്തെ കുറിച്ച് അറിഞ്ഞത്. അതേസമയം ഉത്രയുടെ വസ്ത്രത്തില്‍ പാമ്പിന്റെ ശരീരാവശിഷ്ടങ്ങളുടെ സാന്നിധ്യവും പരിശോധിക്കുന്നുണ്ട്. സൂരജും കുടുംബവും ഒന്നടങ്കം കുടുങ്ങുമെന്നാണ് വ്യക്തമാകുന്നത്.
അയല്‍വാസിയുടെ ഇടപെടല്‍
ഉത്ര പാമ്പ് കടിയേറ്റ് മരിച്ചപ്പോള്‍ വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ വലിയ സംശയങ്ങളൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ അയല്‍വാസിയും പൊതുപ്രവര്‍ത്തകനുമായ വേണു ഉത്രയുടെ വീടുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ്. ഇയാളുടെ ഇടപെടല്‍ എല്ലാം മാറ്റി മറിക്കുകയായിരുന്നു. ഉത്രയുടെ മരണവിവരം അഞ്ചല്‍ പോലീസില്‍ ആദ്യം അറിയിക്കാന്‍ പിതാവ് വിജയസേനനും സഹോദരന്‍ വിഷു വിജയനും പോലീസ് സ്‌റ്റേഷനിലേക്ക് പോകുന്നതിന് മുമ്പ് വേണുവുമായി സംസാരിച്ചിരുന്നു. തന്റെ സംശയങ്ങള്‍ ഇവരെ അറിയിക്കുകയും ചെയ്തിരുന്നു.
പിന്നാലെ പോലീസിലേക്ക്
വേണുവിന്റെ സംശയങ്ങള്‍ വന്നതോടെ ഉത്രയുടെ വീട്ടുകാര്‍ക്കും ഇതേ സംശയം വന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മരണത്തിലെ ദുരൂഹതകള്‍ ഉണ്ടെന്ന് കാണിച്ച് രക്ഷിതാക്കള്‍ മൊഴിനല്‍കിയത്. ഉത്രയുടെ സംസ്‌കാര ചടങ്ങിനിടെ ഭര്‍ത്താവ് സൂരജിന്റെയും സൂരജിന്റെ മാതാവ് രേണുക, സഹോദരി സൂര്യ എന്നിവരുടെ പെരുമാറ്റ രീതി സംശയം തോന്നിപ്പിക്കുന്നതായിരുന്നു. ഇത് വേണു കൃത്യമായി നിരീക്ഷിച്ചിട്ടുണ്ടായിരുന്നു.
കൃത്യമായ സംശയം
ചടങ്ങിന് ശേഷം ഉത്രയുടെ രക്ഷിതാക്കളും സൂരജും ബന്ധുക്കളുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളും വന്നതോടെ സംശയം ബലപ്പെടുത്തി. തുടര്‍ച്ചയായുള്ള പാമ്പുകടികള്‍, നിരന്തരമായുള്ള പണം ആവശ്യപ്പെടല്‍ എന്നിവയെല്ലാം ചേര്‍ത്തപ്പോള്‍ മരണം അസ്വാഭാവികമാണെന്ന് വേണുവിന് ബോധ്യമായി. തുടര്‍ന്ന് സംശയങ്ങള്‍ ഉത്രയുടെ രക്ഷാകര്‍ത്താക്കളുമായി പങ്കുവെക്കുകയും ഇവയെല്ലാം റിട്ട ഡിവൈഎസ്പിയായിരുന്നു തന്റെയൊരു സുഹൃത്തുമായി ആശയവിനിയമം നടത്തുകയും ചെയ്തു.
സഹായം ഇങ്ങനെ
മുന്‍ പോലീസുകാരനും കൂടി പറഞ്ഞതോടെ സംശയം ബലപ്പെടുകയും ചെയ്തതോടെ ഉത്രയുടെ രക്ഷിതാക്കള്‍ക്ക് വേണു തന്നെ വിശദവും സമഗ്രവുമായ പരാതി തയ്യാറാക്കി നല്‍കുകയായിരുന്നു. ഈ പരാതിയാണ് പിന്നീട് റൂറല്‍ എസ്പിക്ക് കൈമാറിയത്. പരാതി വായിച്ചപ്പോള്‍ തന്നെ കഴമ്പുണ്ടെന്ന് എസ്പിക്ക് ബോധ്യപ്പെട്ടു. ഇതോടെ അന്വേഷണം നടക്കുന്നത്. ഒരു സ്വാഭാവിക മരണമായി മാറേണ്ടിയിരുന്ന സംഭവമാണ് ഇപ്പോള്‍ വധക്കേസായി മാറിയിരിക്കുന്നത്.
സൂരജ് കുടുങ്ങും
മരണ ദിവസം ഉത്ര ധരിച്ചിരുന്ന വസ്ത്രത്തില്‍ പാമ്പിന്റെ ശരീരാവശിഷ്ടങ്ങളുടെ സാന്നിധ്യം കണ്ടെത്താന്‍ പരിശോധന നടത്തും. വസ്ത്രങ്ങള്‍ കഴിഞ്ഞ ദിവസം ശാസ്ത്രീയ പരിശോധനയ്ക്കായി തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലേക്ക് അയച്ചിരുന്നു. കോടതിയുടെ അനുമതിയോടെ നൈറ്റിയും കിടക്കവിരിയുമാണ് നല്‍കിയത്. ഉത്രയെ കടിച്ചത് സൂരജ് പ്ലാസ്റ്റിക് ടിന്നില്‍ കൊണ്ടുവന്ന അതേ പാമ്പാണ് തെളിഞ്ഞിട്ടുണ്ട്. ഉത്രയുടെ വസ്ത്രങ്ങളിലും പാമ്പിന്റെ ശരീര സാമ്പിളുകള്‍ ഉണ്ടെന്നാണ് നിഗമനം.
സംഭവിച്ചത് ഇങ്ങനെ
സൂരജ് പ്ലാസ്റ്റിക് ടിന്നില്‍ നിന്ന് ഉത്രയുടെ ശരീരത്തിലേക്ക് പാമ്പിനെ വിടുകയായിരുന്നു. ശരീരത്തിലുടെ ഇഴഞ്ഞ് ഇടത് കൈത്തണ്ടയില്‍ പാമ്പ് കൊത്തുകയായിരുന്നു. നാല് മുറിവുകളാണ് ഉണ്ടായിരിക്കുന്നത്. ഉറക്കഗുളിക നല്‍കി ബോധം കെടുത്തിയതിനാല്‍ പാമ്പ് കടിച്ച വിവരം ഉത്ര അറിഞ്ഞിട്ടില്ലെന്നാണ് സൂരജ് പോലീസിന് നല്‍കിയ മൊഴി.
Recommended Video
വനംവകുപ്പ് അറസ്റ്റ് ചെയ്തു
സൂരജിന്റെയും സുരേഷിന്റെയും അറസ്റ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ജയിലിലെത്തി അറസ്റ്റ് ചെയ്തു. ഇവരെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് പരിശോധനയ്ക്ക് ശേഷം ഇവരെ വനപാലകര്‍ക്ക് കൈമാറും. ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൂരജും പിതാവ് സുരേന്ദ്ര പണിക്കരും സുരേഷും ഉത്രയുടെ വീട്ടുകാരും നല്‍കിയ മൊഴികള്‍ വ്യക്തമായി പഠിച്ചശേഷം, അതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുക.