മരണത്തെ മുന്നിൽ കണ്ട കൊവിഡ് രോഗി ടൈറ്റസ് ജീവിതത്തിലേക്ക്, 43 ദിവസം വെൻറിലേറ്ററിൽ, 20 ദിവസം കോമ
കൊല്ലം: ടൈറ്റസ് എന്ന പേരിന് ഇനി അതിജീവനം എന്ന് കൂടി അർത്ഥമുണ്ട്. കൊവിഡ് ബാധിച്ച് മരണത്തെ മുഖാമുഖം കണ്ട ടൈറ്റസ് ജീവിതത്തിലേക്ക് തിരിച്ച് വന്നത് അത്ഭുതം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചത്. ഇത് നമ്മുടെ ചികിത്സാ രംഗത്തെ നേട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധത്തിന്റെ, അതിജീവനത്തിന്റെ ജീവിക്കുന്ന മാതൃകയായി ഈ കൊല്ലം സ്വദേശി മാറിയിരിക്കുകയാണ്.
ശാസ്താംകോട്ട ആഞ്ഞിലിമൂട് ചന്തയിലെ മത്സ്യ വില്പനക്കാരനായ ടൈറ്റസ് കൊല്ലം മെഡിക്കൽ കോളേജിൽ എത്തുന്നത് കോവിഡ് ബാധിച്ചാണ്. 43 ദിവസമാണ് ശ്വാസകോശ വിഭാഗം ഐസിയു വെൻറിലേറ്റർ കഴിഞ്ഞത്. 20 ദിവസം കോമയിൽ ആയിരുന്നു ഈ ശാസ്താംകോട്ടക്കാരൻ. 52 കാരന്റെ ആന്തരിക അവയവങ്ങൾ പലതും പ്രവർത്തിക്കാതെയായി. മരണത്തിന്റെ വക്കിലെത്തിയ ഇദ്ദേഹത്തെ ഡോക്ടർമാരുടെ ശുഷ്കാന്തിയോടെയുള്ള പരിചരണവും സർക്കാരിന്റെ കരുതലുമാണ് ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.

32 ലക്ഷം രൂപയാണ് 72 ദിവസം നീണ്ടുനിന്ന ചികിത്സയ്ക്കായി ചെലവഴിച്ചത്. കോവിഡ് മുക്തനായ ശേഷം ഫിസിയോതെറാപ്പി ചികിത്സയിലൂടെ ചലനശേഷിയും സംസാരശേഷിയും വീണ്ടെടുത്ത ശേഷമാണ് കോമയിൽ വരെ എത്തിയിരുന്ന ടൈറ്റസ് ജീവിതത്തിലേക്ക് മടങ്ങിയത്. സർക്കാരിനും ആരോഗ്യപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി പറയുകയാണ് ടൈറ്റസ്. തന്നെ നല്ല രീതിയിൽ ശുശ്രൂഷിച്ചെന്നും ഒന്നും മുടക്കിയില്ലെന്നും പാരിപ്പളളി മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തകരെ കുറിച്ച് പറയുന്നു.
അതേസമയം കൊല്ലം ജില്ലയില്‍ ശനിയാഴ്ച 589 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ രോഗനിരക്ക് ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ സെപ്റ്റംബര്‍ മാസത്തില്‍ മൂന്ന് തവണയാണ് അഞ്ഞൂറ് കടന്ന് രോഗബാധ എത്തിയത്. 23 ന് 503 പേര്‍ക്കായിരുന്നു രോഗബാധ. 25 ന് 569 ല്‍ എത്തി. ശനിയാഴ്ച 589 ല്‍ എത്തുമ്പോള്‍ കൊല്ലം കോര്‍പ്പറേഷനില്‍ മാത്രം 180 പേര്‍ക്ക് രോഗബാധയുണ്ടായി. എട്ട് ആരോഗ്യപ്രവത്തകര്‍ക്കും വിദേശത്ത് നിന്നുമെത്തിയ എട്ടു പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 571 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ 188 പേര്‍ രോഗമുക്തി നേടി.












Click it and Unblock the Notifications