കൊല്ലം ജില്ലയില്‍ വാവുബലി ഒരുക്കങ്ങൾ പൂർത്തിയായി: കനത്ത സുരക്ഷ, സുരക്ഷയ്ക്ക് മറൈൻ എൻഫോഴ്സമെന്റും!
കൊല്ലം: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വാവുബലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയുമുള്ളതിനാല്‍ മികച്ച സുരക്ഷയാണ് ബലിതര്‍പ്പണത്തിന് എത്തുന്നവര്‍ക്കായി വിവിധ സ്ഥലങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. പലയിടങ്ങളിലും വെള്ളപ്പൊക്കഭീഷണി ഉയരുന്നതിനാല്‍ മുന്‍ കരുതലെടുക്കണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ചിലയിടങ്ങളില്‍ വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ബലിതര്‍പ്പണം ആരംഭിക്കും. അഷ്ടമുടി ശ്രീ വീരഭദ്രസ്വാമി ക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലിതര്‍പ്പണ ചടങ്ങുകള്‍ നാളെ പുലര്‍ച്ചെ 4ന് ആരംഭിച്ച് വൈകിട്ട് 3.30ന് സമാപിക്കുമെന്ന് തൃക്കരുവ കുറ്റിയഴികം ദേവസ്വം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രത്തിന് പടിഞ്ഞാറ് അഷ്ടമുടി കായലും കല്ലടയാറും അറബിക്കടലും ചേരുന്ന ത്രിവേണി സംഗമത്തിലാണ് പിതൃതര്‍പ്പണ ചടങ്ങുകള്‍ നടക്കുക. ജ്യോതിഷ പണ്ഡിതനും താന്ത്രികനുമായ വന്മള പി.വി. വിശ്വനാഥന്‍ ശാന്തി മുഖ്യകാര്‍മ്മികത്വം വഹിക്കും.

തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രത്തില്‍ കര്‍ക്കിടകവാവ് ബലി തര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ഉപദേശക സമിതി പ്രസിഡന്റ് ബി.എസ്. സെന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് വൈകിട്ട് 6ന് തുടങ്ങി നാളെ ഉച്ചയ്ക്ക് രണ്ട് വരെയാണ് ചടങ്ങുകള്‍. ദേവസ്വം ബോര്‍ഡിന്റെയും ക്ഷേത്രോപദേശക സമിതിയുടെയും നേതൃത്വത്തിലാണ് ചടങ്ങുകള്‍ ക്രമീകരിക്കുന്നത്. 500 ലധികം ആളുകള്‍ക്ക് ഒരു സമയം ബലിതര്‍പ്പണം നടത്താനുള്ള സൗകര്യം ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്.
ശ്രീനാരായണ ഗുരുദേവന്റെ പാദസ്പര്‍ശത്താല്‍ പവിത്രമായ കൊല്ലം മുണ്ടയ്ക്കല്‍ പാപനാശനത്തെ ഗുരുദേവ മന്ദിരത്തില്‍ കര്‍ക്കിടക വാവുബലി തര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി രക്ഷാധികാരികളായ പി.കെ. കൊച്ചുണ്ണി, എല്‍. പ്രകാശ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇന്ന് രാത്രി 10.30 മുതല്‍ ആരംഭിക്കുന്ന ബലി തര്‍പ്പണം നാളെ വൈകിട്ട് മൂന്നിന് സമാപിക്കും. തന്ത്രി തടത്തില്‍മഠം ടി.കെ. ചന്ദ്രശേഖര സ്വാമിയുടെ നേതൃത്വത്തില്‍ 20 ഓളം സ്വാമിമാര്‍ ചടങ്ങുകള്‍ ഏകോപിപ്പിക്കും. വിശാലമായ മണല്‍പ്പരപ്പില്‍ ഒരേ സമയം 4000 പേര്‍ക്ക് ബലി തര്‍പ്പണ ചടങ്ങുകള്‍ നടത്താനുള്ള സൗകര്യമുണ്ട്. കടലില്‍ തര്‍പ്പണം നടത്തി തിരികെ വരുന്നവര്‍ക്ക് ശുദ്ധജലത്തില്‍ കുളിക്കാനുള്ള പ്രത്യേക സൗകര്യം ജല അതോറിറ്റിയുടെ സഹകരണത്തോടെ സജ്ജമാക്കും.












Click it and Unblock the Notifications