ആര്‍എസ്പി യുഡിഎഫ് വിടുമോ? പാര്‍ട്ടിയെ പരസ്യമായി എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കോവൂര്‍ കുഞ്ഞുമോന്‍
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടിയ മികച്ച വിജയത്തിന്‍റെ ആത്മവിശ്വാസത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് എല്‍ഡിഎഫ്. പലയിടങ്ങളിലും പ്രാഥമിഗ ഘട്ട സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്ക് വരെ തുടക്കമായിട്ടുണ്ട്. 2016 ല്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട അവസ്ഥയില്‍ നിന്നും കൂടുതല്‍ ശക്തമാണ് ഇടതുമുന്നണി ഇപ്പോള്‍. യുഡിഎഫില്‍ നിന്നും എല്‍ജെഡിയേയും ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എമ്മിനെയും മുന്നണിയില്‍ എത്തിക്കാന്‍ കഴിഞ്ഞു. ഈ രണ്ട് പാര്‍ട്ടികളും മുന്നണിയില്‍ എത്തുന്നതിന് മുമ്പ് ചര്‍ച്ചയായ കാര്യമായിരുന്നു ആര്‍എഎസ്പിയുടെ മുന്നണി മാറ്റം. ഇപ്പോഴിതാ അര്‍എസ്പിയുടെ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് വീണ്ടും ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് കോവൂര്‍ എംഎല്‍എ.
ദേശീയ തലത്തില്‍
ദേശീയ തലത്തില്‍ സിപിഎം ഉള്‍പ്പെടുന്ന ഇടതുപക്ഷത്തിന്‍റെ ഭാഗമാണെങ്കിലും കേരളത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണിയുടെ ഭാഗമാണ് ആര്‍എസ്പി. 2000 ല്‍ കേരള ഘടകത്തിലുണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് ബേബി ജോണ്‍ റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ബോൾഷെവിക്) പാര്‍ട്ടി രൂപീകരിക്കുകയും യുഡിഎഫിന്‍റെ ഭാഗമാവുകയും ചെയ്തിരുന്നു.
ഔദ്യോഗിക ആര്‍എസ്പിയും യുഡിഎഫില്‍
ബേബി ജോണും കൂട്ടരും യുഡിഎഫിലേക്ക് പോയെങ്കിലും എഎ അസീസ്, എന്‍കെ പ്രേമചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഔദ്യോഗിക വിഭാഗം എല്‍ഡിഎഫില്‍ തുടര്‍ന്നു. എന്നാല്‍ 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് എല്‍ഡിഎഫിലെ ആര്‍എസ്പിയും യുഡിഎഫിലെത്തി. തുടര്‍ന്ന് ആർഎസ്പിയും ആർഎസ്പി ബിയും പുനരേകീകരണം നടത്തി ഐക്യ ജനാധിപത്യ മുന്നണിയുടെ ഭാഗമായി.
ആര്‍എസ്പി ലെനിനിസ്റ്റ്
2014 ല്‍ ഔദ്യോഗിക വിഭാഗം പാര്‍ട്ടി വിട്ടെങ്കിലും കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം ആര്‍എസ്പി ലെനിനിസ്റ്റ് രൂപീകരിച്ച് ഇടതുപക്ഷത്ത് തുടര്‍ന്നു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുന്നത്തൂര്‍ മണ്ഡലത്തില്‍ കോവൂര്‍ കുഞ്ഞുമോന് എല്‍ഡിഎഫ് സീറ്റ് നല്‍കുകയും ചെയ്തു. യുഡിഎഫിന്‍റെ ഭാഗമായി ആ നിയമസഭാ തിരഞ്ഞെടുപ്പില്‍ 5 സീറ്റില്‍ മത്സരിച്ച ആര്‍എസ്പിക്ക് ഒരിടത്തും വിജയിക്കാന്‍ സാധിച്ചിരുന്നില്ല.
ആര്‍എസ്പിയുടെ മുന്നണി മാറ്റം
പിന്നീട് യുഡിഎഫില്‍ നിന്നും എല്‍ജെഡി എല്‍ഡിഎഫിലേക്ക് മടങ്ങിയപ്പോഴും ആര്‍എസ്പിയുടെ മുന്നണി മാറ്റം സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമായിരുന്നു. ഒരു വിഭാഗത്തിന് എല്‍ഡിഎഫിലേക്ക് മടങ്ങണമെന്ന് ആഗ്രഹമുണ്ടെങ്കിലും എന്‍കെ പ്രേമചന്ദ്രന്‍ എംപി ഉള്‍പ്പടേയുള്ളവര്‍ ഇതിന് എതിരാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് നിന്നും എന്‍കെ പ്രേമചന്ദ്രന്‍ വീണ്ടും പാര്‍ലമെന്‍റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കോവൂര്‍ കുഞ്ഞുമോന്‍റെ ക്ഷണം
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഔദ്യോഗിക ആര്‍എസ്പി വീണ്ടും എല്‍ഡിഎഫിന്‍റെ ഭാഗമാവണമെന്ന ആവശ്യപ്പെട്ടിരിക്കുകയാണ് കോവൂര്‍ കുഞ്ഞുമോന്‍. അവരെ മുന്നണിയുടെ ഭാഗമാവാന്‍ പരസ്യമായി സ്വാഗതം അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു. ഇടതുപക്ഷത്തേക്ക് മടങ്ങാന്‍ ആര്‍എസ്പി തയ്യാറായാല്‍ ചര്‍ച്ചകള്‍ക്ക് ഇടനിലക്കാരനാകാമെന്ന വ്യക്തമായ സൂചനയാണ് കോവൂര്‍ കുഞ്ഞുമോന്‍ നല്‍കുന്നത്.
സിപിഐയിലേക്കില്ല
ആര്‍എസ്പി ലെനിനിസ്റ്റ് സിപിഐയില്‍ ലയിക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകകയായിരുന്നു കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ. സിപിഐയിലേക്ക് തന്നെ ഇതുവരെ ആരും ക്ഷണിച്ചിട്ടില്ല. ക്ഷണിച്ചാലും സിപിഐയില്‍ ചേരില്ലെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക ആര്‍എസ്പി എല്‍ഡിഎഫിലേക്ക് മടങ്ങിയെത്താന്‍ തയ്യാറായാല്‍ അതിന്‍റെ ഭാഗമാവുമെന്നും കോവൂര്‍ കുഞ്ഞുമോന്‍ വ്യക്തമാക്കുന്നു.
എല്‍ഡിഎഫ് ഘടകക്ഷിയാക്കണം
ആര്‍എസ്പി ലെനിനിസ്റ്റിനെ എല്‍ഡിഎഫ് ഘടകക്ഷിയാക്കണമെന്ന ആവശ്യവുമായി വീണ്ടും സിപിഎമ്മിനെ സമീപിക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവണം എന്നാണ് ആഗ്രഹം. ഘടകക്ഷിയാക്കിയില്ലെങ്കിലും താനും തന്‍റെ പാര്‍ട്ടിയും ഇടതുമുന്നണിയില്‍ തുടരും. കുന്നത്തൂര്‍ സീറ്റ് സിപിഎം ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹങ്ങളും അദ്ദേഹം തള്ളി.
സോമപ്രസാദിനെ മത്സരിപ്പിക്കാന്‍
ജില്ലയിലെ
മുതിര്‍ന്ന
സിപിഎം
നേതാവും
മുന്‍
രാജ്യസഭ
അംഗവുമായിരുന്ന
സോമപ്രസാദിനെ
മത്സരിപ്പിക്കാനായി
കുന്നത്തൂര്‍
സീറ്റ്
സിപിഎം
ഏറ്റെടുത്തേക്കുമെന്നായിരുന്നു
അഭ്യൂഹം.
എന്നാല്‍
കുന്നത്തൂരില്‍
എല്‍ഡിഎഫിന്‍റെ
സ്ഥാനാര്‍ത്ഥി
താന്‍
തന്നെയായിരിക്കുമെന്നാണ്
കോവൂര്‍
കുഞ്ഞുമോന്‍
വ്യക്തമാക്കുന്നത്.
കാഞ്ഞിരപ്പള്ളി സീറ്റ്
കാഞ്ഞിരപ്പള്ളി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടു നല്‍കുന്നതിന് പകരമായി കൊല്ലം ജില്ലയില്‍ ഒരു സീറ്റ് കൂടുതല്‍ ആവശ്യപ്പെടാനാണ് സിപിഐയുടെ നീക്കം. കോവൂര്‍ കുഞ്ഞുമോനെ സിപിഐയില്‍ ചേര്‍ക്കുന്നതിലൂടെ കുന്നത്തൂര്‍ സീറ്റ് അവര്‍ക്ക് നല്‍കനായിരുന്നു സിപിഎമ്മിന്‍റെയും ശ്രമം. എന്നാല്‍ ഈ നീക്കത്തെ കുഞ്ഞുമോന്‍ തള്ളിക്കളയുകയാണ്.
കുഞ്ഞുമോന്‍ വിജയിക്കുന്നത്
2001 ലാണ് കുന്നത്തൂരില്‍ നിന്നും കുഞ്ഞുമോന്‍ ആദ്യമായി നിയമസഭയില്‍ എത്തുന്നത്. 2006 ലും 2011 ലും 2016 ലും വിജയം തുടരാന്‍ അദ്ദേഹത്തിന് സാധിച്ചു. ആര്‍എസ്പിയുടെ ഉല്ലാസ് കോവൂരിനെ പരാജയപ്പെടുത്തിയായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുഞ്ഞുമോന്‍ വിജയിച്ചത്. ഇരുപതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
Recommended Video