'ആഘോഷം തുടരുന്നവർക്ക് ഒരു ---- നമസ്കാരം', ആർഎസ്പിയിലെ ചുവടുമാറ്റത്തിൽ ഷിബു ബേബി ജോൺ
കൊല്ലം: പാര്‍ട്ടിയിലെ അഭിപ്രായ ഭിന്നതകളുടെ തുടര്‍ച്ചയായി കൊല്ലത്തെ ആര്‍എസ്പിയില്‍ നിന്നും നേതാക്കള്‍ കൂട്ടരാജി വെച്ചതില്‍ പ്രതികരണവുമായി ഷിബു ബേബി ജോണ്‍. ആര്‍എസ്പിയുടെ സംസ്ഥാന, ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ ഉളളവര്‍ രാജി വെച്ച് അടുത്തിടെ സിപിഎമ്മില്‍ ചേര്‍ന്നിരുന്നു.
ഈ ചുവടുമാറ്റം ഇന്ന് രാഷ്ട്രീയത്തിൽ വന്നിരിക്കുന്ന ജീർണതയുടെയും അധികാരക്കൊതിയുടെയും ഉദാഹരണമാണെന്ന് ഷിബു ബേബി ജോൺ കുറ്റപ്പെടുത്തി. ഇന്ന് ചുവട് മാറ്റിയവർക്ക് മേൽവിലാസം ഉണ്ടാക്കി കൊടുത്തത് ഈ പാർട്ടി ആണെന്നും ഷിബു ബേബി ജോൺ തുറന്നടിച്ചു.

ഷിബു ബേബി ജോണിന്റെ പ്രതികരണം: '' RSP എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് കേരളത്തിൽ രൂപം കൊടുത്ത നേതാക്കൾ പൊതുപ്രവർത്തന രംഗത്തേയ്ക്ക് ഇറങ്ങുന്ന കാലഘട്ടത്തിൽ രാഷ്ട്രീയ പ്രവർത്തനത്തിന്റെ പ്രതിഫലം കൊടിയ മർദ്ദനവും, ജയിൽവാസവും ആയിരുന്നു. വിദൂര ഭാവിയിൽ പോലും അധികാരത്തിന്റെ ഭാഗമാകും എന്ന് അവർ ഒരിക്കലും ചിന്തിച്ചിരുന്നില്ല. നിലവിലുള്ള ചൂഷക വ്യവസ്ഥിതിയോട് പടപൊരുതി തന്നെയാണ് സഖാക്കൾ കണ്ണന്തോടത്ത് ജനാർദ്ദനൻ നായരെയും, എൻ. ശ്രീകണ്ഠൻ നായരെയും, ടി.കെ ദിവാകരനേയും, ബേബി ജോണിനേയും, ആർ.എസ് ഉണ്ണിയേയും, കെ. പങ്കജാക്ഷനെയും പോലെ അറിയപ്പെട്ടതും, അറിയപ്പെടാത്തതുമായ നേതാക്കൾ തൊഴിലാളികളെ സംഘടിപ്പിച്ചതും അവർക്കു പിന്നിൽ ജനം അണിനിരന്നതും.

ഞാൻ രാഷ്ട്രീയത്തിൽ വന്നകാലത്ത് ആദ്യ തലമുറയിൽ പെട്ട ഒരു കരിമണൽ തൊഴിലാളി പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു. ബേബി സാർ കരിമണൽ തൊഴിലാളികളെ സംഘടിപ്പിക്കുവാൻ വേണ്ടി അവരുടെ തൊഴിലിടങ്ങളിലേക്ക് വരുമായിരുന്നു. ചുട്ടുപൊള്ളുന്ന പൊരിവെയിലിൽ കടൽതീരത്തെ ഒരു മരത്തിന്റെ കമ്പ് ഓടിച്ചു അതിൽ തന്റെ ജുബ്ബയുടെ കീശയിൽ കരുതിയിരുന്ന ചെങ്കൊടികെട്ടി പൂഴിമണലിൽ താഴ്ത്തി തൊഴിലാളികളെ കാത്തിരിക്കുമായിരുന്നു. എന്നാൽ അവരുടെ തൊഴിൽ മേഖലയെ നിയന്ത്രിച്ചിരുന്ന മാടമ്പിമാരെയും കങ്കാണിമാരെയും ഭയന്ന് ഒരാൾ പോലുംഅദ്ദേഹത്തിന്റെ അടുത്തേക്ക് വന്നില്ല.

ദിവസങ്ങൾ പിന്നിട്ടപ്പോൾ ഒറ്റയും തെറ്റയുമായി തിരിഞ്ഞ് കരിമണൽ തൊഴിലാളികൾ അദ്ദേഹത്തിന്റെ അടുത്തെത്തി. പിന്നീട് അതേ കങ്കാണി വർഗ്ഗത്തിന്റെ ചങ്ങലകൾ പൊട്ടിച്ച് അദ്ദേഹത്തിന്റെയും പ്രസ്ഥാനത്തിന്റെയും പിന്നിൽ ആയിരകണക്കിന് തൊഴിലാളികൾ അണിനിരന്നു. അത് കേരളത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായി മാറുകയും ചെയ്തു. ആമുഖമായി ഇത്രയും പറഞ്ഞത് ആർഎസ്പിയിൽ നിന്നും ചുവടുമാറ്റം എന്ന രീതിയിൽ കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയും, ആഘോഷങ്ങളും കണ്ടിരുന്നു.

ആർഎസ്പി അധികാരത്തിന്റെ ഭാഗമല്ലാതെ ഇരിക്കുന്നത് ആദ്യമായിട്ടല്ല.1957 ലും 1965 ലും (നിയമസഭ കൂടിയില്ല ) പാർട്ടിക്ക് നിയമസഭയിൽ പ്രാതിനിധ്യമില്ലായിരുന്നു. അന്നൊന്നും ഇല്ലാത്തതുപോലെയുള്ള ഈ ചുവടുമാറ്റം ഇന്ന് രാഷ്ട്രീയത്തിൽ വന്നിരിക്കുന്ന ജീർണതയുടെയും അധികാരക്കൊതിയുടെയും ഉദാഹരണമാണ്. ഇന്ന് ഈ മാറിയവർക്ക് സ്വന്തമായി സമൂഹത്തിൽ മേൽവിലാസം ഉണ്ടാക്കി കൊടുത്തതും ജീവിതം ഒരുക്കിയതും ഈ പാർട്ടിയാണ്. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി അധികാരത്തിൽ നിന്ന് മാറി നിന്നിട്ടും ഒരു സാധാരണ പ്രവർത്തകൻ പോലും ഈ പാർട്ടി വിട്ടു പോയിട്ടില്ല എന്ന വസ്തുതയും നമ്മൾ, കാണേണ്ടതാണ്.

ഈ ചുവട് മാറ്റങ്ങൾ ആഘോഷിക്കുന്നവരോട് ഞങ്ങൾക്ക് പറയാനുള്ളത് ഒന്ന് മാത്രമാണ്. " ഇന്ന് ഞാൻ നാളെ നീ " ഒരു കാര്യം കൂടി പറഞ്ഞു അവസാനിപ്പിക്കാം. ആർഎസ്പി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് മാത്രം അവകാശപ്പെടാൻ കഴിയുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ട്. ഇത് രൂപം കൊണ്ടത് തന്നെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്റ്റാലിൻ വിധേയത്വത്തെ ചൂണ്ടിക്കാണിച്ചും അത് രാജ്യത്തിന് ആപത്താണെന്ന് തിരിച്ചറിഞ്ഞു കൊണ്ടുമാണ്. അതുകൊണ്ടുതന്നെ സ്റ്റാലിൻ ജീവിച്ചിരിക്കെ സ്റ്റാലിനിസം തെറ്റാണെന്ന് ചൂണ്ടിക്കാണിച്ച ഏക വിപ്ലവപ്രസ്ഥാനം ആർഎസ്പിയാണ്. അക്കാലത്തെക്കാൾ വീര്യത്തോടെ ഇന്ന് ഫാസിസവും, സ്റ്റാലിനിസവും നമ്മുടെ രാജ്യത്തും, കേരളത്തിലും നടമാടുമ്പോൾ ഇതിനെതിരായ പോരാട്ടവുമായി ഞങ്ങൾ ഈ മണ്ണിൽ തന്നെയുണ്ടാകും. അപ്പോൾ ആഘോഷം തുടരുന്നവർക്ക് ഒരു ---- നമസ്കാരം''.












Click it and Unblock the Notifications