പദവി ഒന്ന് മാത്രം, എങ്ങനെയങ്കിലും ഒപ്പിക്കണം; ഉമ്മന്‍ചാണ്ടിയെ വട്ടം പിടിച്ച് 9 നേതാക്കള്‍
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ സമൂലമായ ഉടച്ച് വാര്‍ക്കലിനാണ് ദേശീയ നേതൃത്വം ഒരുങ്ങുന്നത്. പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുന്നതിനോടൊപ്പം തന്നെ ഡിസിസികളും അഴിച്ച് പണിയും. മുഴുവന്‍ ഡിസിസി അധ്യക്ഷന്‍മാരേയും മാറ്റുമെന്ന് ദേശീയ നേതൃത്വം ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ലക്ഷദ്വീപിന് ഐക്യദാർഢ്യം: രാജ്ഭവന് മുന്നില്‍ ഇടത് എംപിമാരുടെ പ്രതിഷേധം
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന് ഞെട്ടല്‍: 27 ല്‍ 25 പേരും രാജിവെച്ച് ഇടതുപക്ഷത്ത്
പാലക്കാടും ആലപ്പുഴയിലും ഡിസിസി അധ്യക്ഷന്‍മാര്‍ ഇതിനോടകം രാജി പ്രഖ്യാപിച്ച് കഴിഞ്ഞു. പുതിയ നിയമനം വരുന്നത് വരെ മാത്രമാവും നിലവിലെ അധ്യക്ഷന്‍മാര്‍ തുടരുക. അതേസമയം മറുവശത്ത് പദവികള്‍ ഉറപ്പിക്കാനുള്ള നീക്കം ഗ്രൂപ്പുകള്‍ ശക്തമാക്കിയിട്ടുണ്ട്.
പ്രതിപക്ഷ നേതൃസ്ഥാനത്തിന് വേണ്ടി എ, ഐ ഗ്രൂപ്പുകള്‍ ഒന്നിക്കുന്നതിന് കോണ്‍ഗ്രസ് രാഷ്ട്രീയം അടുത്തിടെ സാക്ഷ്യം വഹിച്ചു. നീക്കം പരാജയപ്പെട്ടെങ്കിലും പുതിയ കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിലും ഒറ്റക്കെട്ടായി മുന്നോട്ട് പോവാനാണ് ഈ പ്രബല ഗ്രൂപ്പുകളുടെ ശ്രമം. എന്നാല്‍ ഡിസിസി അധ്യക്ഷന്‍മാരുടെ സ്ഥാനത്തിനായി ഈ ഗ്രൂപ്പുകള്‍ പലയിടത്തും പരസ്പരം ഏറ്റുമുട്ടുന്നതാണ് കാണാന്‍ കഴിയുന്നത്.
ഫലത്തില്‍ സംഘടന തിരഞ്ഞെടുപ്പ് പാര്‍ട്ടിയുടെ എല്ലാ തലത്തിലും ഏറ്റുമുട്ടല്‍ ശക്തമാക്കിയിരിക്കുകയാണ്. ഇത്തവണ ഡിസിസി പ്രസിഡന്‍റിനെ തിരഞ്ഞെടുക്കുന്നതില്‍ ഹൈക്കമാന്‍ഡ് നേരിട്ടുള്ള ഇടപെടലാണ് ഇത്തവണ നടത്തുന്നത്. അതിനാല്‍ മുതിര്‍ന്ന നേതാക്കള്‍ക്കും പ്രബല ഗ്രൂപ്പുകള്‍ക്കും കാര്യമായ റോള്‍ വഹിക്കാന്‍ കഴിയുന്നില്ല.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ സംസ്ഥാന തലത്തില്‍ തന്നെയുണ്ടായ മാറ്റങ്ങള്‍ ഇത്തവണ സംഘടന തിരഞ്ഞെടുപ്പിനേയും ബാധിച്ചേക്കാം. രമേശ് ചെന്നിത്തലയ്ക്ക് കീഴില്‍ ഒന്നിച്ച് നിന്നിരുന്ന ഐ ഗ്രൂപ്പ് ഇപ്പോള്‍ പല വിഭാഗങ്ങളായി തിരിഞ്ഞിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പാണ് ഐ ഗ്രൂപ്പിനെ പിളര്‍ത്തിയത്.
പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ഒന്നിച്ച് നിന്നെങ്കില്‍ ഉമ്മൻ ചാണ്ടിക്കെതിരെ െഎ ഗ്രൂപ് ഹൈകമാൻഡിന് കത്തയച്ച സംഭവം എ, ഐ നേതൃത്വത്തിൽ ഭിന്നത രൂക്ഷമാക്കിയിട്ടുണ്ട്. കത്തുമായി ബന്ധപ്പെട്ട് കെസി ജോസഫ് അടക്കം നടത്തിയ പ്രതികരണവും ശ്രദ്ധേയമാണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി പ്രധാന റോളിലേക്ക് വന്നത് ഹൈന്ദവ വോട്ടുകള്‍ നഷ്ടമാവാന്‍ കാരണമായി എന്നതായിരുന്നു ഐ ഗ്രൂപ്പിന്‍റെ ആരോപണം.
നിയമസഭ തിരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്ന ദയനീയ പരാജയം മധ്യകേരളത്തിലും കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്. കോട്ടയം ഉള്‍പ്പടെ പല ജില്ലകളിലും നേതൃതലത്തിലും ഭിന്നത രൂക്ഷമാണ്. ഇതെല്ലാം പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കും. കോട്ടയത്ത് ഡിസിസി പ്രസിഡന്‍റ് സ്ഥാനത്തിനാണ് വിവിധ ഗ്രൂപ്പുകളില്‍ നിന്നടക്കമുള്ള ഒമ്പത് പേരാണ് രംഗത്തുള്ളത്.
പ്രസിഡന്റ് സ്ഥാനം ആഗ്രഹിക്കുന്നവരിൽ പലരും ഇന്നലെ ഉമ്മൻ ചാണ്ടിയുമായി ചർച്ച നടത്തിയിട്ടുണ്ട്. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ആയിരിക്കില്ല പുതിയ തീരുമാനം എന്ന് പറയുമ്പോഴും എ വിഭാഗത്തിനു മുൻതൂക്കമുള്ള ജില്ലയിൽ എ വിഭാഗം നേതാക്കൾക്കായിരിക്കും ആദ്യ പരിഗണന. നിലവിലെ ഡിസിസി അധ്യക്ഷനായ ജോഷി ഫിലിപ് പദവിയില്‍ നാലര വര്‍ഷം പിന്നിട്ട് കഴിഞ്ഞു.
കെപിസിസി അംഗം ഫിൽസൺ മാത്യൂസ്, ഡിസിസി ജനറൽ സെക്രട്ടറി യൂജിൻ തോമസ്, കെപിസിസി ജോയിന്റ് സെക്രട്ടറിമാരായ ഫിലിപ് ജോസഫ്, നാട്ടകം സുരേഷ്, യുഡിഎഫ് ജില്ലാ ചെയർമാൻ ജോസി സെബാസ്റ്റ്യൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ സിബി ചേനപ്പാടി, ജോമോൻ ഐക്കര, ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം എന്നിവരാണ് പദവി ലക്ഷ്യമിട്ട് രംഗത്തുള്ളത്.
പ്രസിഡന്റ് സ്ഥാനത്തിനു പ്രായപരിധി നിശ്ചയിച്ചാൽ ഏതാനും പേർ പട്ടികയിൽ നിന്നു പുറത്താകും. ഡിസിസി ഭാരവാഹികളുടെ എണ്ണവും കുറച്ചേക്കും. 38 അംഗങ്ങളാണ് ഡിസിസിയിലുള്ളത്. പദവി ഒഴിയുന്ന ജോഷി ഫിലിപ്പിനെ കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് സൂചന.
പദവി ഉറപ്പിക്കാന്‍ നേതാക്കള്‍ ഉമ്മന്‍ചാണ്ടിയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെങ്കിലും അദ്ദേഹം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഡിസിസി നിയമനത്തില്‍ ഐഎസിസി നേതൃത്വം തന്നെ പൂര്‍ണ്ണമായി ഇടപെടുകയാണെങ്കില്‍ ഇടപെടേണ്ടതില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ തീരുമാനം. എന്നാല്‍ അഭിപ്രായം ചോദിച്ചാല്‍ മാത്രം ഉമ്മന്‍ചാണ്ടി തന്‍റെ നിലപാട് അവരെ അറിയിക്കും.
കോട്ടയത്ത് ഉമ്മൻചാണ്ടിക്ക് താൽപര്യമുള്ള ആളെ പ്രസിഡന്റ് ആക്കുക എന്ന പതിവ് രീതിക്ക് ഇത്തവണ വ്യത്യാസം വന്നേക്കുമെന്നാണ് സൂചന. എല്ലാ ഗ്രൂപ്പുകളും സ്ഥാനമാനത്തിനായി രംഗത്തുണ്ട്. കോട്ടയത്തിന് സമാനമായ സാഹചര്യം പത്തനംതിട്ടയിലും ഇടുക്കിയിലും നിലനില്‍ക്കുന്നുണ്ട്. ഗ്രൂപ്പുകളെ പൂര്‍ണ്ണമായി തഴഞ്ഞാല്‍ അത് താഴെക്കിടയിലെ പ്രവര്‍ത്തനത്തെ ബാധിക്കുമോയെന്ന ആശങ്ക ദേശീയ നേതൃത്വത്തിനുമുണ്ട്.
കറുപ്പില്‍ തിളങ്ങി പരിനീതി ചോപ്ര: പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video