പാലായിൽ മാണി സി കാപ്പനെതിരെ പ്രതിഷേധം: കുട്ടനാട്ടിൽ മത്സരിക്കാൻ പ്രയാസം, സത്യം വെളിപ്പെടുത്തി കാപ്പൻ
കോട്ടയം: എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് ചേക്കേറുന്ന മാണി സി കാപ്പനെതിരെ പാലായിൽ എൻസിപി പ്രതിഷേധം. താനും തന്റെ അനുയായികളും യുഡിഫിലേക്ക് പോകുകയാണെന്ന് മാണി സി കാപ്പൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാലായിൽ എൻസിപി പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. തങ്ങൾ വിജയിപ്പിച്ച എംഎൽഎ മുന്നണി വിട്ട് പാലായിലെ വോട്ടർമാരെ വഞ്ചിച്ചെന്ന് ആരോപിച്ചായിരുന്നു പാർട്ടി പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം.

എൻസിപിയിൽ പ്രതിഷേധം
എൻസിപിയിലെ പ്രാദേശിക നേതാക്കളായ ടിവി ബേബി, കാണക്കാരി അരവിന്ദാക്ഷൻ, സംസ്ഥാന സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, മുൻ പാലാ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെന്നി മൈലാടൂർ, ജോസ് കുറ്റിയാനിമറ്റം, പി ഒ രാജേന്ദ്രൻ എന്നിവരാണ് കാപ്പനെതിരായ പ്രതിഷേധത്തിൽ അണിനിരന്നിട്ടുള്ളത്. എൻസിപി വിട്ടുപോയിട്ടുള്ളത് മാണി സി കാപ്പൻ മാത്രമാണെന്നും നേതാക്കളും പ്രവർത്തകരുമെല്ലാം ഇപ്പോഴും എൻസിപിയിൽ തന്നെയുണ്ടെന്നും നേതാക്കൾ അവകാശപ്പെടുന്നുണ്ട്.

കാപ്പനോട് എതിർപ്പ്
എൽഡിഎഫ് വിട്ടതിന് പിന്നാലെ പാലായിൽ രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയെ താൻ സ്വീകരിക്കുമെന്നും അതിന് ശേഷം നടക്കുന്ന യോഗത്തിൽ പങ്കെടുക്കുമെന്നും ശരദ് പവാറിനെ അറിയിച്ചുകഴിഞ്ഞുവെന്നും തന്റെ നിലപാട് ശരദ് പവാറിന് ബോധ്യമായിക്കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫ് വിടാനുള്ള കാപ്പന്റെ നീക്കത്തെ ആദ്യം മുതൽ തന്നെ എകെ ശശീന്ദ്രൻ എതിർത്തിരുന്നു. ഒറ്റ സീറ്റിന്റെ പേരിൽ മുന്നണി വിടേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.

കുട്ടനാട്ടിൽ മത്സരിക്കില്ല
പാലായിൽ സീറ്റ് നൽകില്ലെന്നും കുട്ടനാട്ടിൽ മത്സരിക്കാമെന്നുമായിരുന്നു എൽഡിഎഫ് മാണി സി കാപ്പന് മുമ്പിൽ വെച്ച നിർദേശം. കുട്ടനാട്ടിൽ മത്സരിക്കാൻ എൽഡിഎഫ് മാണി സി കാപ്പനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കുട്ടനാട്ടിൽ മത്സരിക്കാൻ തനിക്ക് വ്യക്തിപരമായ ബുദ്ധിമുട്ടുണ്ടെന്നുമാണ് കാപ്പൻ വ്യക്തമാക്കിയത്. അതിന് കാരണമായി പറയുന്നത് തോമസ് ചാണ്ടിയും താനും തമ്മിൽ വ്യക്തിപരമായ ബന്ധമുണ്ടെന്നും പാലാ തിരഞ്ഞെടുപ്പിൽ തനിക്ക് സാമ്പത്തിക സഹായം അടക്കം നൽകിയിട്ടുണ്ടെന്നും കാപ്പൻ ചൂണ്ടിക്കാണിക്കുന്നു.

വാക്ക് പാലിക്കണം
തോമസ് ചാണ്ടിയുടെ സഹോദരനെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിള്‍പ്പെടെയുള്ളവരെ കണ്ട് ആവശ്യപ്പെട്ടിരുന്നു. തോമസ് ചാണ്ടിയുടെ സഹോദരെ സ്ഥാനാർത്ഥിയാക്കാമെന്ന് വാക്കുനൽകിയ ശേഷമാണ് തന്നോട് കുട്ടനാട്ടിൽ മത്സരിക്കാൻ ആവശ്യപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇപ്പോള്‍ തൽക്കാലത്തേക്ക് രാജിവെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ആർക്കും വേണ്ടാത്ത സീറ്റ്
പാലാ ആർക്കും വേണ്ടാതെ കിടന്നിരുന്ന മണ്ഡലമായിരുന്നു. സിപിഐയും സിപിഎമ്മും മത്സരിച്ച് 25000 വോട്ടുകള്‍ക്ക് പരാജയപ്പെട്ടിട്ടുണ്ട്. 2006ൽ മത്സരിച്ച ശേഷമാണ് ഭൂരിപക്ഷം 7500 ആയി കുറഞ്ഞിട്ടുണ്ട്. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ 5000 ആയി കുറഞ്ഞിട്ടുമുണ്ട്. തിരഞ്ഞെടുപ്പിൽ തനിക്കുണ്ടായ വിജയത്തിൽ എൽഡിഎഫ് പ്രവർത്തകരുടെ പ്രവർത്തനങ്ങളെയും അദ്ദേഹം സ്മരിക്കുന്നു.












Click it and Unblock the Notifications