ലഭിക്കുന്നത് 10000 കോടി, എന്നിട്ടും അടിസ്ഥാന സൗകര്യമില്ല; ശബരിമല സര്‍ക്കാരിന്റെ കറവപ്പശുവെന്ന് കുമ്മനം
കോട്ടയം: ശബരിമല വിശ്വാസികളുടെ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും വിലകല്‍പിക്കാതെ ശബരിമല തീര്‍ഥാടനത്തെയും സന്നിധാനത്തെയും മതേതര വാണിജ്യകേന്ദ്രമായാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നത് എന്ന് ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷനും മുന്‍ മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍.
കോട്ടയം ജില്ലയിലെ എരുമേലിയില്‍ ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ സേവനക്യാമ്പ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു കുമ്മനം രാജശേഖരന്‍. ശബരിമലയിലേക്ക് പോകുന്ന ഭക്തര്‍ക്ക് സുരക്ഷിതമായ യാത്രയ്ക്ക് സൗകര്യങ്ങള്‍ ഒരുക്കാതെ സമയനിയന്ത്രണം ഏര്‍പ്പെടുത്തിരിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.

ഒരു ശബരിമല തീര്‍ഥാടനകാലത്ത് പ്രത്യക്ഷമായും പരോക്ഷമായും 10000-കോടിയോളം രൂപയാണ് നികുതി ഇനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവില്‍ എത്തുന്നത്. എന്നിട്ടും ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുന്നില്ല. ഗതാഗതം, വൈദ്യുതി, വെള്ളം തുടങ്ങി അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പോലും ഭക്തര്‍ ഇരട്ടി തുക നല്‍കേണ്ട ഗതികേടിലാണ്
ശബരിമല യാത്ര ഉള്‍പ്പെടെ സൗജന്യ സേവനം നടത്താന്‍ വിവിധ സംസ്ഥാനങ്ങളിലുള്ള അയ്യപ്പഭക്ത സംഘടനകള്‍ തയ്യാറാണ്. എന്നാല്‍ അത് അനുവദിക്കാതെ ശബരിമലയെ കറവപ്പശുവായി കാണുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ തുടരുന്നത് എന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു. ശബരി റെയില്‍പാത യാഥാര്‍ഥ്യമായാല്‍ യാത്രാ സൗകര്യവും വ്യവസായിക ഉന്നമനവും സാധ്യമാകും.
ശബരിമല വിമാനത്താവളത്തിനായി തര്‍ക്കഭൂമിയായ ചെറുവള്ളി എസ്‌റ്റേറ്റ് കണ്ടെത്തിയത് ഭൂമി കച്ചവടം ലക്ഷ്യമാക്കിയാണ് എന്നും 1905-ലെ സെറ്റില്‍മെന്റ് രജിസ്റ്റര്‍ അനുസരിച്ച് ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണ് എന്നും കുമ്മനം രാജശേഖരന്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷനുകളും ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. 99-വര്‍ഷ കാലാവധി കഴിഞ്ഞ പാട്ടഭൂമി എങ്ങനെയാ് കരമടച്ച് ഉടമസ്ഥാവകാശമായ ഭൂമിയായത്. ഇത് കണ്ടെത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടും ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല എന്നും ശബരിമല വിമാനത്താവളം എന്ന പേരില്‍ ഭൂമിക്കച്ചവടമാണ് ചില രാഷ്ട്രീയ ലോബികള്‍ ലക്ഷ്യമിടുന്നത് എന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.












Click it and Unblock the Notifications