കല മരിക്കുന്നിടത്ത് ഫാസിസം കടന്ന് വരും; പ്രതിസന്ധി ഘട്ടങ്ങളില്‍ മനുഷ്യരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന വലിയൊരു ഘടകം കലയിലുണ്ടെന്ന് പ്രിയനന്ദനൻ
കോട്ടയം : കല മരിക്കുന്നിടത്ത് ഫാസിസം കടന്ന് വരുമെന്ന് സംവിധായകന്‍ പ്രിയനന്ദനന്‍. സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച അതിജീവനം 2019 ഡോക്യുമെന്ററി ഫെസ്റ്റിവല്‍ സി.എം.എസ് കോളേജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരുടെ കാഴ്ചയും കാഴ്ചപ്പാടും നവീകരിക്കാന്‍ ഡോക്യുമെന്ററികള്‍ സഹായിക്കുമെന്ന് പ്രിയനന്ദനന്‍ പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളില്‍ മനുഷ്യരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന വലിയൊരു ഘടകം കലയിലുണ്ട്.
സ്വന്തം ജീവിതത്തില്‍ ഉണ്ടായിരുന്ന പല പ്രതിസന്ധികളും മറികടക്കാന്‍ ദസ്തയേവിസ്‌കിയെ പോലുള്ളവരുടെ കൃതികള്‍ സഹായിച്ചിട്ടുണ്ട്. ഡോക്യുമെന്ററിക്ക് പ്രത്യേക സ്വഭാവങ്ങളും രീതികളുമില്ലെന്നും നിയതമായ ചട്ടക്കൂടുകള്‍ക്കതീതമായി അന്വേഷണ ത്വരതയും ഉണര്‍ത്തുന്നതാവണം ഡോക്യുമെന്ററികള്‍ എന്നും പ്രിയനന്ദനന്‍ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന് വേണ്ടി ആര്‍. ജയരാജ് സംവിധാനം ചെയ്ത 'കടമ്മന്‍ പ്രകൃതിയുടെ പടയണിക്കാരന്‍', പ്രിയനന്ദനന്‍ സംവിധാനം ചെയ്ത വൈലോപ്പിള്ളി ഒരു കാവ്യജീവിതം എന്നീ ഡോക്യുമെന്ററികള്‍ ഉദ്ഘാടന ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

സി.എം.എസ് കോളേജ്, എം.ടി സെമിനാരി ഹൈസ്‌ക്കൂള്‍, തിരുനക്കര പഴയ പോലീസ് സ്റ്റേഷന്‍ മൈതാനം എന്നിവിടങ്ങളില്‍ ഫെബ്രുവരി 14,15,16 തീയ്യതികളിലായി നടക്കുന്ന ഡോക്യുമെന്ററി ഫെസ്റ്റിവലിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ആര്‍.ജയരാജ് നിര്‍വ്വഹിച്ചു. സ്‌കൂള്‍ ഓഫ് ലെറ്റേസ് അസിസ്റ്റന്റ് പ്രൊഫസര്‍ ഹരികുമാര്‍ ചങ്ങമ്പുഴ മുഖ്യ പ്രഭാഷണം നടത്തി. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.അബ്ദുള്‍ റഷീദ് സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ. തോമസ് നന്ദിയും പറഞ്ഞു.












Click it and Unblock the Notifications