കേരളത്തില്‍ വലിയ തോതില്‍ സംവരണം നഷ്ടപ്പെടും: അട്ടിമറി നടക്കുന്നുവെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
കോഴിക്കോട്: സംവരണം അട്ടിമറിക്കാനുള്ള ഗൂഡനീക്കങ്ങളാണ് ഇടതു സര്‍ക്കാര്‍ നടത്തുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെഎ ഷഫീഖ്. കേരളത്തിന്റെ പുതിയ സിവില്‍ സര്‍വിസ് കേഡറായ കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസിലെ മൂന്നു സ്ട്രീമുകളിലെ നിയമനങ്ങളില്‍ രണ്ടില്‍ സംവരണം ഒഴിവാക്കുന്നത് ഈ ഗൂഢശ്രമത്തിന്റെ ഭാഗമാണ്. സംവരണം പിന്നാക്ക ജനവിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശമാണെന്നും കെഎഎസിന്റെ എല്ലാ സ്ട്രീമുകളിലും സംവരണം നടപ്പാക്കണമെന്നും അതിന് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും ഷഫീഖ് പറഞ്ഞു.
നിലവില്‍ സര്‍ക്കാര്‍ സര്‍വിസിലുള്ളവര്‍ക്ക് മാത്രം അപേക്ഷിക്കാവുന്ന നോണ്‍ ഗസറ്റഡ് ഓഫിസര്‍മാരുടെ സ്ട്രീമിലും ഗസറ്റഡ് ഓഫിസര്‍മാരുടെ സ്ട്രീമിലും സംവരണം നിഷേധിക്കുന്നതിന് സര്‍ക്കാര്‍ പറയുന്ന ന്യായം ഒരിക്കല്‍ സംവരണം നേടിയവരാണ് അപേക്ഷകരെന്നതാണ്. ഇതുവഴി ഉന്നത തസ്തികയിലുള്ള കെഎഎസിന്റെ മൂന്നില്‍ രണ്ടു സ്ട്രീമിലും സംവരണ സമൂഹങ്ങള്‍ക്ക് പ്രാതിനിധ്യം നഷ്ടപെടാന്‍ പോവുകയാണ്. നിലവിലെ രീതിയനുസരിച്ച് പിന്നാക്ക വിഭാഗങ്ങള്‍ക്കും പട്ടിക ജാതി, വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും സീനിയോറിററി അനുസരിച്ച് പ്രമോഷനിലൂടെ എത്താവുന്ന ഉന്നത തസ്തികകളാണ് നഷ്ടപെടുന്നത്.
സര്‍ക്കാറിന്റെ തന്നെ നിയമവകുപ്പിന്റെ ശുപാര്‍ശയും പട്ടിക ജാതി കമ്മിഷന്റെയും ന്യൂനപക്ഷ കമ്മിഷന്റെയും ശുപാര്‍ശയും തള്ളിയാണ് സവര്‍ണ ശക്തികളെ പ്രീണിപ്പിക്കാനായി സാമൂഹ്യ നീതി സര്‍ക്കാര്‍ തകര്‍ക്കുന്നത്. നവോത്ഥാനത്തെ കുറിച്ചാണ് സര്‍ക്കാര്‍ ഇപ്പോള്‍ സംസാരിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ നവോത്ഥാനത്തിന്റെ നേരവകാശികള്‍ക്ക് ലഭിക്കേണ്ട ന്യായമായ അധികാര പങ്കാളിത്തം തടയുന്ന സര്‍ക്കാറിനോ മുഖ്യമന്ത്രിക്കോ നവോത്ഥാനത്തെ കുറിച്ചു പറയാന്‍ ഒരവകാശവുമില്ലെന്നും അദ്ധേഹം സൂചിപ്പിച്ചു.
സാമൂഹിക സംവരണം റദ്ദാക്കണമൊവശ്യപ്പെട്ട് കോടതിയില്‍ പോയ എന്‍എസ്എസിനെ പ്രീണിപ്പെടുത്താനാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ അവകാശ നിഷേധം നടത്തി വരുന്നത്. ദേവസ്വം നിയമനങ്ങളില്‍ എല്ലാ ഭരണഘടന കീഴ് വഴക്കങ്ങളും ലംഘിച്ചാണ് മുന്നോക്ക സംവരണം നടപ്പാക്കിയത്.
സംവരണം അട്ടിമറിച്ചു നടത്തുന്ന ഈ നിഷേധത്തെ കേരളത്തിലെ സംവരണ സമൂഹങ്ങളേയും സമാന ചിന്താഗതിയുള്ളവരേയും അണിനിരത്തി പ്രതിരോധിക്കാന്‍ നേതൃത്വം നല്‍കുമെന്നും ഷഫീഖ് പറഞ്ഞു. ഇതിന്റെ ഭാഗമായി ജനുവരി മാസം വിവിധ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിനു തുടക്കം കുറിച്ചു ജനുവരി മൂന്നിന് സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ഷഫീഖ് അറിയിച്ചു. ഭാരവാഹികളായ റസാഖ് പാലേരി, എ.പി വേലായുധന്‍, പിസി മുഹമ്മദ് കുട്ടി, മുസ്തഫ പാലാഴി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.