ചാലിയാർ പുഴയിൽ ചാടിയ ദമ്പതിമാരിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി; ഭാര്യ അപകടനില തരണം ചെയ്തു
കോഴിക്കോട്: ഭാര്യയ്‌ക്കൊപ്പം ചാലിയാർ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ജിതിൻ(30) എന്ന യുവാവിന്റെ മൃതദേഹമാണ് തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്.
ജിതിനും ഭാര്യ വർഷയും ഞായറാഴ്ച രാവിലെ ഫറോക്ക് പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. വർഷയെ ചാടിയതിന് പിന്നാലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു.

ആ വഴി വന്ന ലോറി ഡ്രൈവർ ഇട്ടുകൊടുത്ത കയറിൽ പിടിച്ചാണ് വർഷ രക്ഷപ്പെട്ടത്. കയറിൽ പിടിച്ചുനിന്ന വർഷയെ പുഴയിൽ മീൻപിടിക്കുകയായിരുന്ന ആൾ തോണിയിൽ കയറ്റി കരയിലേക്ക് എത്തിക്കുകയായിരുന്നു. തൊട്ടുപിന്നാലെ തന്നെ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു.
എന്നാൽ ഒഴുക്കിൽപ്പെട്ട ജിതിനെ രക്ഷിക്കാൻ സാധിച്ചില്ല. ജിതിന് വേണ്ടി ഇന്നലെ തന്നെ തിരച്ചൽ ആരംഭിച്ചിരുന്നു. എന്നാൽ കാലവസ്ഥ മോശമായതിനാലും വെളിച്ചമില്ലാത്തതിനാലും പാതിവഴിയിൽ തിരച്ചിൽ നിർത്തി വെയ്‌ക്കേണ്ടി വന്നു. തിങ്കളാഴ്ച വീണ്ടും തിരച്ചിൽ ആരംഭിക്കുകയായിരുന്നു
ഉച്ചയ്ക്ക് 2.45 ന് ചെറുവണ്ണൂർ മുല്ലശ്ശേരി മമ്മിളിക്കടവിന് സമീപത്ത് നിന്നാണ് ജിതിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അതേസമയം, വർഷം അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു. മലപ്പുറം മഞ്ചേരി ജെടി സ്‌കൂളിന് സമീപത്താണ് ഇവരുടെ വീട്. ജിതിന്റെയും വർഷയുടേയും വിവാഹം ആറ് മാസം മുമ്പാണ് കഴിഞ്ഞത്.












Click it and Unblock the Notifications