41 സീറ്റ് കിട്ടി എന്നത് അത്ഭുതം; ആ ന്യായീകരണം ശരിയല്ല, വടകരയും ഹരിപ്പാടും ജയിച്ചില്ലേ: കെ മുരളീധരന്‍
കോഴിക്കോട്: ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ പൊട്ടിത്തെറികള്‍ എല്ലാം കോണ്‍ഗ്രസില്‍ അടങ്ങി വരികയാണ്. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും വീടുകളില്‍ ചെന്ന് കണ്ട് വിഡി സതീശന്‍ നടത്തിയ അനുനയ ശ്രമങ്ങള്‍ ഉള്‍പ്പട്ടെ ഇതില്‍ പ്രധാന ഘടകമായി.
അതോടൊപ്പം തന്നെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തകരുടേയും നേതാക്കളുടെയും വലിയ സന്നിധ്യത്തില്‍ തന്നെ പുതിയ ഡിസിസി അധ്യക്ഷന്‍മാര്‍ ചുമതലയേല്‍ക്കുന്നതും തുടരുകയാണ്. കോഴിക്കോട്ട് ജില്ലയിലെ പാര്‍ട്ടി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട പ്രവീണ്‍ കുമാര്‍ ഇന്നലെയായിരുന്നു ഡിസിസി ഓഫീസില്‍ എത്തി പദവി ഔദ്യോഗികമായി ഏറെടുത്തത്.

കെ മുരളീധരന‍് എംപിയായിരുന്നു പ്രവീണ്‍ കുമാര്‍ ഡിസിസി പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ഇനിയുള്ള കാലത്ത് കോണ്‍ഗ്രസില്‍ ഗ്രൂപ്പ് സംവിധാനത്തിന് യാതൊരു പ്രസക്തിയും ഇല്ലെന്നായിരുന്നു ഉദ്ഘാടം നിര്‍വ്വഹിച്ചുകൊണ്ട് കെ മുരളീധരന്‍ പറഞ്ഞത്. ജംബോ കമ്മിറ്റിയും ഗ്രൂപ്പുമായിരുന്നു കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍. എന്നാല്‍ നിലവില്‍ ആ പ്രശ്നങ്ങള്‍ എല്ലാം അവസാനിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ബി പാവ പോലെ സൂര്യ ജെ മേനോന്‍; ക്യൂട്ട് ലുക്ക്, പര്‍പ്പിളിലെ പുതിയ ചിത്രങ്ങള്‍ വൈറല്‍

ഇനിയുള്ള നാളുകളില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുഖ്യശത്രുക്കളായി സിപിഎമ്മിനോടും ബിജെപിയോടും അതിശക്തമായി തന്നെ പോരാടണം. ഗ്രൂപ്പിന്റെ പേരിലുള്ള വീതം വയ്പ് ഇനി കോണ്‍ഗ്രസില്‍ ഉണ്ടാവില്ല. അര്‍ഹമായര്‍ക്ക് അര്‍ഹമായ പദവികള്‍ ലഭിക്കും. ഗ്രൂപ്പുകള്‍ പണ്ട് മുതല്‍ തന്നെ കോണ്‍ഗ്രസില്‍ ഉള്ള കാര്യം. പക്ഷെ ഇന്ന് അന്നത്തേതില്‍ നിന്നും കാര്യങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്. അന്ന് കോണ്‍ഗ്രസിനെ വെല്ലാ പറ്റുന്ന ഒരു പാര്‍ട്ടി കേരളത്തിലും ഇന്ത്യയിലും ഉണ്ടായിരുന്നില്ല.

പാർലമെന്റിലെ സെന്റർ ഹാളിൽ ചേർന്നിരുന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ഒരു മുറിയിലാണ് ഇപ്പോൾ ചേരുന്നത്. കേരളത്തില്‍ ആവട്ടെ ആദ്യമായി നിയമസഭയില്‍ തുടര്‍ച്ചയായി രണ്ട് വട്ടം പരാജയപ്പെട്ടു. ഈ സ്ഥിതിയിലേക്ക് പാര്‍ട്ടിയെ എത്തിച്ചത് ഗ്രൂപ്പിന്റെ പേരിലുള്ള വീതം വെയ്പ്പാണ്. ജംബോ കമ്മറ്റികളിലൂടെ പാര്‍ട്ടി എന്താണെന്ന് അറിയാന്‍ പോലും കഴിയാത്തവര്‍ ഭാരവാഹികളായി എത്തിയെന്നും കെ മുരളീധരന്‍ പറയുന്നു.

5 വര്‍ഷം കൂടുമ്പോള്‍ സ്വാഭാവികമായും കേരളത്തില്‍ അധികാരം ലഭിക്കുമെന്ന് ചിലര്‍ കരുതി. ഇതാണ് ഏറ്റവും വലിയ തിരിച്ചടിയായത്. നിയമസഭാ തിരഞ്ഞെടുപ്പിൽ വീടുകളിൽ അഭ്യർഥന എത്തിക്കാൻ പോലും ആളുണ്ടായിരുന്നില്ല. പക്ഷെ ബൂത്തുകളുടെ എണ്ണം പറഞ്ഞ് പാണി വാങ്ങിക്കുന്നതില്‍ യാതൊരു കുറവും ഉണ്ടായില്ല. ഇത്തവണ കോണ്‍ഗ്രസ് എന്തുകൊണ്ട് തോറ്റു എന്നതിലല്ല, 41 സീറ്റില്‍ എങ്ങനെ വിജയിച്ചു എന്നതാണ് അത്ഭുതം.

സര്‍ക്കാര്‍ കിറ്റ് കൊടുത്തത് കൊണ്ട് നമ്മള്‍ തോറ്റു എന്നാണ് പൊതുവേ പറയുന്നത്. എന്നാല്‍ വടകരയിലും കൊടുവള്ളിയിലും ഹരിപ്പാടും പറവൂരുമെല്ലാം കിറ്റ് കൊടുത്തില്ലേ. എന്നിട്ടും നമ്മള്‍ ജയിച്ചില്ലേ. കോണ്‍ഗ്രസിന്റെ തോല്‍വിക്ക് പ്രധാന കാരണമായത് താഴെത്തട്ടില്‍ പ്രവര്‍ത്തകര്‍ ഇല്ലാത്തതാണ്. പിന്നെ എല്‍ഡിഎഫിന്റെ പിആര്‍ വര്‍ക്ക് അവര്‍ക്ക് ഗുണം ചെയ്തിട്ടുണ്ട്. കിറ്റ് നല്‍കുന്നത് പിണറായി വിജയന്‍ ആണെന്ന് പ്രചരണത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടുന്നു.

ഓരോ സമുദായത്തെയായി യുഡിഎഫില്‍ നിന്നും അകറ്റാന്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എല്‍ഡിഎഫ് പലതരം പ്രചരണങ്ങള്‍ നടത്തി. ഈ തിരിച്ചടിയില്‍ നിന്നെല്ലാം കോണ്‍ഗ്രസ് കയറണമെങ്കില്‍ പാര്‍ട്ടി സെമി കേഡര്‍ സെറ്റപ്പിലേക്ക് മാറണം. വാളെടുത്തവര്‍ എല്ലാം വെളിച്ചപ്പാടാവുന്ന രീതി എന്തായാലും ഇനിയുണ്ടാവില്ല. മുതിര്‍ന്ന നേതാക്കളും ജനകീയരുമായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ കൂടെ അഭിപ്രായങ്ങള്‍ സ്വീകരിച്ചാവും പാര്‍ട്ടി മുന്നോട്ട് പോവുകയെന്നും അദ്ദേഹം പറഞ്ഞു.

പ്രവീണ്‍ കുമാറിനെ ഡിസിസി അധ്യക്ഷനാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച നേതാവ് കൂടിയാണ് കെ മുരളീധീരന്‍. തുടക്കത്തില്‍ തന്നെ പ്രവീണ്‍ കുമാറിന്റെ പേര് ഡിസിസി അധ്യക്ഷനായി കെ മുരളീധരന്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. എംകെ രാഘവന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, ടി സിദ്ധീഖ് എന്നിവരും മുരളീധരന്റെ നിലപാടിനെ അനുകൂലിച്ചു. ഐ വിഭാഗത്തില്‍ നിന്നുള്ള നേതാവാണെങ്കില്‍ ഗ്രൂപ്പിന് അതീതമായ പിന്തുണ തേടിയെടുക്കാന്‍ പ്രവീണ്‍ കുമാറിന് സാധിച്ചിരുന്നു.

അതുകൊണ്ട് തന്നെ വലിയ എതിര്‍പ്പുകളും അദ്ദേഹത്തിന്റെ നിയമനത്തിനെതിരായി ജില്ലയില്‍ നിന്നും ഉയര്‍ന്ന് വന്നില്ല. ഡിസിസി ഓഫീസിന് മുന്നില്‍ ടി സിദ്ധീഖിനെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ കോഴിക്കോട് ഡിസിസി അധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിന് നഷ്ടപ്പെടുത്തിയെന്ന ആരോപണം ഉണ്ടെങ്കിലും അത് വലിയ പ്രതിഷേധത്തിന്റെയോ പരസ്യമായ വിമര്‍ശനങ്ങളിലോക്കോ കടന്നില്ല.

പ്രവീണ്‍ കുമാറിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍ എത്തിയതും ശ്രദ്ധേയമാണ്.സ്ഥാനമൊഴിയുന്ന ഡിസിസി അധ്യക്ഷന്‍ യു രാജിവന്‍ ആയിരുന്നു ചടങ്ങിന്റെ അധ്യക്ഷ സ്ഥാനം വഹിച്ചത്. താഴെത്തട്ടിൽ പാർട്ടിയെ ശക്തമാക്കുമെന്നും മൂന്നു വർഷത്തിനുള്ളിൽ പുതിയ ഡിസിസി ഓഫിസ് പണിയുമെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. മറ്റ് ജില ജില്ലകളില്‍ ഡിസിസി അധ്യക്ഷന്‍മാരുടെ സ്ഥാനാരോഹണ ചടങ്ങ് വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയെങ്കിലും പ്രശ്നങ്ങള്‍ എല്ലാം ഏകദേശം പരിഹരിച്ചുകൊണ്ടായിരുന്നു പ്രവീണ്‍ കുമാറിന്റെ സ്ഥാനാരോഹണ ചടങ്ങ്. ഉദ്ഘാടകനായ കെ മുരളീധരന്‍ ഇക്കാര്യം പ്രത്യേകം ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

കല്ലുകടിയായത് എന്‍ സുബ്രഹ്മണ്യന്‍റെ ചില പരാമാര്‍ശങ്ങള്‍ മാത്രം. കെ.മുരളീധരനും കെ.പ്രവീൺകുമാറിനുമെതിരെ പരോക്ഷ വിമർശനം നടത്തിക്കൊണ്ടായിരുന്നു കെപിസിസി ജനറല്‍ സെക്രട്ടറി കൂടിയായ എന്‍ സുബ്രഹ്മണ്യന്‍റെ പ്രസംഗം. ഗ്രൂപ്പ് വേണ്ടെന്ന് ഉപദേശിക്കുന്നവർ ആത്മപരിശോധന നടത്തണം. 1978 ലെയും 2005ലെയും പിളർപ്പാണ് പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെ മുരളീധരും രാജ്മോഹന്‍ ഉണ്ണിത്താനുമെല്ലാം ഇപ്പോള്‍ ഗ്രൂപ്പിന് എതിരായ പ്രസ്താവനകള്‍ നടത്തുന്നുണ്ട്. എന്നാല്‍ ചാനലുകളിലും സമൂഹമാധ്യമങ്ങളില്‍ എല്ലാം നിറയുന്നത് അവരുടെ പഴയ പ്രസ്താവനകളാണ്. 11 വർഷമായി ഒരു ഗ്രൂപ്പിന്റെയും ഭാഗമല്ലെന്നാണ് പ്രവീൺകുമാർ പറയുന്നത്. വസാനത്തെ ഗ്രൂപ്പ് യോഗത്തിന്റെ മിനിട്സ് താൻ കൊണ്ടുവന്നാൽ ബുദ്ധിമുട്ടാവുമെന്നും സുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടു












Click it and Unblock the Notifications