ലീഗുകാര്‍ ലീഗിന് വോട്ട് ചെയ്താല്‍ ഇവിടെ വിജയം ഉറപ്പ്; പക്ഷെ പൊളിക്കുന്ന ഇടത് തന്ത്രം, ഇത്തവണ എന്ത്
കോഴിക്കോട്: സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ജ്വല്ലറികള്‍ ഉള്ള നാടാണ് കൊടുവള്ളി. സ്വര്‍ണ്ണ വില പോലെ തന്നെ അടുത്ത കാലത്തായി മണ്ഡലത്തിലെ രാഷ്ട്രീയ ചിത്രത്തിനും അത്ര സ്ഥിരതയൊന്നും രേഖപ്പെടുത്താന്‍ കഴിയില്ല. അടിയൊഴുക്കുകള്‍ ആണ് കൊടുവള്ളിയിലെ രാഷ്ട്രീയത്തെ നിര്‍ണ്ണയക്കുന്നത്. മുസ്ലിം ലീഗിക് വലിയ സ്വാധീനം ഉള്ള മണ്ഡലമാണെങ്കിലും അവര്‍ക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങല്‍ മുതലെടുത്ത ഇടതുമുന്നണി രണ്ട് തവണയാണ് ഇവിടെ വിജയിച്ച് കയറിയിട്ടുള്ളത്. എല്ലാം ലീഗുകാര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്താല്‍ വിജയം ഉറപ്പിക്കാം. എന്നാല്‍ ഇടത് തന്ത്രങ്ങള്‍ അതിന് അനുവദിക്കില്ല എന്നിടത്താണ് കൊടുവള്ളിയുടെ രാഷ്ട്രീയം കൂടുതല്‍ ശ്രദ്ധേയമാവുന്നത്.

രാഷ്ട്രീയ ചിത്രം
1957 ല്‍ രൂപം കൊണ്ട കൊടുവള്ളിയുടെ രാഷ്ട്രീയ ചിത്രം പരിശോധിക്കുമ്പോള്‍ 2001 വരെ യുഡിഎഫിന്റെ പൊന്നാപുരം കോട്ടയായിരുന്നു കൊടുവള്ളി. ആദ്യ രണ്ട് തവണ കോണ്‍ഗ്രസ് വിജയിച്ചതൊഴിച്ചാല്‍ 1977 മുതല്‍ 2001 വരെയും ജയിച്ചത് ലീഗ് സ്ഥാനാര്‍ത്ഥികള്‍. ഇ അഹമ്മദ് ആയിരുന്നു 1977 ലെ വിജയി എന്നതും ശ്രദ്ധേയമാണ്.

പിടിഎ റഹീമിന്റെ വിജയം
2006 ലാണ് മണ്ഡലത്തില്‍ ആദ്യമായി യുഡിഎഫ് സ്ഥാനാര്‍ത്ഥിയല്ലാത്ത ഒരാള്‍ വിജയിക്കുന്നത്. ലീഗ് വിമതനായി എത്തിയ പിടി റഹീമിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കി മത്സരിപ്പിച്ച് ഇടതുമുന്നണി വിജയം സ്വന്തമാക്കുകയായിരുന്നു. ലീഗില്‍ നിന്നും വലിയൊരു വിഹിതം വോട്ട് സമാഹരിക്കാനായതോടെയായിരുന്നു പിടിഎ റഹീം വിജയിച്ചത്.

2011 ല്‍
2011 ല്‍ ലീഗ് ഏറെക്കുറെ ഒറ്റക്കെട്ടായിരുന്നു. പിടിഎ റഹീം കുന്ദമംഗലത്തേക്ക് മാറിയതും യുഡിഎഫിന് ആശ്വാസമായി. അത്തവണ സിപിഎമ്മിലെ എം മെഹബൂബിനെതിരെ 16552 വോട്ടുകള്‍ക്കായിരുന്നു ലീഗിലെ വിഎം ഉമ്മര്‍ വിജയിച്ചത്. എന്നാല്‍ 2016 ലെ ക്ക് എത്തിയതോടെ ചിത്രം വീണ്ടും മാറി.

കാരാട്ട് റസാഖിന്റെ വിജയം
മുസ്ലിം ലീഗില്‍ സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ച വ്യക്തിയായിരുന്നു മണ്ഡലം ഭാരവാഹിയായിരുന്ന കാരാട്ട് റസാഖ്. എന്നാല്‍ ലീഗ് സീറ്റ് നല്കിയതാവട്ടെ എഎ റാസഖിനും. ഇതോടെ ഇടഞ്ഞ കാരാട്ട റസാഖ് ഇടതുമുന്നണിയില്‍ എത്തി സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. വാശിയേറിയെ പോരാട്ടത്തിനൊടുവില്‍ 573 വോട്ടിന്റെ വിജയവും കാരാട്ട് റസാഖ് സ്വന്തമാക്കി.

പിടിച്ചത് ലീഗ് വോട്ട്
പിടിഎ റഹീമിനെ പോലെ തന്നെ ലീഗ് വോട്ടുകളില്‍ നിന്നും വലിയൊരു വിഹിതം സ്വന്തമാക്കാന്‍ കഴിഞ്ഞതായിരുന്നു കാരാട്ട് റസാഖിനെ തുണച്ചത്. ഇത്തവണയും കാരാട്ട് റസാഖിനെ തന്നെയാണ് ഇടതുമുന്നണി കൊടുവള്ളിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ പിന്നില്‍ പോയെങ്കിലും കാരാട്ട് റസാഖിന് പിടിക്കാന്‍ കഴിയുന്ന യുഡിഎഫ് വോട്ടുകളിലാണ് ഇടത് പ്രതീക്ഷ.

എംകെ മുനീര്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 7931 വോട്ടിന്റെ ലീഡാണ് യുഡിഎഫിനുള്ളത്. കോഴിക്കോട് സൗത്ത് വിട്ട് എംകെ മുനീര്‍ കൊടുവള്ളിയിലേക്ക് മത്സരിക്കാന്‍ എത്തിയതും ലീഗിന് കൂടുതല്‍ അനുകൂലമായ മണ്ഡലമാണെന്നതിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. തദ്ദേശത്തില്‍ കോഴിക്കോട് സൗത്തില്‍ യുഡിഎഫ് പിന്നിലായിരുന്നു.

വിജയം ഉറപ്പ്
മുസ്ലിം ലീഗും യുഡിഎഫും ഒറ്റക്കെട്ടായി നില്‍ക്കുന്നതിലൂടെ കൊടുവള്ളിയില്‍ വിജയം ഉറപ്പാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ ഘട്ടത്തില്‍ പ്രാദേശിക വികാരം ഉയര്‍ത്തി ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. എന്നാല്‍ നിലവില്‍ ഈ പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ചെന്നാണ് ലീഗ് അവകാശപ്പെടുന്നത്.

മണ്ഡല ചിത്രം
ആര് എന്തൊക്കെ അവകാശ വാദം ഉന്നയിച്ചാലും അവസാന ഘട്ടത്തിലെ അടിയൊഴുക്കുകളാവും വിധിയെ നിര്‍ണ്ണയിക്കുക. കൊടുവള്ളി മുനിസിപ്പാലിറ്റിയും, മടവൂർ, നരിക്കുനി, ഓമേശ്ശരി, കിഴക്കോത്ത്, താമരശ്ശേരി, കട്ടിപ്പാറ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് കൊടുവള്ളി മണ്ഡലം. ഇതില്‍ നഗരസഭ ഉള്‍പ്പടെ ആറ് തദ്ദേശ സ്ഥാപനങ്ങളും ഭരിക്കുന്നത് യുഡിഎഫ് ആണ്.
സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കി ശ്രീലങ്കന്‍ താരം പിയൂമി ഹന്‍സമാലി, ഗ്ലാമര്‍ ഫോട്ടോഷൂട്ട് വൈറല്‍












Click it and Unblock the Notifications