കോണ്‍ഗ്രസിന്‍റെ തോല്‍വികള്‍ ആ ഒരു ഘടകം കൊണ്ട് മാത്രം; ഇത്തവണ അതില്ല,തിരിച്ച് പിടിക്കുമെന്ന് നേതൃത്വം
കൊയിലാണ്ടി: ഒരു കാലത്ത് കോഴിക്കോട് ജില്ലിയിലെ കോണ്‍ഗ്രസിന്‍റെ സുരക്ഷി കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു കൊയിലാണ്ടി. ആറ് തവണ വരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തുടര്‍ച്ചയായി ജയിച്ച മണ്ഡലം. എന്നാല്‍ 1996 ലെ തിരഞ്ഞെടുപ്പില്‍ പി വിശ്വനിലൂടെ സിപിഎം ആദ്യമായി വിജയച്ചതോടെ മണ്ഡലത്തിന്‍റെ ചിത്രം മാറിത്തുടങ്ങി. 2001 പി ശങ്കരിനിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ച് പിടിച്ചെങ്കിലും പിന്നീട് ഒരിക്കലും അവര്‍ക്ക് കൊയിലാണ്ടിയില്‍ വിജയിക്കാന്‍ കഴിഞ്ഞില്ല. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസിന്‍റെ ഏറ്റവും അവസാനത്തെ വിജയങ്ങളിലൊന്നാണ് പി ശങ്കരന്‍റേത്. അതിന് ശേഷം മൂന്ന് തവണയും വിജയിച്ചത് സിപിഎം. ഇത്തവണ ഇടതുമുന്നണി തുടര്‍ച്ചയായ നാലം വിജയം തേടിയിറങ്ങുമ്പോള്‍ പഴയ കോട്ട തിരിച്ച് പിടിക്കുമെന്നുറപ്പിച്ചാണ് യുഡിഎഫ് രംഗത്തുള്ളത്.
വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തില്‍ രാഹുല്‍ ഗാന്ധി പ്രാര്‍ഥനയ്ക്ക് എത്തിയപ്പോള്‍, ചിത്രങ്ങൾ കാണാം

ശക്തിയുണ്ട് പക്ഷെ
ജില്ലയില്‍ തന്നെ കോണ്‍ഗ്രസിന് സംഘടനാപരമായി ശക്തിയുള്ള പ്രദേശങ്ങളില്‍ ഒന്നാണ് കൊയിലാണ്ടി. ആഞ്ഞ് ശ്രമിച്ചാല്‍ വിജയിക്കാന്‍ കഴിയാവുന്ന മണ്ഡലം കൂടിയായിട്ടുണ്ടും പലപ്പോഴും ഗ്രൂപ്പ് വഴക്കുകളും വ്യക്തി താല്‍പര്യങ്ങളും വില്ലനാവുകയായിരുന്നു. പരമ്പരാഗതമായി ഐ ഗ്രൂപ്പ് മത്സരിക്കുന്ന മണ്ഡലം കൂടിയാണ് കൊയിലാണ്ടി. കഴിഞ്ഞ തവണ മത്സരിച്ച് തോറ്റ എന്‍ സുബ്രഹ്മണ്യനെ തന്നെയാണ് അവര്‍ ഇത്തവണയും സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.

പ്രതീക്ഷ കഴിഞ്ഞ തവണയും
2016 ലെ തിരഞ്ഞെടുപ്പിലും ഏറെ പ്രതീക്ഷയോടെയായിരുന്നു സിപിഎമ്മിലെ കെ ദാസനെതിരെ യുഡിഎഫ് എന്‍ സുബ്രഹ്മണ്യനെ സ്ഥാനാര്‍ത്ഥിയാക്കിയത്. പ്രചരണ ഘട്ടത്തില്‍ ശക്തമായ മത്സരത്തിന്‍റെ പ്രതീതിയുണ്ടായെങ്കിലും മത്സര ഫലം പുറത്ത് വന്നപ്പോള്‍ കെ ദാസന്‍ 13369 വോട്ടുകള്‍ക്ക് വിജയിച്ചു. 2011 ലെ ഭൂരിപക്ഷത്തില്‍ നിന്നും കെ ദാസന്‍ ഉയര്‍ത്തിയത് പതിനായിരത്തോളം വോട്ടുകള്‍.

ഗ്രൂപ്പ് പോര്
ജയിക്കാവുന്ന സാഹചര്യമായിട്ടും പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരുകളും എന്‍ സുബ്രഹ്മണ്യന് വെല്ലുവിളിയായി എന്നായിരുന്നു കോണ്‍ഗ്രസിന്‍റെ തന്നെ വിലയിരുത്തല്‍. എന്നാല്‍ ഇത്തവണ വീണ്ടും സ്ഥാനാര്‍ത്ഥിയായി എത്തുമ്പോള്‍ പഴയ ഗ്രൂപ്പ് പോരുകള്‍ കെട്ടടങ്ങിയിട്ടുണ്ടെന്നതിലാണ് എന്‍ സുബ്രഹ്മണ്യന്‍റെ പ്രതീക്ഷ. തോറ്റിട്ടും കഴിഞ്ഞ അഞ്ച് വര്‍ഷം മണ്ഡലത്തില്‍ സജീവമായിരുന്നു എന്നതും ഗുണകരമാവും എന്ന് പ്രതീക്ഷിക്കുന്നു.

ഒപ്പത്തിനൊപ്പം
പ്രചാരണത്തില്‍ ആദ്യഘട്ടത്തില്‍ എല്‍ഡിഎഫ് മുന്നേറിയെങ്കിലും അവസാന ഘട്ടത്തില്‍ ഒപ്പത്തിനൊപ്പം പിടിക്കാന്‍ കഴിഞ്ഞുവെന്നാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നത്. കടലോര പ്രദേശങ്ങളില്‍ സുബ്രഹ്മണ്യന്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറിയാല്‍ കൊയിലാണ്ടിയെന്ന പഴയ കോട്ട തിരികെ പിടിക്കാന്‍ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യുഡിഎഫ്.

ആത്മവിശ്വാസം
അതേസമയം മറുവശത്താവട്ടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. ജില്ലാ പഞ്ചായത്ത് അധ്യക്ഷയായ കാനത്തില്‍ ജമീലയെയാണ് മണ്ഡലം നിലനിര്‍ത്താന്‍ സിപിഎം രംഗത്ത് ഇറക്കിയിരിക്കുന്നത്. സര്‍ക്കാറിന്‍റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, മണ്ഡലത്തില്‍ കെ ദാസന്‍ എംഎല്‍എ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍, ഹാർബർ വികസനം, ചിറ്റാരിക്കടവ് റഗുലേറ്റർ കം ബ്രിജ് തുടങ്ങിയവയാണു ഇടതിന്‍റെ പ്രധാന പ്രചാരണ വിഷയങ്ങള്‍.

കാനത്തില്‍ ജമീല
കാനത്തില്‍ ജമീലയുടെ ജനകീയ മുഖവും വോട്ട് കൊണ്ടുവന്നാല്‍ ഭൂരിപക്ഷം ഇരുപതിനായിരം കടന്നേക്കാമെന്നാണ് ഇടത് കേന്ദ്രങ്ങളുടെ അവകാശവാദം. ഭരണത്തുടര്‍ച്ചയ്ക്കൊപ്പം കൊയിലാണ്ടിയും എന്ന് മുദ്രാവാക്യം ഉയര്‍ത്തി അതിശക്തമായ പ്രചരാണ പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തിലൂടനീളം ഇടതുപക്ഷം നടത്തുന്നത്. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് ഇപ്പോഴും അടങ്ങിയിട്ടില്ലെന്നും ഇതും തങ്ങള്‍ക്ക് ഗുണകരമാവുമെന്നും എല്‍ഡിഎഫ് വിലയിരുത്തുന്നു.

ബിജെപിക്കും സ്വാധീനം
എന്‍പി രാധാകൃഷ്ണനാണ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ബിജെപിക്കും നിര്‍ണ്ണായക സ്വാധീനം ഉള്ള ചില കേന്ദ്രങ്ങള്‍ കൊയിലാണ്ടി മണ്ഡലത്തിലുണ്ട്. കൊയിലാണ്ടി നഗരസഭയിലടക്കം ബിജെപിക്ക് ഇത്തവണ അംഗങ്ങളെ ജയിപ്പിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച കെ രജനീഷ് ബാബു 22087 വോട്ടുകള്‍ നേടിയിരുന്നു. ഇത്തവണ അത് മുപ്പതിനായിരത്തിന് മുകളിലേക്ക് ഉയര്‍ത്തുകയാണ് അവരുടെ ലക്ഷ്യം.

തദ്ദേശത്തില്‍
കൊയിലാണ്ടി ,പയ്യോളി നഗരസഭകളും, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, മൂടാടി , തിക്കോടി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കൊയിലാണ്ടി നിയമസഭാമണ്ഡലം. ഇതില്‍ പയ്യോളി നഗരസഭയില്‍ മാത്രമാണ് യുഡിഎഫിന് ഭരണമുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ ഇടതുമുന്നണിക്ക് അനുകൂലമാണ്. മണ്ഡലത്തില്‍ മുവായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷം എല്‍ഡിഎഫിനുണ്ട്.
അതീവ ഗ്ലാമറസായി വ്യായാമം ചെയ്ത് അനിത ഭട്ട്, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications