5 വർഷം കഴിഞ്ഞ് വയറ്റില്‍ കത്രിക കണ്ടെത്തി: ഞങ്ങളുടേത് അല്ലെന്ന് മെഡിക്കല്‍ കോളേജ്, നീതി തേടി യുവതി
കോഴിക്കോട്: ശസ്ത്രക്രിയ കഴിഞ്ഞ 5 വർഷത്തിന് ശേഷം യുവതിയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരായ ആരോപണം നിഷേധിച്ച് പ്രിന്‍സിപ്പല്‍ ഇപി ഗോപി. പരാതി ഉന്നയിച്ച യുവതിയുടെ ശസ്ത്രക്രിയയ്ക്ക് ശേഷം നഴ്‌സുമാര്‍ ഉപകരണങ്ങള്‍ എണ്ണി തിട്ടപ്പെടുത്തിയിരുന്നു. മറ്റ് രണ്ട് ആശുപത്രികളില്‍ നിന്ന് കൂടി യുവതിക്ക് ശസ്ത്രക്രിയ നടത്തിയിരുന്നതിനാല്‍ സംഭവം നടന്നത് മെഡിക്കല്‍ കോളേജില്‍ നിന്നും അല്ലെന്നാണ് പ്രിന്‍സിപ്പല്‍ അവകാശപ്പെടുന്നത്. യുവതിയുടെ വയറ്റില്‍ കണ്ടെത്തിയത് കത്രികയല്ല. കത്രികയ്ക്ക് സമാനമായ മറ്റൊരു ഉപകരമാണെന്നും ഇവി ഗോപി പറഞ്ഞു.

താമരശേരി സ്വദേശിനിയായ ഹർഷീന അഷ്റഫായിരുന്നു മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചുകൊണ്ട് രംഗത്ത് വന്നത്. 2017 നവംബർ 30 നായിരുന്നു ഹർഷീനയുടെ പ്രസവ ശസ്ത്രക്രിയ. ഇതിന് പിന്നാലെ ഹർഷീനയ്ക്ക് നിരന്തരം അവശതയും വേദനയും അനുഭവപ്പെടുകയും ചെയ്തിരുന്നു.

കഴിഞ്ഞ ആറുമാസമായി അസ്വസ്ഥത കൂടിയതോടെ ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആദ്യം കരളോ വൃക്കയോ സംബന്ധമായ അസുഖമാണെന്നായിരുന്നു കരുതിയത്. എന്നാല്‍ സ്കാനിങ് നത്തി നോക്കിയപ്പോഴാണ് കത്രിക വയറ്റില്‍ കുടുങ്ങിയതായി കണ്ടെത്തിയത്. തുടർന്നാണ് വീണ്ടും ശസ്ത്രക്രിയ നടത്തി അഞ്ചു വർഷമായി വയറ്റില്‍ കുടുങ്ങിക്കിടക്കുന്ന ശസ്ത്രക്രിയ പുറത്തെടുത്തത്.

സംഭവത്തില്‍ യുവതി ആരോഗ്യ വകുപ്പിന് പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ മന്ത്രി വീണ ജോർജ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വീണ ജോർജ് അറിയിച്ചു.

12 സെന്റി മീറ്റർ നീളവും 6 സെന്റി മീറ്റർ വീതിയുമുള്ള കത്രിക (ആർട്ടറി ഫോർസെപ്സ്) കാലക്രമേണ മൂത്രസഞ്ചിയില്‍ കുത്തിയിറങ്ങി അവിടെ മുഴയും രൂപപ്പെട്ടിരുന്നു. ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. യുവതിയുടെ പരാതിയില്‍ മെഡിക്കല്‍ കോളേജും പരിശോധന നടത്തിയിരുന്നു. ഉദരരോഗ ശസ്ത്രക്രിയാ വിഭാഗം മേധാവി, പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി, സർജറി വിഭാഗം പ്രഫസർ എന്നിങ്ങനെ മൂന്നംഗ സംഗമാണ് അന്വേഷണം നടത്തുന്നത്.

അതേസമയം, 25 വയസ്സ് മുതൽ അനുഭവിച്ച ഈ ദുരിതത്തിന് നഷ്ടപരിഹാരം ആരോഗ്യവകുപ്പ് തന്നേ പറ്റൂവെന്നാണ് ഹർഷിന വ്യക്തമാക്കുന്നത്. ഇടയ്ക്കിടെ വേദന, പനി, തളർച്ച, ക്ഷീണം എന്നിവ വന്നിരുന്നു. ആദ്യം മൂത്രത്തിൽ കല്ലാണ് എന്നാണു വിചാരിച്ചത്. പിന്നീട് ഡോക്ടർക്കു സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കത്രിക കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തിയതെന്നും യുവതി വ്യക്തമാക്കുന്നു.












Click it and Unblock the Notifications