നിപ വ്യാജ സൃഷ്ടിയെന്ന് ഫേസ്ബുക്ക് പോസ്റ്റ്; കൊയിലാണ്ടിയിൽ യുവാവിനെതിരെ കേസ്
കോഴിക്കോട്: നിപ വൈറസ് വ്യാജ സൃഷ്ടി ആണെന്ന് ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട് ഇട്ട യുവാവിനെതിരെ കേസെടുത്തു. കൊയിലാണ്ടി പെരുവട്ടൂർ ചെട്ട്യാംകണ്ടി അനിൽ കുമാറിന് എതിരെയാണ് കൊയിലാണ്ടി പോലീസ് കേസെടുത്തത്. ഐ ടി ആക്ട് പ്രകാരം ആണ് കേസ്.
നിപ വ്യാജ സൃഷ്ടി ആണെന്നും ഇതിന് പിന്നിൽ വൻകിട ഫാർമസി കമ്പനി ആണെന്നും ആരോപിച്ചായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. സംഭവം വിവാദമായതിന് പിന്നാലെ പോസ്റ്റ് പിൻവലിച്ചുവെങ്കിലും യുവാവിന് എതിരെ കേസെടുക്കുകയായിരുന്നു. ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം കെടുത്തുന്ന ഇത്തരം പോസ്റ്റുകൾ പൊതുസമൂഹത്തിന് തെറ്റായ സന്ദേശം ആണ് നൽകുന്നതെന്ന് പോസ്റ്റിന് എതിരെ പരാതി ഉയർന്നിരുന്നു.

നിപയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത് എന്നും ഇത്തരം വ്യാജ വാർത്തകളിൽ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. നിപ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം ഇനിയും വർധിക്കും എന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.
കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ സർക്കാരിന്റെ ടെലി മെഡിസിൻ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങൾ ശക്തിപ്പെടുത്തിയതായി വീണ ജോർജ് പറഞ്ഞു. നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇ സഞ്ജീവനിയിൽ പ്രത്യേക ഒ പി ഡി ആരംഭിച്ചു. നിപയുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിനും നിപയുടെ ലക്ഷണങ്ങൾ ഉള്ളവർക്ക് ആശുപത്രിയിൽ പോകാതെ ഡോക്ടറുടെ സേവനം തേടാനും ഇതിലൂടെ സാധിക്കും.
രാവിലെ 8 മുതൽ വൈകുന്നേരം 5 വരെയാണ് ഇ സഞ്ജീവനി നിപ ഒപിഡി സേവനം ലഭ്യമാകുക.
ആശുപത്രി സന്ദർശനം ഒഴിവാക്കി വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാൻ കഴിയുന്ന സംവിധാനമാണ് ഇ സഞ്ജീവനി പ്ലാറ്റ്‌ഫോമിൽ ഒരുക്കിയിരിക്കുന്നത്. സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ ഉൾപ്പടെ 47 ഓളം വിവിധ ഒ.പി. സേവനങ്ങളാണ് നൽകുന്നത്.
ഇതുകൂടാതെ ഇ സഞ്ജീവനി ടെലിമെഡിസിൻ പ്ലാറ്റ്‌ഫോമിലൂടെ ത്രിതല ഹബ്ബ് ആന്റ് സ്‌പോക്ക് സംവിധാനം വഴി ഡോക്ടർ ടു ടോക്ടർ സേവനവും ലഭ്യമാണ്. പൊതുജനങ്ങൾക്ക് ഇതിലൂടെ മെഡിക്കൽ കോളേജുകളിൽ പോകാതെ തന്നെ തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിൽ നിന്നും എല്ലാ സൂപ്പർ സ്പെഷ്യലിറ്റി സേവനങ്ങളും ലഭ്യമാക്കാൻ കഴിയും












Click it and Unblock the Notifications