കെ-റെയിൽ വിരുദ്ധ സമരത്തെ യുഡിഎഫും കോൺഗ്രസും ഒറ്റുകൊടുക്കുന്നു: കെ സുരേന്ദ്രന്‍
കോഴിക്കോട്: കെ-റെയിൽ വിരുദ്ധ സമരത്തെ ഒറ്റുകൊടുക്കുന്ന നിലപാടാണ് യുഡിഎഫും കോൺഗ്രസും സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരുവനന്തപുരം എംപിയും കോൺഗ്രസിന്റെ ദേശീയ നേതാവുമായ ശശി തരൂരിന്റെ നിലപാട് ഇത് വ്യക്തമാക്കുന്നതായി അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. കെ-റെയിലിനെതിരായ നിവേദനത്തിൽ ഒപ്പുവെക്കാതിരിക്കുകയും പരസ്യമായി കെ-റെയിലിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രശംസിക്കുകയും ചെയ്ത സ്വന്തം എംപിക്കെതിരെ എന്ത് നടപടിയാണ് കെ.സുധാകരനും വിഡി സതീശനും സ്വീകരിച്ചത്.
വീടും കുടിയും കിടപ്പാടവും നഷ്ടമാവുന്ന പാവങ്ങളെ പിന്നിൽ നിന്നും കുത്തുന്ന നിലപാടാണ് യുഡിഎഫ് നേതൃത്വം സ്വീകരിക്കുന്നത്. ജനങ്ങളുടെ കണ്ണിൽപൊടിയിടാനുള്ള സമരം നിർത്തുന്നതാണ് കോൺഗ്രസ് നേതൃത്വത്തിന് നല്ലത്. പിണറായി വിജയൻ സർക്കാരിന്റെ ബിടീമായാണ് എല്ലാ കാര്യത്തിലും വിഡി സതീശനും സംഘവും പ്രവർത്തിക്കുന്നത്. കെ-റെയിൽ വിരുദ്ധസമരത്തിലും ഈ ആത്മാർത്ഥതയില്ലായ്മ വ്യക്തമാണ്. ഈ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. കെ-റെയിൽ വിരുദ്ധ സമരത്തിൽ കേരളത്തിലെ ജനങ്ങൾക്കൊപ്പം അവസാനം വരെ ബിജെപി പോരാടുമെന്നും സുരേന്ദ്രൻ പറഞ്ഞു.
കെ റെയിലിനെതിരെ വിമർശനവുമായി വി മുരളീധരനും രംഗത്ത് എത്തി. തിരുവനന്തപുരം മണ്ഡലത്തിലടക്കം ആയിരക്കണക്കിന് ആളുകളെ കുടിയൊഴിപ്പിക്കേണ്ടി വരുന്ന സിൽവർ ലൈൻ പദ്ധതിയുടെ 'ബ്രാൻഡ് അംബാസിഡർ 'റോൾ ശശി തരൂർ ഏറ്റെടുത്ത സാഹചര്യം കോൺഗ്രസ് വ്യക്തമാക്കണമെന്നായിരുന്നു കേന്ദ്ര വിദേശകാര്യ, പാർലമെന്‍ററികാര്യ സഹമന്ത്രി വി. മുരളീധരൻ അഭിപ്രായപ്പെട്ടത്.
പാർട്ടി എം.പിയായ ശശി തരൂർ സിൽവർ ലൈനിനായി രംഗത്ത് വരികയും മറുവശത്ത് കോൺഗ്രസ് സിൽവർ ലൈനിനെതിരെയാ ജനകീയ കൺവെൻഷൻ നടത്തുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. സിൽവർ ലൈൻ പദ്ധതിയിൽ കുടിയൊഴിപ്പിക്കുന്നവർക്ക് ഒപ്പമാണ് കോൺഗ്രസെങ്കിൽ ആദ്യം ചെയ്യേണ്ടത് ശശി തരൂരിന്റെ നിലപാട് തിരുത്തിക്കുകയാണ്. തിരുത്തുന്നില്ലെങ്കിൽ പാർട്ടി എന്ത് ചെയ്യുമെന്നത് ജനങ്ങളോട് തുറന്ന് പറയണമെന്ന് മന്ത്രി പറഞ്ഞു. ശശി തരൂർ പറഞ്ഞതാണോ അതോ കെ. സുധാകരൻ പറഞ്ഞതാണോ കോൺഗ്രസിന്‍റെ നയമെന്ന് വ്യക്തമാക്കണമെന്നും വി.മുരളീധരൻ തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.
അതേസമയം, പദ്ധതിക്ക് അന്തിമ അംഗീകാരം ആവശ്യപ്പെട്ട് ഇടതുപക്ഷ എംപിമാർ റെയിൽ മന്ത്രി അശ്വിനി വൈഷ്‌ണവുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. എളമരം കരീം, എ എം ആരിഫ്, ജോൺ ബ്രിട്ടാസ്, വി ശിവദാസൻ എന്നിവരാണ് മന്ത്രിയെ സന്ദര്‍ശിച്ചത്. കേരളത്തിലെ ഗതാഗതപ്രശ്‌നം പരിഹരിക്കാൻ അത്യന്താപേക്ഷിതമായ പദ്ധതിക്കെതിരെ രാഷ്ട്രീയപ്രേരിതമായ പ്രചാരണം നടക്കുന്നതായി എംപിമാർ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
ക്ഷേത്രം അശുദ്ധമാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് സുവർണ്ണ ക്ഷേത്രത്തില്‍ യുവാവിനെ തല്ലിക്കൊന്നു