കാലിക്കറ്റ് സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; ആഭ്യന്തര അന്വേഷണത്തിന് തീരുമാനം, പ്രത്യേക സമിതി രൂപീകരിക്കുമെന്ന് വിസി
മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ആഭ്യന്തര അന്വേഷണത്തിന് തീരുമാനം, അന്വേഷണത്തിനായി പ്രത്യേക സമിതി രൂപീകരിക്കുമെന്നും വൈസ് ചാന്‍സലര്‍ ഡോ: മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി. സിന്‍ഡിക്കറ്റ് അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക സമിതി രൂപീകരിക്കുകയെന്നും സംഭവത്തില്‍ പോലീസ് അന്വേഷണവുമുണ്ടാകുമെന്നും വിസി വ്യക്തമാക്കി.
ഊർജ്ജിത് പട്ടേലിന്റെ രാജി; നവംബർ 19ന് തന്നെ രാജിവെക്കേണ്ടതായിരുന്നു വെന്ന് പി ചിദംബരം!!
മൂന്നാം സെമസ്റ്റര്‍ ബി.കോം, ബിബിഎ ജനറല്‍ ഇന്‍ഫര്‍മാറ്റിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തിലാണ് സര്‍വകലാശാലയുടെ അടിയന്തര നടപടി. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സമൂഹമാധ്യമങ്ങളില്‍ മൂന്നാം സെമസ്റ്റര്‍ ബി.കോം, ബിബിഎ ജനറല്‍ ഇന്‍ഫര്‍മാറ്റിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ പ്രചരിച്ചത്. തുടര്‍ന്ന് തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന പരീക്ഷ മാറ്റിവക്കുകയായിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ച ഗൗരവമുള്ളതാണെന്നും കൃത്യമായി അന്വേഷണം നടത്തുമെന്നും വി.സി. കെ.മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.
ചോദ്യപേപ്പര്‍ ചോര്‍ത്തിയതിന് പിന്നില്‍ ഏതുതരം ഇടപെടലാണെന്നും ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്നതടക്കമുള്ള കൃത്യമായ വിവരങ്ങള്‍ക്കായി സമഗ്ര അന്വേഷണത്തിനാണ് തീരുമാനം. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായാല്‍ ശക്തമായ നടപടിയ്ക്കും തീരുമാനമുണ്ട്. കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നേരത്തെ ഈ പരീക്ഷ മാറ്റിവച്ചതായിരുന്നു.
അതേസമയം കാലിക്കറ്റ് സര്‍വകലാശാല ഇന്നലെ നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ. പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ പ്രതിഷേധിച്ച് കെ.എസ്.യു ജില്ലാ കമ്മറ്റിയുടെയും വള്ളിക്കുന്ന് മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ പരീക്ഷാഭവനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. മൂന്നാം സെമസ്റ്റര്‍ പരീക്ഷകളുടെ ജനറല്‍ ഇന്‍ഫര്‍മാറ്റിക്‌സ് എന്ന പേപ്പറിന്റെ പരീക്ഷയാണ് നടക്കേണ്ടിയിരുന്നത്. ഞായറാഴ്ച വൈകുന്നേരം മുതല്‍ ഈ വിഷയത്തിന്റെ ചോദ്യക്കടലാസ് വാട്‌സ്ആപ്പില്‍ പ്രചരിച്ചിരുന്നു. ചോദ്യം ചോര്‍ന്നുവെന്ന സംശയത്തില്‍ വിദ്യാര്‍ഥികളും പരീക്ഷയ്ക്ക് മാറ്റമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടായിരുന്നു.
കഴിഞ്ഞാഴ്ച നടക്കേണ്ടിയിരുന്ന പരീക്ഷ യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ് കാരണം ഇന്നലത്തേക്ക് മാറ്റിയതായിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ പ്രതിഷേധിച്ചും യൂണിവേഴ്‌സിറ്റി അനാസ്ഥക്കെതിരെയുമാണ് വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ യൂണിവേഴ്‌സിറ്റി പരീക്ഷ ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്. സമരത്തെ തുടര്‍ന്ന് നേതാക്കള്‍ അധികൃതരുമായി നടന്ന ചര്‍ച്ചയില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയെ കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് രേഖാമൂലം ഉറപ്പ് കിട്ടിയതിനെ തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയായിരുന്നുവെന്ന് നേതാക്കള്‍ അറിയിച്ചു.
എം.എസ്.എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി.പി.അഹമ്മദ് സഹീര്‍ ഉദ്ഘാടനം ചെയ്തു. യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പര്‍ എം.ശിഫ, ടി.പി.നബീല്‍, കമറുസ്സമാന്‍, ജാസിര്‍ തങ്ങള്‍, ടി.കെ.ശാക്കിര്‍, ഇര്‍ഫാദ്, ടി.പി.തുഫൈല്‍, ഷാഹിര്‍, റിയാസ് കണ്ണിയന്‍, സിറാജ്, മന്‍സൂര്‍, അന്‍ഷാദ് തങ്ങള്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.