നാട്ടിലെത്തിയ പ്രവാസിയോട് വീട്ടുകാരുടെ ക്രൂരത; വീട്ടിൽ കയറ്റിയില്ല, വെള്ളം കൊടുത്തില്ല, ഒടുവിൽ
എടപ്പാൾ; വിദേശത്ത് നിന്ന് എത്തിയ യുവാവിനെ വീട്ടിൽ കയാറാൻ ബന്ധുക്കൾ അനുവദിച്ചില്ല. ഒടുവിൽ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ആരോഗ്യ പ്രവർത്തകർ എത്തി ക്വാറന്റീനിലേക്ക് മാറ്റി. എടപ്പാളിലാണ് സംഭവം.ഇന്ന് പുലർച്ചെയായിരുന്നു യുവാവ് വിദേശത്ത് നിന്ന് എത്തിയത്. എന്നാൽ വീട്ടിൽ കയറുന്നതിനെ സഹോദരങ്ങൾ ഉൾപ്പെടെയുള്ളവർ വിലക്കുകയായിരുന്നു.
Recommended Video
മടങ്ങി വരുന്ന കാര്യം വീട്ടുകാരെ യുവാവ് നേരത്തേ അറിയിച്ചിരുന്നു. ഇന്ന് പുലർച്ചെ 4 ഓടെയാണ് വീട്ടിൽ എത്തിയത്. എന്നാൽ വീട്ടുകാർ യുവാവിനെ വീട്ടിൽ കയറ്റാൻ സമ്മതിക്കാതിരിക്കുകയായിരുന്നു. സമീപത്തുള്ള ഒഴിഞ്ഞ വീട്ടിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതും അംഗീകരിച്ചില്ല. ഒടുവിൽ എടപ്പാൾ സിഎച്ച്സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ എൻ.അബ്ദുൽ ജലീൽ വിഷയത്തിൽ ഇടപെട്ടു. ആംബുലൻസ് എത്തിച്ച് ഇദ്ദേഹത്തെ നടുവട്ടത്തെ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റി.

അതിനിടെ മലപ്പുറത്ത് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച രണ്ട് ഡോക്ടർമാരുടെ സമ്പർക്ക പട്ടികയിൽ കടുത്ത ആശങ്ക അറിയിച്ച് ആരോഗ്യ വകുപ്പ് രംഗത്തെത്തി.എടപ്പാള്‍ ശുകപുരം ആശുപത്രിയിലെ ഡോക്ടറായ വട്ടംകുളം കണ്ണഞ്ചിറ സ്വദേശി, ഇതേ ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റുമാരായ എടപ്പാള്‍ തുയ്യംപാലം സ്വദേശിനി, വട്ടംകുളം ശുകപുരം സ്വദേശിനി, എടപ്പാള്‍ ആശുപത്രിയിലെ ഡോക്ടറായ വട്ടംകുളം ശുകപുരം സ്വദേശി, സ്റ്റാഫ് നഴ്‌സ് എടപ്പാള്‍ പൊറൂക്കര സ്വദേശിനി എന്നിവര്‍ക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി നടത്തിയ സ്രവ പരിശോധനയിലൂടെയാണ് രോഗബാധ കണ്ടെത്തിയത്.
ഡോക്ടർമാരുടെ സമ്പർക്ക പട്ടികയിൽ 20,000 ത്തിലധികം പേരാണ് ഉള്ളത്. ശിശുരോഗ വിദഗ്ധന്റെ പട്ടികയില്‍ ഒപിയില്‍ എത്തിയ രോഗികളും ബന്ധുക്കളുമടക്കം 10,000 പേരും ഐപിയിലുള്ളത് 160 പേരുമാണ്..രണ്ടാമത്തെ ഡോക്ടറായ ഫിസിഷ്യൻ ഒപിയിലും ഐപിയിലുമായി ബന്ധപ്പെട്ടത് 5,500 പേരുമായാണ്. നവജാത ശിശുക്കൽ ഉൾപ്പെടെ ഇവരുടെ സമ്പർക്കത്തിൽ ഉണ്ടെന്നത് ഗൗരവം വർധിപ്പിക്കുന്നുണ്ട്. അതേസമയം ഡോക്ടർമാർക്ക് രോഗം പകർന്നത് എവിടെ നിന്നാണെന്ന് വ്യക്തമായിട്ടില്ല.
പ്രദേശത്ത് സാമൂഹ്യ വ്യാപന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ വട്ടംകുളം, എടപ്പാൾ, മാറഞ്ചേരി , ആലങ്കോട് പഞ്ചായത്തുകൾ പൂർണ്ണമായി കണ്ടെയ്ൻമെന്റ് സോണിലേക്ക് മാറ്റി. കൂടാതെ പൊന്നാനി മുൻസിപ്പാലിറ്റിയിലെ 47 വാർഡുകളും , പുൽപ്പറ്റ പഞ്ചായത്തിലെ ഏഴാം വാർഡും കണ്ടെയ്‍ന്‍മെന്‍റ് സോണുകളാക്കിയിട്ടുണ്ട്.












Click it and Unblock the Notifications