പ്രധാനമന്ത്രി തൊഴിലുറപ്പ് പദ്ധതിയെ അപമാനിച്ചു; 30,000 കോടി ധൂര്‍ത്ത്, ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്രയമാണെന്ന് രാഹുല്‍ ഗാന്ധി
മലപ്പുറം: തൊഴിലുറപ്പ് പദ്ധതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപമാനിച്ചുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്രയമാണ് ഈ പദ്ധതി. ഇതിനായി ചെലവാക്കുന്ന 30,000 കോടി ധൂര്‍ത്താണെന്നും ജനങ്ങള്‍ക്ക് അപമാനമാണെന്നുമാണ് പാര്‍ലമെന്റില്‍ അദ്ദേഹം വിശേഷിപ്പിച്ചതെന്ന് രാഹുല്‍ പറഞ്ഞു.
വണ്ടൂരിലെ യു ഡി എഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍. ആദിവാസി വിഭാഗത്തില്‍ നിന്ന് രാജ്യത്തെ ആദ്യത്തെ സിവില്‍ സര്‍വീസ് ജേതാവായ ശ്രീധന്യ സുരേഷിന്റെ മാതാപിതാക്കള്‍ തൊഴിലുറപ്പ് തൊഴിലാളികളാണ്. ഈ ശ്രീധന്യയെ സഹായിച്ച പദ്ധതിയെ എങ്ങനെ അപമാനമായി പ്രധാനമന്ത്രിക്ക് കാണാന്‍ കഴിയുമെന്ന് രാഹുല്‍ ചോദിച്ചു. കഴിഞ്ഞ അഞ്ച് കൊല്ലമായി രാജ്യത്തെ ജനങ്ങള്‍ അസ്വസ്ഥരാണ്.

ആര്‍ എസ് എസും, കേന്ദ്ര സര്‍ക്കാരുമാണ് ഈ അസ്വസ്ഥക്ക് പിന്നില്‍. ജനങ്ങളുടെ ഭാഷയും സംസ്‌കാരവും ഭക്ഷണവുമെല്ലാം നിയന്ത്രിക്കാന്‍ ആരാണ് അധികാരം നല്കിയതെന്നും അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. വറുപ്പുകൊണ്ടല്ല, ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും അടിത്തറയിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെ പൊള്ളയായ വാഗ്ദാനങ്ങള്‍ താന്‍ നല്‍കില്ല. വയനാടിനെ ലോകടൂറിസം ഭൂപടത്തില്‍ മുന്നിലെത്തിക്കും.
ബന്ദിപ്പൂരിലൂടെയുള്ള രാത്രിയാത്രാ നിരോധനം, വന്യമൃഗ ശല്യം എന്നിവയ്ക്ക് പരിഹാരമുണ്ടാക്കും. റബ്ബര്‍ കൃഷിയെ നശിപ്പിക്കുന്ന മലേഷ്യയുമായുള്ള കരാര്‍ കോണ്‍ഗ്രസ് വരുന്നതോടെ പിന്‍വലിക്കും. ലോക്‌സഭയില്‍ മോദി അപമാനിച്ച തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താവാണ് ഐ.എ.എസ് നേടിയ വയനാട്ടെ ആദിവാസി പ്രതിനിധിയായ ശ്രീധന്യ.
ഇവരുടെ മാതാപിതാക്കള്‍ തൊഴിലുറപ്പ് തൊഴിലാളികളായിരുന്നു. ന്യായ് പദ്ധതിയിലൂടെ ആയിരം ശ്രീധന്യമാരെ സൃഷ്ടിക്കാന്‍ കഴിയും. നീരവ് മോദിയുടെയും അനില്‍അംബാനിയുടെയും മടിത്തട്ടിലേക്ക് ശതകോടികളെറിഞ്ഞു കൊടുത്തതും കടലാസ് വിമാനം പോലും ഉണ്ടാക്കാത്ത അനില്‍ അംബാനിക്ക് കോടികളുടെ പ്രതിരോധ കരാര്‍ നല്‍കിയതുമാണ് യഥാര്‍ത്ഥ അപമാനം. ഗൂണ്ടാപിരിവിനെ ഓര്‍മ്മിപ്പിക്കുന്ന നികുതി പിരിവാണ് മോദി നടത്തുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മോദിയെയും ആര്‍ എസ് എസിനെയും വിമര്‍ശിക്കുമ്പോഴും സി പി എമ്മിനേയും ഇടതു പക്ഷത്തേയും കുറിച്ച് ഒരു വാക്കു പോലും പറയാതിരിക്കാന്‍ രാഹുല്‍ കാണിച്ച ജാഗ്രത ശ്രദ്ധേയമായിരുന്നു. ഇടതുപക്ഷത്തിനെതിരെ ഒരു വാക്കു പോലും തന്റെ ഭാഗത്തു നിന്നുണ്ടാവില്ലെന്ന് നേരത്തെ തന്നെ രാഹുല്‍ പറഞ്ഞിരുന്നെങ്കിലും പോരാട്ടം കനക്കുന്നതിനിടെ രാഹുല്‍ കേരളത്തിലെത്തിയതുമായി ബന്ധപെട്ട് എല്‍ ഡി എഫ്-യു ഡി എഫ് നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ രൂക്ഷമായ പ്രചരണങ്ങളാണ് നടന്നിരുന്നത്.
ഈ പശ്ചാത്തലത്തില്‍ രാഹുലില്‍ നിന്നും എന്തെങ്കിലുമൊക്കെ പ്രതികരണങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവര്‍ത്തകര്‍. ഉച്ചക്ക് മൂന്ന് മണിയോടെ വാണിയമ്പലം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലിക്കോപ്പര്‍ ഇറങ്ങിയ അദ്ദേഹം റോഡ് മാര്‍ഗം വാഹന വ്യൂഹത്തില്‍ പൊതുസമ്മേളനം നടക്കുന്ന മൈതാനിയിലെത്തി. തുടര്‍ന്ന് വേദിയില്‍ അരമണിക്കൂര്‍ പ്രസംഗിച്ചതിന് ശേഷം നാല് മണിയോടെ അദ്ദേഹം തൃത്താലയിലേക്ക് തിരിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications