Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിപ്പൂരില്‍ വലിയ വിമാനം ഇറക്കാന്‍ കമ്പനികള്‍ അപേക്ഷ നല്‍കിയില്ല, പ്രഖ്യാപനം നടത്തി ജനപ്രതിനിധികള്‍

മലപ്പുറം: കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഉടന്‍ ഇറങ്ങുമെന്ന് ജനപ്രതിനിധികള്‍ പ്രഖ്യാപനം നടത്തുമ്പോഴും ഇതുവരെ കരിപ്പൂരില്‍ വലിയ വിമാനം ഇറക്കാന്‍ വിമാന കമ്പനികള്‍ അപേക്ഷ നല്‍കിയില്ല, വിമാനത്താവളത്തില്‍ വലിയ എയര്‍ക്രാഫ്റ്റുകള്‍ ഇറക്കാന്‍ അനുമതി തേടിയുള്ള പുതിയ അപേക്ഷകള്‍ വിമാന കമ്പനികള്‍ നല്‍കിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

അപേക്ഷ ലഭിച്ചശേഷം ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍നിന്ന് അനുമതി കിട്ടിയശേഷമേ വിമാനമിറക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടാകൂ. അപേക്ഷ സമര്‍പ്പിച്ചാല്‍ത്തന്നെ നടപടി പൂര്‍ത്തിയാക്കി അനുമതി ലഭിക്കാന്‍ മൂന്ന് മാസമെങ്കിലും എടുക്കും. എയര്‍ ഇന്ത്യയടക്കം വിമാന കമ്പനികള്‍ അപേക്ഷപോലും നല്‍കാത്തപ്പോഴാണ് ജൂലൈ 31ന് കരിപ്പൂരില്‍ വലിയ വിമാനമിറങ്ങുമെന്ന് എം.പിമാര്‍ അടക്കമുള്ളവര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

karippurairport-
വിദേശ വിമാന കമ്പനികള്‍ വിമാനമിറക്കാനുള്ള അനുമതിതേടി പലതവണ ഡിജിസിഎയെ (ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) സമീപിച്ചിരുന്നു. എന്നാല്‍ വ്യത്യസ്ത കാരണങ്ങള്‍ പറഞ്ഞതിനാലാണ് അപേക്ഷ നല്‍കുന്നതിന് കാലതാമസം നേരിട്ടത്. എയര്‍ ഇന്ത്യയും എമിറേറ്റ്സും സൗദി എയര്‍ലൈന്‍സുമാണ് അനുമതിക്കായി പുതിയ അപേക്ഷ നല്‍കേണ്ടത്. വിമാന കമ്പനികള്‍ അപേക്ഷപോലും നല്‍കാതെ ജൂലൈ 31ന് കരിപ്പൂരില്‍ വലിയ വിമാനമിറങ്ങുമെന്ന പ്രഖ്യാപനങ്ങള്‍ ഏറെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് വിമാന കമ്പനികളുമായി ഏവിയേഷന്‍ അധികൃതര്‍ രണ്ടുതവണ ചര്‍ച്ചനടത്തിയിരുന്നു. ആറ് മാസംമുമ്പായിരുന്നു ഈ ചര്‍ച്ചകള്‍. എന്നാല്‍ ചര്‍ച്ചയില്‍നിന്ന് ഒരു പ്രമുഖ വിദേശ കമ്പനി വിട്ടുനിന്നതും പ്രതിഷേധ സൂചകമായാണ്. കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള വലിയ എയര്‍ക്രാഫ്റ്റുകളുടെ സര്‍വീസ് നിര്‍ത്തിവച്ചതോടെ വിമാന കമ്പനികള്‍ ഈ സര്‍വീസുകള്‍ നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് മാറ്റി. ഇത് കരിപ്പൂരിലേക്ക് തിരികെ എത്തിക്കാന്‍ അതത് രാജ്യങ്ങളുടെ അനുമതി വേണം. യുഎഇ അടക്കമുള്ള രാജ്യങ്ങള്‍ ഇതിനായി നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിന് ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം തടസ്സവാദം ഉന്നയിച്ചതാണ് ഇപ്പോള്‍ പ്രതിസന്ധിയിലായത്.

ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനമായ എയര്‍ഇന്ത്യപോലും ഇതുവരെ അനുമതിതേടി അപേക്ഷ നല്‍കിയിട്ടില്ല. ആറ് മാസംമുമ്പ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചേര്‍ന്ന സുരക്ഷാ വിലയിരുത്തല്‍ യോഗത്തിലും എയര്‍ഇന്ത്യ പങ്കെടുത്തില്ല. കരിപ്പൂരിലെ തടസ്സം നീങ്ങാനുള്ള സാധ്യതകണ്ട് അപേക്ഷ നല്‍കാനുള്ള നടപടി എയര്‍ഇന്ത്യ തുടങ്ങിയിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

സൗദി എയര്‍ലൈസന്‍സാണ് പുതിയ അനുമതിതേടിയുള്ള നടപടിക്രമങ്ങള്‍ ആദ്യം ആരംഭിച്ചത്. ഇതോടെ വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുമെങ്കില്‍ ആദ്യം നറുക്ക് വീഴുക സൗദി എയര്‍ലൈന്‍സിനാകും. ഇതോടെ മൂന്ന് വര്‍ഷംമുമ്പ് നിര്‍ത്തിവച്ച റിയാദ്, സൗദി സര്‍വീസ് പുനരാരംഭിക്കാനാകും. കരിപ്പൂരില്‍നിന്നുള്ള ഏറെ തിരക്കേറിയ സര്‍വീസാണ് സൗദി എയര്‍ലൈന്‍സിന്റെ റിയാദും ജിദ്ദയും. ഈ സെക്ടറില്‍ നിറയെ യാത്രക്കാരുമായാണ് ദിവസവും വിമാനം പറന്നിരുന്നത്. ഇപ്പോള്‍ ഈ സെക്ടറിലുള്ള യാത്രക്കാര്‍ നെടുമ്പാശേരിയെയാണ് ആശ്രയിക്കുന്നത്. സൗദി എയര്‍ലൈന്‍സിനും എമിറേറ്റ്സിനും കരിപ്പൂരിലേക്ക് സര്‍വീസ് നടത്താനാണ് ഏറെ താല്‍പ്പര്യം. സംസ്ഥാനത്തെ മറ്റ് രണ്ട് വിമാനത്താവളങ്ങളേക്കാളും ഏറെ ലാഭകരമാണ് കരിപ്പൂരിലേക്കുള്ള സര്‍വീസെന്നതിനാലാണ് ഇവര്‍ക്ക് താല്‍പര്യമുണ്ടാകാന്‍കാരണമായി പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+