നിലമ്പൂര്‍ മേഖലയില്‍ പ്രളയസമാന സാഹചര്യം: ഉരുള്‍പൊട്ടലില്‍ കുടുംബത്തിലെ ആറ് പേര്‍ മരിച്ചു
മലപ്പുറം: മലപ്പുറത്തെ മലയോരമേഖലയായ നിലമ്പൂരില്‍ നിലക്കാത്ത കനത്ത മഴയില്‍ പ്രളയസമാന സാഹചര്യം, നിലമ്പൂരിനടുത്തു ചെട്ടിയാംപാറ ആദിവാസി കോളനിയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ കുടുംബത്തിലെ ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഗൃഹനാഥന്‍ സുബ്രഹ്മണ്യന്റെ മൃതദേഹമാണ് അവസനം ലഭിച്ചത്. മറ്റു അഞ്ചുപേരുടെ മൃതദേഹങ്ങള്‍ ഇന്നു രാവിലെ എട്ടിനും ഒമ്പതരയ്ക്കുമിടയില്‍ കണ്ടെത്തിയത്. സുബ്രഹ്മണ്യന്റെ ഭാര്യ ഗീത (29), സഹോദരി കുഞ്ഞി (56), നവനീത (എട്ട്), നിവേദ് (മൂന്ന്), മിഥുന്‍ (16) എന്നിവരുടെ മൃതദേഹങ്ങളാണ് സമീപ സ്ഥലങ്ങളില്‍ നിന്നു കണ്ടെടുത്തത്. തുടര്‍ന്ന് സുബ്രഹ്മണ്യനായി തെരച്ചില്‍ തുടരുകയായിരുന്നു. പ്രദേശത്തു മണ്ണിടിച്ചിടിച്ചല്‍ തുടരുകയാണ്.

32 കുടുംബങ്ങളെ രക്ഷപ്പെടുത്തി
നിലമ്പൂര്‍, മഞ്ചേരി, മലപ്പുറം ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും പോലീസും നാട്ടുകാരും ട്രോമാകെയര്‍ വോളണ്ടിയര്‍മാര്‍ തുടങ്ങിയവരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പന്തിരായിരം ഉരുള്‍വനത്തിലും മൂലേപ്പാടം അമ്പതേക്കറിലും എരുമമുണ്ട ചെട്ടിയാംപാറയിലും ആഢ്യന്‍പാറ വനമേഖലയിലുമാണ് ഇന്നലെ രാത്രി 10.30നും 12നുമിടയിലാണ് ഉരുള്‍പൊട്ടിയത്. മതിലുംമൂല ആദിവാസി കോളനിയിലെ അമ്പതോളം കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയില്‍ വെള്ളം കയറി. ഇവിടങ്ങളിലെ 32 കുടുംബങ്ങളെ ഇതിനകം നാട്ടുകാരും ഫയര്‍ഫോഴ്‌സും രക്ഷപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഉരുള്‍പൊട്ടലില്‍ മറ്റത്തില്‍ കുഞ്ഞിമോന്റെ വീടിനു സാരമായി നാശം നേരിട്ടു. പ്രതികൂല സാഹചര്യത്തെത്തുടര്‍ന്നു ഇന്നലെ രാത്രി മൂലേപ്പാടം സെന്റ് ജോസഫ് ദേവാലയത്തിലും മറ്റുമാണ് ആളുകളെ മാറ്റിപാര്‍പ്പിച്ചത്. പന്തിരായിരം ഉള്‍വനത്തില്‍ ഉരുള്‍പൊട്ടിയതിനെത്തുടര്‍ന്നു ഇടിവണ്ണ എച്ച് ബ്ലോക്ക് വെള്ളത്തിലായി. പെരുവമ്പാടം പാലവും നമ്പൂരിപ്പൊട്ടി പാലവും വെള്ളത്തിനിടയിലായിട്ടുണ്ട്.
ഇതോടെ മതിലുംമൂല, പെരുമ്പത്തൂര്‍ പ്രദേശങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. നിലമ്പൂര്‍ ജനതപ്പടി, വെളിയന്തോട്, മിനര്‍വപ്പടി എന്നിവിടങ്ങളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മേഖലയില്‍ കനത്ത മഴ തുടരുകയാണ്. അമ്പതുവര്‍ഷത്തിനു ശേഷമാണ് നിലമ്പൂര്‍ ഇത്തരത്തില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചിരിക്കുന്നത്. ഇതുമൂലം നിലമ്പൂരിന്റെ പരിസര പ്രദേശങ്ങളിലെല്ലാം പ്രളയഭീതി നിലനില്‍ക്കുന്നുണ്ട്.

രക്ഷാപ്രവര്‍ത്തനത്തിന് റബര്‍ ഡിങ്കി
നിലമ്പൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ഇന്നു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നിലമ്പൂര്‍ ടൗണില്‍ വെള്ളക്കെട്ടു കാരണം ഫയര്‍ഫോഴ്‌സ് റബര്‍ ഡിങ്കി ഉപയോഗിച്ചാണ് ആളുകളെ സുരക്ഷിത സ്ഥലത്തെത്തിക്കുന്നത്. മലപ്പുറം ജില്ലയുടെ മലയോരങ്ങളില്‍ കഴിഞ്ഞ 36 മണിക്കൂറായി അനുഭവപ്പെടുന്ന കനത്ത മഴ കരവാരകുണ്ട്, കാളികാവ് തുടങ്ങിയ മലയോര പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വന്‍ നാശമാണ് വരുത്തിയിരിക്കുന്നത്. ചേരി, കല്‍കുണ്ട് ഭാഗങ്ങളില്‍ ഇരുപതിലധികം സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടല്‍ അനുഭവപ്പെട്ടത്. ഇതേതുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നൂറുക്കണക്കിനു ഏക്കര്‍ കൃഷിയിടങ്ങള്‍ നശിച്ചു. ഇവിടങ്ങളില്‍ ആളപായമില്ല.താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. നൂറോളം കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. ട്രോമാകെയര്‍ അംഗങ്ങങ്ങളും കരുവാരകുണ്ട് പോലീസും പ്രദേശത്തെ ക്ലബ് അംഗങ്ങളും പ്രതികൂല സാഹചര്യത്തെ നേരിടാന്‍ തയാറായത് പ്രളയബാധിത പ്രദേശങ്ങളിലുള്ളവര്‍ക്കു ആശ്വാസമായി.

വ്യാപകനാശം, പുഴകളുംതോടുകളും കര കവിഞ്ഞു
മലയോരമേഖലയില്‍ ഇന്നലെ പെയ്ത കനത്ത മഴ പലയിടങ്ങളിലും വ്യാപകനാശം വിതച്ചു കൊണ്ടിരിക്കുകയാണ്. നിലമ്പൂര്‍ താലൂക്കിലെ അടക്കാകുണ്ട്, മഞ്ചേരിക്കടുത്ത് ഊര്‍ങ്ങാട്ടിരി എന്നിവിടങ്ങളിലും ഇന്നലെ ഉരുള്‍പൊട്ടലുണ്ടായി. പലയിടത്തും വെള്ളം കയറി കൃഷിയിടങ്ങള്‍ നശിച്ചു. നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.
കാളികാവ്, അടക്കാകുണ്ട് മലവാരത്തില്‍ എഴുപതേക്കറിനു സമീപം മാഞ്ചോലയില്‍ ഉരുള്‍പൊട്ടി. പതിനെട്ട് എക്കര്‍ ഭാഗത്ത് തട്ടാപറമ്പില്‍ ഗിരിജ, ഗിരീഷ് സുഭാഷ് എന്നിവരുടെ ആറേക്കര്‍ വരുന്ന കൃഷിയിടത്തില്‍ ഇന്നലെ രാവിലെയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. വലിയ ശബ്ദത്തോടെ പാറകള്‍ പൊട്ടി താഴേക്ക് പതിക്കുകയും ഇതേ തുടര്‍ന്നു മലവെള്ളപ്പാച്ചിലുണ്ടാവുകയും ചെയ്തതായാണ് പരിസരവാസികള്‍ പറയുന്നത്. ഗിരിജ, ഗിരീഷ് എന്നിവരുടെ ഒന്നര ഏക്കറോളം കൃഷിഭൂമി പൂര്‍ണമായും നശിച്ചു. കമുക്്, റബര്‍, തേക്കിന്‍ തൈകള്‍ എന്നിവയാണ് നശിച്ചത്. ഇതോടു ചേര്‍ന്ന പനന്താനം ടോംസന്റെ വിളകളും ഉരുള്‍പൊട്ടലിനെ തുര്‍ന്നുള്ള വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. മലവെള്ളപ്പാച്ചിലില്‍ പ്രദേശത്തെ പുഴകളും തോടുകളും കര കവിഞ്ഞു. ചാഴിയോട് പാലം വെള്ളം മൂടി. ചെത്തുകടവ് പാലത്തിനു സമീപം പുഴ കര കവിഞ്ഞു. വെന്തോടന്‍പടി പാലവും വെള്ളത്തിലായി. നിലമ്പൂര്‍- പെരുമ്പിലാവ് സംസ്ഥാനപാതയില്‍ കാളികാവ് മങ്കുണ്ടിനു സമീപം വെള്ളം കയറി മണിക്കൂറുകളോളം ഗതാഗം തടസപ്പെട്ടു.

വീടുകള്‍ വെള്ളത്തില്‍
ഊര്‍ങ്ങാട്ടിരി കൊടുമ്പുഴ ഉള്‍വനത്തില്‍ ഉരുള്‍പ്പൊട്ടിയുണ്ടായ മലവെള്ളപ്പാച്ചിലില്‍ രണ്ട് വീടുകളില്‍ വെള്ളം കയറി. ബുധനാഴ്ച പുലര്‍ച്ചക്ക് 5.30നും പകല്‍ മൂന്നിനുമാണ് ഉരുള്‍ പൊട്ടലുണ്ടായത്. പ്രദേശത്ത് അനവധി വീടുകളുണ്ടെങ്കിലും ജനവാസമില്ലാത്ത പ്രദേശത്ത് ഉരുള്‍ പൊട്ടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മഴശക്തമായതിനാല്‍ ഉള്‍വനത്തില്‍ പരിശോധിക്കാനും അധികൃതര്‍ക്ക് കഴിഞ്ഞില്ല. കൊടുമ്പുഴ പ്രസാദ്, പ്രവീണ്‍ എന്നിവരുടെ വീടുകളിലൂടെയാണ് ഉരുള്‍ പൊട്ടി വെള്ളം ഒഴുകിയത്. കൃഷിഭൂമി നശിച്ചതായും പരാതിയുണ്ട്. ഉരുള്‍പ്പെട്ടലിനെ തുടര്‍ന്ന് പ്രദേശത്തെ തോടുകളും, ചെറുപുഴയും നിറഞ്ഞൊഴുകി. മരങ്ങള്‍ ഒടിഞ്ഞു വീഴാനുള്ള സാധ്യതയും ഏറെ. കഴിഞ്ഞ രണ്ടു ദിവസമായി ഈ മേഖലയില്‍ കനത്ത മഴയാണ്.

അന്തര്‍സംസ്ഥാന പാതയിലടക്കം ഗതാഗതം മുടങ്ങി
മലയോരമേഖലയില്‍ ശക്തമായ മഴ പ്രളയസമാനമായ സാഹചര്യം സൃഷ്ടിക്കുന്നു. ചൊവ്വാഴ്ച രാത്രി ആരംഭിച്ച കനത്ത മഴ തുടരുകയാണ്. ചാലിയാറിലും പോഷകനദികളും നിറഞ്ഞു കവിഞ്ഞു. അന്തര്‍സംസ്ഥാന പാതയായ കോഴിക്കോട് നിലമ്പൂര്‍ ഗൂഡല്ലൂര്‍ റോഡില്‍ മൂന്നിടങ്ങളില്‍ വെള്ളം കയറി ഗതാഗതം മുടങ്ങി. മൂന്ന് കിലോമീറ്ററിനുള്ളിലായുള്ള വെളിയംതോട്, ജനതപടി, ജ്യോതിപടി എന്നിവിടങ്ങളിലാണ് റോഡിലേക്ക് മഴവെള്ളം കുത്തിയൊലിച്ചെത്തിയത്. റോഡില്‍ വെള്ളം കയറിയതിനാല്‍ കാര്‍ ഉള്‍പ്പടെയുള്ള ചെറിയ യാത്രവാഹനങ്ങളുടെ യാത്രമുടങ്ങി. ബുധനാഴ്ച രാവിലെ എട്ട് മണിയോടെ തന്നെ ഇവിടങ്ങളില്‍ ചെറിയ വാഹനങ്ങളുടെ പോക്ക് വരവ് മുടങ്ങി. ബസ്, ലോറി എന്നീ വലിയ വാഹനങ്ങള്‍ക്ക് മാത്രമേ യാത്ര തുടരാനായുള്ളു. ഇവിടെങ്ങളിലെ നിരവധി വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി നാശനഷ്ടമുണ്ടായി. വെണ്ടേക്കുംപൊയില്‍ കരിമ്പ് കക്കാടംപൊയില്‍ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ് ഗതാഗതം പൂര്‍ണമായും മുടങ്ങി. ബുധനാഴ്ച പുലര്‍ച്ചെയാണ് മണ്ണിടിച്ചിലുണ്ടായത്. ഇതുവഴിയുള്ള കെ.എസ്.ആര്‍.ടി.സി ബസ് ഉള്‍പ്പടെയുള്ളവ മുടങ്ങി.
നാടുകാണി ചുരത്തിലെ റോഡ് നവീകരണ പ്രവര്‍ത്തി തല്‍കാലത്തേക്ക് നിര്‍ത്തിവെച്ചു. വെള്ളം കയറി നിരവധി കിണറുകള്‍ ഉപയോഗശൂന്യമായി. മണലൊടിയിലെ കൂടന്‍ത്തൊടി വിലാസിനിയുടെ കിണര്‍ പാടെ തകര്‍ന്നു. കനത്ത മഴയെ തുടര്‍ന്ന് നിലമ്പൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും തഹസില്‍ദാര്‍ അവധി പ്രഖ്യാപിച്ചു. ഇന്നലെയും സ്‌കൂളുകള്‍ക്ക് അവധിയായിരുന്നു.

വീടുകള്‍ വെള്ളത്തിനടിയില്‍
പൂക്കോട്ടുംപാടം കോട്ടപ്പുഴയിലെ ജലനിരപ്പ് ഉയര്‍ന്ന് ജനവാസ മേഖകളിലേക്ക് വെള്ളം കയറുന്നത് തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിലാണ്. ചെട്ടിപ്പാടം പഴമ്പാലക്കോട് രാമകൃഷ്ണന്‍, പട്ടന്‍ കൃഷ്ണന്‍ എന്നിവരുടെ വീടുകള്‍ പൂര്‍ണ്ണമായും വെള്ളത്തിലായി. വീടുകള്‍ക്കകത്ത് വെള്ളം കടന്നതിനാല്‍ വീട്ടുകാരെ നാട്ടുകാരുടെ നേതൃത്വത്തില്‍ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.
മൂച്ചിക്കല്‍ കടവ് പാലത്തിന് മുകളില്‍ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. മഴ കനത്ത സാഹചര്യത്തിലാണ് അമരമ്പലം വണ്ടൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മൂച്ചിക്കല്‍ കടവ് പാലത്തില്‍ വെള്ളം കയറി ഗതാഗതം സ്തംഭിച്ചത്. പൂക്കോട്ടുംപാടം കൂരാട് യാത്രക്കുള്ള ദൂരം കുറഞ്ഞ പാതയാണിത്. വെള്ളം പൊങ്ങിയത് വകവെക്കാതെ പാലത്തിലൂടെ സാഹസിക യാത്ര നടത്തിയവരെ നിയന്ത്രിക്കാന്‍ പൂക്കോട്ടുംപാടം പോലീസ് ഏറെ പാടുപെട്ടു. ജൂണ്‍ ആദ്യവാരത്തില്‍ ഉണ്ടായ മഴയിലും പാലത്തില്‍ വെള്ളം കയറി എങ്കിലും പാലത്തിന്റെ കൈവരികള്‍ക്ക് മുകളില്‍ വരെ വെള്ളം പൊങ്ങിയത് ആദ്യമായാണ്. റോഡിലേക്കും വെള്ളം കയറിയിട്ടുണ്ട്. പാലത്തിലൂടെ സാഹസിക യാത്ര നടത്തുന്നതും പാലത്തിലൂടെയുള്ള രാത്രിയാത്രകള്‍ക്കും പോലീസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തേള്‍പ്പാറ റോഡില്‍ കവളമുക്കട്ട ചെരങ്ങാതോട്ടില്‍ നിന്ന് വെള്ളം കയറി ചക്കിക്കുഴി ഫോറസ്റ്റ് സേ്റ്റഷന്‍ ഒറ്റപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് വെള്ളം റോഡിലേക്ക് കയറിയത് നിരവധി യാത്രികര്‍ക്ക് ദുരിതമായി. രാവിലെ റോഡില്‍ വെള്ളം കയറിയതിനാല്‍ നിലമ്പൂര്‍ തേള്‍പ്പാറ ബസ് സര്‍വ്വീസ് സ്തംഭിച്ചു. ഉച്ചയോടെ ജലനിരപ്പ് താഴ്ന്നതോടെയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. ചക്കിക്കുഴി ഫോറസ്റ്റ് സേ്റ്റഷന്റെ മുന്‍ഭാഗത്തെ പാലത്തിന് മുകളില്‍ വെള്ളം കയറിയതിനാല്‍ സേ്റ്റഷന്‍ ഒറ്റപ്പെട്ടു. നിരവധി വീടുകള്‍ക്കുള്ളിലും നിരവധി കര്‍ഷകരുടെ കൃഷിയിടത്തിലേക്കും വെള്ളം കയറിയിട്ടുണ്ട്. അങ്ങാടിമണ്ണ, വേങ്ങാപരത ഭാഗങ്ങളിലെ ട്രാന്‍സ്‌ഫോര്‍മറുകള്‍ വെള്ളത്തിനടിയിലായതിനാല്‍ ഓഫ് ചെയ്തിട്ടിരിക്കുകയാണ്.

കോട്ടപ്പുഴ കരഭാഗം പുഴയെടുത്തു
കനത്ത മഴയില്‍ കോട്ടപ്പുഴ ജലം ഉയര്‍ന്നതോടെ കരഭാഗം പുഴയെടുക്കുന്നു. ചെട്ടിപ്പാടം പൊട്ടി ഭാഗങ്ങളിലാണ് കോട്ടപ്പുഴ കര ഭാഗം കവരുന്നത്.പുഴയില്‍ നിര്‍മ്മിച്ച തടയണയോട് ചേര്‍ന്നാണ് പുഴ കരയിലേക്ക് കയറുന്നത്. അശാസ്ത്രീയമായി തടയണ നിര്‍മ്മിച്ചതാണ് പുഴ കര എടുക്കാന്‍ ഇടയാവുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പുഴയോട് ചേര്‍ന്ന പൊട്ടി ഭാഗങ്ങളില്‍ താമസിക്കുന്ന ഇരുപത്തി അഞ്ചോളം കുടുംബങ്ങള്‍ ഭീതിയോടെയാണ് കഴിയുന്നതെന്നും ഇവര്‍ പറയുന്നു. പുഴയോട് ചേര്‍ന്ന ഭാഗങ്ങളില്‍ ഭിത്തി കെട്ടി സംരക്ഷിക്കാന്‍ അധികാരികള്‍ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അടയ്ക്കാകുണ്ടില്‍ വെള്ളപ്പൊക്കം, വ്യാപക കൃഷിനാശം
കനത്ത മഴയില്‍ അടക്കാകുണ്ട് മലവാരത്തില്‍ എഴുപതേക്കറിന് സമീപം മാഞ്ചോലയില്‍ ഉരുള്‍പൊട്ടി. പതിനെട്ട് എക്കര്‍ ഭാഗത്ത് തട്ടാപറമ്പില്‍ ഗിരിജ, ഗിരീഷ് സുഭാഷ് എന്നിവരുടെ ആറേക്കര്‍ വരുന്ന കൃഷിയിടത്തില്‍ ഇന്നലെ രാവിലെയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. വലിയ ശബ്ദത്തോടെ പാറകള്‍ പൊട്ടി താഴേക്ക് പതിക്കുകയും ഇതേ തുടര്‍ന്ന് മലവെള്ളപ്പാച്ചിലുണ്ടാവുകയും ചെയ്തതായാണ് പരിസരവാസികള്‍ പറയുന്നത്. ഗിരിജ, ഗിരീഷ് എന്നിവരുടെ ഒന്നരയേക്കറോളം കൃഷിഭൂമി പൂര്‍ണമായും നശിച്ചു. കമുങ്ങ്, റബര്‍, തേക്കിന്‍ തൈകള്‍ എന്നിവയാണ് നശിച്ചത്. ഇതോട് ചേര്‍ന്ന പനന്താനം ടോംസണ്‍ എന്ന കര്‍ഷകന്റെ വിളകളും ഉരുള്‍പൊട്ടലിനെ തുര്‍ന്നുള്ള വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. മലവെള്ളപ്പാച്ചിലില്‍ പ്രദേശത്തെ പുഴകളും തോടുകളും കര കവിഞ്ഞു. ചാഴിയോട് പാലം വെള്ളം മൂടി. ചെത്ത് കടവ് പാലത്തിന് സമീപം പുഴ കര കവിഞ്ഞു. വെന്തോടന്‍പടി പാലവും വെള്ളത്തിലായി.
നിലമ്പൂര്‍ പെരുമ്പിലാവ് സംസ്ഥാനപാതയില്‍ കാളികാവ് മങ്കുണ്ടിന് സമീപം വെള്ളം കയറി മണിക്കൂറുകളോളം ഗതാഗം തടസ്സപ്പെട്ടു.












Click it and Unblock the Notifications