ഫുട്ബോൾ ആവേശം വിവാഹത്തിലും; വിവാഹകത്ത് ലോകകപ്പ് ബ്രോഷറാക്കി പൊന്നാനിയിലെ യുവാവ്
മലപ്പുറം: തന്റെ കല്യാണകത്ത് ലോകകപ്പ് ഫുട്‌ബോള്‍ ബ്രോഷറാക്കി മലപ്പുറത്തെ ഫുട്‌ബോള്‍ ആരാധകന്‍. കല്യാണം എല്ലാവര്‍ക്കും അവിസ്മരണീയമാക്കണമെന്നാണ് ആഗ്രഹം. എന്നാല്‍ ഒരു കടുത്ത ഫുഡ്‌ബോള്‍ ആരാധകന്റെ കല്യാണം ലേകകപ്പിനിടയില്‍ വന്നാല്‍ എന്താകുമെന്നത് കാണിക്കുകയാണ് പൊന്നാനി മറവഞ്ചേരി സ്വദേശി സിറാജ്.
കല്യാണത്തിനും ലോക കപ്പിനും തമ്മിലെന്താണ് ബന്ധം. ബന്ധങ്ങള്‍ ഒന്നുമില്ല എന്നാല്‍ കല്യാണം കഴിക്കുന്നത് കടുത്ത ഒരു ഫുഡ്‌ബോള്‍ ആരാധകനാണെങ്കിലോ. ലോകകപ്പ്ഫുഡ്‌ബോള്‍ മത്സരങ്ങള്‍ കണ്‍മുന്നില്‍ നടക്കുമ്പോള്‍ തന്നെയാണ് മറവഞ്ചേരി വടക്കത്തുവളപ്പില്‍ മുഹമ്മദ് കുട്ടി മൗലവിയുടെ മകന്‍ സിറാജുദ്ധീന്‍ വിവാഹിതനാകുന്നത്.
തന്റെ ഫുട്‌ബോള്‍ ആരാധനക്കൊപ്പം തന്റെ കല്യാണക്കുറിയും അവിസ്മരണീയമാക്കണമെന്ന ചിന്തയിലാണ് ഫിഫ വേള്‍ഡ് കപ്പും കടന്ന് കൂടിയത്. ചുവപ്പിലും ഐവറി കളറിലും തയ്യാറാക്കിയ കല്ല്യാണക്കുറി കിട്ടുന്നവന്‍ ആദ്യം ഒന്ന് അമ്പരക്കും കയ്യില്‍ കിട്ടിയത് ഫുഡ്‌ബോള്‍ ബ്രോഷര്‍. തിരിച്ചും മറിച്ചും നോക്കുമ്പോഴാണ് കല്യാണക്കുറിയാണെന്ന് മനസിലാക്കുക. മറവഞ്ചേരി റിഫാ പാലസില്‍ വെച്ചാണ് കല്യാണം. കാര്‍ഡിലെ ലൊക്കേഷന്‍ മാപ്പു പോലും ഫുഡ് ബോളുമായി ബന്ധപ്പെട്ടു കിടക്കുന്നു.
ഗ്രാഫിക് ഡിസൈനര്‍ കൂടിയായ സിറാജും സുഹൃത്തുക്കളായ അന്‍വറും തന്‍സീറും ചേര്‍ന്നാണ് കല്യാണക്കുറി ഡിസൈന്‍ ചെയ്തിരിക്കുന്നത്. സിറാജുദ്ധീന്‍ വിവാഹം കഴിക്കുന്നത് പാറപ്പുറം വടക്കത്തുവളപ്പില്‍ അലി ഹാജിയുടെ മകള്‍ ഷഹനാസിനെയാണ്. കല്യാണം കൊണ്ട് ആര്‍ക്കും ലോകകപ്പ് മത്സരങ്ങള്‍ നഷ്ട്ടപ്പെടാതിരിക്കാന്‍ തലേ ദിവസം ഓഡിറ്റോറിയത്തില്‍ പ്രത്യേക പ്രദര്‍ശനവും സംഘടിപ്പിപിക്കുന്നുണ്ട്. കടുത്ത ചെല്‍സി ക്ലബ്ബിന്റെയും അര്‍ജന്റിനയുടെയും ആരാധകന്‍ കൂടിയായ സിറാജുദ്ധീന്റെ കല്യാണക്കുറി ഇങ്ങനെയാകുമ്പോള്‍ കല്യാണം എന്താകുമെന്ന് കണ്ട് തന്നെ അറിയണം.