കെടി ജലീൽ ഇപ്പോൾ നടക്കുന്നത് മന്ത്രി ഫാൻസുകാരുടെ പിന്തുണയിൽ; രാജിയല്ലാതെ വേറെ വഴിയില്ലെന്ന് വിടി ബൽറാം
മലപ്പുറം: അനധികൃത നിയമനം നേടിയ ബന്ധുവിന്റെ ബുദ്ധി ജലീലിന് ഉണ്ടെങ്കില്‍ മന്ത്രി സ്ഥാനം വിട്ടൊഴിയണമെന്ന് വിടി ബല്‍റാം എംഎല്‍എ ആവശ്യപ്പെട്ടു. രാജിയല്ലാതെ മറ്റു പോംവഴിയില്ലാത്ത മന്ത്രി ഫാന്‍സുകാരുടെ പിന്തുണയിലാണ് നടക്കുന്നതെന്ന് ബല്‍റാം കുറ്റപ്പെടുത്തി. മന്ത്രി കെടി ജലീലിനെ തടഞ്ഞ് പ്രതിഷേധമുണ്ടാക്കിയ കേസില്‍ അറസ്റ്റിലായ പ്രതികളെ പോലീസ് മര്‍ദിച്ചെന്നാരോപിച്ച് ചങ്ങരംകുളം പോലീസ് സ്‌റ്റേഷനിലേക്ക് യുഡിഎഫ് നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്ന ബല്‍റാം.
പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറെ നേരം ഉന്തും തള്ളും നടന്നു. കല്ലേറിനു പുറമെ പോലീസിന്റെ സുരക്ഷാ ഷീല്‍ഡ് എടുത്ത പ്രവര്‍ത്തകര്‍ ഇത് വലിച്ചെറിഞ്ഞു. മന്ത്രി കെടി ജലീലിനെ ഞായറാഴ്ച എടപ്പാളില്‍ തടഞ്ഞതിന് കസ്റ്റഡയിലെടുത്ത യുഡിഎഫ് പ്രവര്‍ത്തകരെ സേ്റ്റഷനില്‍ കൊണ്ടുപോയി മര്‍ദിച്ചതായി ആരോപിച്ചായിരുന്നു പ്രതിഷേധ മാര്‍ച്ച്. മാര്‍ച്ച് കവാടത്തില്‍ പോലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ സ്‌റ്റേഷനിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചു.
പോലീസുമായി ബലപ്രയോഗമായതോടെ എം.എല്‍.എമാരായ വിടി ബല്‍റാം, എസ് ശബരീനാഥ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സിആര്‍ മഹേഷ് എന്നിവരടക്കം സ്‌റ്റേഷന്‍ കവാടത്തില്‍ ഒരു മണിക്കൂര്‍ സമയം കുത്തിയിരുപ്പു നടത്തി. മുസ്ലിംലീഗ് ഓഫീസില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കില്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തു. പരുക്കേറ്റ് ആശുപത്രിയിലുള്ള പ്രവര്‍ത്തകരെ പിന്നീട് എംഎല്‍എമാര്‍ സന്ദര്‍ശിച്ചു.
കഴിഞ്ഞ ദിവസം എടപ്പാളിലെത്തിയ ജലീലിനെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടികാട്ടുകയും ചീമുട്ട എറിയുകയും ചെയ്തിരുന്നു. തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്തതോടെ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശി. ലാത്തിച്ചാര്‍ജില്‍ 10 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 20പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെയാണ് ക്രൂരമായി പോലീസ് മര്‍ദിച്ചതെന്നാണ് യു.ഡി.എഫ് ആരോപണം.
പരുക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് മൂന്നരയോടെ എടപ്പാള്‍ ജങ്ഷനിലെ കുറ്റിപ്പുറം റോഡില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിയെയാണ് അമ്പതോളം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. മന്ത്രിയുടെ കാറിലേയ്ക്ക് പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞ് കരിങ്കൊടികളുമായി മന്ത്രിയുടെ അടുത്തെത്തിയപ്പോഴേയ്ക്കും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്ന പോലിസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. ചിതറിയോടിയ പ്രവര്‍ത്തകരെ പോലിസ് വീണ്ടും വളഞ്ഞിട്ട് അക്രമിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. എ എം രോഹിത്, ഇ പി രാജീവ്, കണ്ണന്‍ നമ്പ്യാര്‍, രഞ്ജിത് തുറയാറ്റില്‍, ആഷിഫ് പൂക്കരത്തറ ഇരുപതോളം പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇവരെ ചങ്ങരംകുളം പോലിസ് സ്‌റ്റേഷനിലേയ്ക്ക് കൊണ്ടുപോയി.നേരത്തെ തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിരുന്നു. ഇവരെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ഈ സമയം കടന്ന വന്ന മന്ത്രിയുടെ കാറിനു മുന്നിലേക്ക് പല ഭാഗത്തുനിന്നായി വന്ന പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞു കരിങ്കൊടി കാട്ടി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ എറിഞ്ഞ ചീമുട്ടകളില്‍ അഞ്ചെണ്ണം കാറിന്റെ മുന്‍ ഗ്ലാസില്‍ വീണ പൊട്ടി. അതോടെയാണ് പോലീസ് ശക്തമായി പ്രതികരിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകര്‍ക്ക് പോലീസ് ജാമ്യം നല്‍കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രാത്രി ചങ്ങരംകുളം പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.
കഴിഞ്ഞ ദിവസം ദിവസം യൂത്ത്‌ലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലും വ്യാപകമായി ജലീലിനെ കരിങ്കൊടി കാട്ടുകയും ചീമുട്ട എറിയുകയും ചെയ്തിരുന്നു. തുടര്‍ന്നുണ്ടായ പോലീസിന്റെ ലാത്തി വിശലില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു.