കാമുകിയെ സ്വന്തമാക്കാന്‍ ഭാര്യയെ കൊന്നു.. കൊലപാതകിയെ വേണ്ട എന്ന് കാമുകി.. സഹപ്രവർത്തകയുമായി വിവാഹം!!
തൃശൂര്‍: കാമുകിയെ സ്വന്തമാക്കാന്‍ പ്രണയദിനത്തില്‍ സ്വന്തം ഭാര്യയെ കൊന്നു. പ്രണയസമ്മാനം എന്ന് പറഞ്ഞപ്പോള്‍ കൊലപാതകിയെ വേണ്ട എന്ന് കാമുകി. കൊലപാതകകേസില്‍ അന്വേഷണം മുറുകിയപ്പോള്‍ മുങ്ങി. പിന്നെ അജ്ഞാതവാസം. തുടര്‍ന്ന് വ്യാജപേരില്‍ ഉയര്‍ന്ന ജോലി, ഡല്‍ഹിയിലും പൂനയിലും ബാംഗ്ലൂരും താമസം, ഇതിനിടയില്‍ സഹപ്രവര്‍ത്തകയെ കല്യാണം ചെയ്തു, രണ്ടു കുട്ടികള്‍ അവസാനം നീണ്ട 15 വര്‍ഷത്തിനുശേഷം അറസ്റ്റില്‍ സിനിമാക്കഥയെ വെല്ലുന്ന രംഗങ്ങളുമായി തരുണിന്റെ ജീവിതകഥ.
കാമുകിക്കുവേണ്ടി തന്റെ മകളെ കൊലപ്പെടുത്തിയ ഭര്‍ത്താവ് തരുണ്‍ ജിനരാജിന് കഠിനശിക്ഷ ഉറപ്പാക്കാന്‍ നിയമപരമായി പോരാടുമെന്ന് പിതാവ് ഒ.കെ. കൃഷ്ണന്‍ പറഞ്ഞു. ഓരോ പ്രണയദിനത്തിലും മകളുടെ ചരമക്കുറിപ്പ് പത്രങ്ങള്‍ക്കയച്ച് കാത്തിരുന്നത് ഈയൊരു ദിവസത്തിന് വേണ്ടിയായിരുന്നു.
പതിനഞ്ചു വര്‍ഷവും എട്ടുമാസവും നിയമത്തിന്റെയും ജനങ്ങളുടെയും കണ്ണുവെട്ടിച്ച് കഴിയാന്‍ തരുണിന് കഴിഞ്ഞതില്‍ അത്ഭുതമില്ല. ക്രിമിനല്‍ സ്വഭാവവും ബുദ്ധിയുമുള്ള ആളാണ് ഇയാള്‍. വ്യാജ തിരിച്ചറിയല്‍ രേഖകളുണ്ടാക്കി വന്‍കിട കമ്പനിയില്‍ ജോലിനേടി. വ്യാജ പാസ്പോര്‍ട്ടില്‍ രണ്ടു തവണ അമേരിക്കയിലും പോയിവന്നു. മകളെ കൊലപ്പെടുത്തി ഒളിവില്‍പോയ ദിവസംവരെ തരുണിനെതിരേ യാതൊരു സംശയവും ഉണ്ടായിരുന്നില്ലെന്നും കൃഷ്ണന്‍ പറഞ്ഞു.
കൊലപാതകം
2003 ഫെബ്രുവരി 14 നാണ് തൃശൂര്‍ വിയ്യൂര്‍ സ്വദേശി ഒ.കെ. കൃഷ്ണന്‍-യാമിനി ദമ്പതികളുടെ മകള്‍ സജിനി(26)യെ അഹമ്മദാബാദിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് നാലാംമാസത്തിലാണിത്. ഷാള്‍ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. താന്‍ പുറത്തുപോയ നേരത്ത് ഭാര്യയെ മോഷ്ടാക്കള്‍ കൊന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ഭര്‍ത്താവായ തരുണ്‍ ശ്രമിച്ചു.
മധ്യകേരളത്തില്‍ കുടുംബവേരുകളുള്ള ജിനരാജിന്റെയും അന്നമ്മയുടെയും മകനാണു തരുണ്‍. ഇയാളെ പിന്നീട് കാണാതായതോടൊണ് പ്രതി ഇയാള്‍ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. കാമുകിക്കു വാലന്റൈന്‍സ് ഡേ സമ്മാനം എന്ന നിലയ്ക്കാണു തരുണ്‍ ഭാര്യയെ കൊന്നത്. സജിനിയെ കൊലപ്പെടുത്തി നിനക്കൊരു സമ്മാനമുണ്ട് എന്നു കാമുകിയെ ഫോണില്‍ വിളിച്ചു പറഞ്ഞെങ്കിലും കൊലയാളിക്കൊപ്പം ജീവിക്കാന്‍ താത്പര്യമില്ലെന്നറിയിച്ച് കാമുകി പിന്മാറി.
തരുണിനെ ആദ്യം തിരിച്ചറിഞ്ഞത് ഭാര്യ
തരുണ്‍ ജിനരാജ് ഒരു ക്രിമിനലാണെന്ന് ആദ്യം തിരിച്ചറിഞ്ഞത് സജിനിയാണ്. ''അച്ഛാ.. അയാളത്ര ശരിയല്ല'' എന്നു പറഞ്ഞപ്പോള്‍ പ്രായത്തിന്റെ പക്വതക്കുറവു കൊണ്ട് മകള്‍ക്ക് തോന്നിയതാകുമെന്നാണ് കരുതിയത് - ഒ.കെ. കൃഷ്ണന്‍ പറഞ്ഞു. വിവാഹം കഴിഞ്ഞ് രണ്ടരമാസമായപ്പോഴാണ് സജിനി തരുണിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചത്. സജിനിയുടെ അക്കൗണ്ടിലുണ്ടായിരുന്ന പണം തരുണ്‍ വാങ്ങി ചെലവഴിച്ചിരുന്നു.
സജിനിയുടെ പണം ഉപയോഗിച്ച് സ്വന്തംപേരില്‍ കാര്‍ വാങ്ങുകയും ചെയ്തു. തന്റെ സമ്പാദ്യത്തില്‍ നിന്നും പണമെടുത്ത് അനാവശ്യമായി ചെലവഴിച്ചതോടെയാണ് സജിനി തരുണിനെ ശ്രദ്ധിച്ചുതുടങ്ങിയത്.
വിവരം വീട്ടിലറിയിച്ചു
പല ക്രിമിനല്‍ സ്വഭാവങ്ങളും ഭര്‍ത്താവില്‍ കണ്ടെത്തിയതോടെ വിവരം വീട്ടിലറിയിച്ചു. എന്നാല്‍ തരുണ്‍ നല്ലവനാണെന്നും വെറുതെ സംശയിക്കുകയാണെന്നും മകളെ ബോധ്യപ്പെടുത്തി അയാള്‍ക്കൊപ്പം പറഞ്ഞയച്ചു. ഏറെ താമസിയാതെ അവളുടെ മരണവാര്‍ത്തയെത്തി. സജിനി മിടുക്കിയായ മകളായിരുന്നു. ഐ.സി.ഐ.സി.ഐ. ബാങ്കില്‍ ഉദ്യോഗസ്ഥയായിരുന്നപ്പോഴാണ് തരുണുമായുള്ള വിവാഹം നടത്തിയത്. സജിനിക്ക് അസി. മാനേജരായി ജോലിക്കയറ്റം കിട്ടിയിരുന്നു. ജോലിയില്‍ പ്രവേശിക്കേണ്ടതിന്റെ തലേദിവസമാണ് കൊലപാതകം നടന്നത്. അതിന്റെ ആവശ്യത്തിനായി എടുത്തുവച്ചിരുന്ന പണവും തരുണ്‍ കവര്‍ന്നു.
പിടി വീഴുമെന്ന് ബോധ്യമായതോടെ മുങ്ങി
ഭാര്യയുടെ കൊലപാതകത്തിനുശേഷം ഇയാള്‍ സഹോദരന്റെ വീട്ടിലെത്തി അവരെ അത്താഴം കഴിക്കാന്‍ ക്ഷണിച്ചു. മടങ്ങി വന്നപ്പോള്‍ സജിനിയെ മരിച്ചനിലയില്‍ കണ്ടെന്ന് എല്ലാവരെയും വിളിച്ചറിയിച്ചു. തുടര്‍ന്ന് ബോധംകെട്ടു വീണു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് പോലീസ് ചോദ്യംചെയ്യലില്‍നിന്ന് രക്ഷപ്പെടാനായി ഇയാള്‍ നാടുവിടുകയായിരുന്നു. സൂററ്റിലെത്തിയ ഇയാള്‍ അതോടെ എല്ലാവരുമായുള്ള ബന്ധം വിച്ഛേദിച്ചു.
മരുമകന്റെ തിരോധാനത്തിനുശേഷമാണ് മകളുടെ വാക്കുകള്‍ സത്യമായിരുന്നെന്ന് തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം പറയുന്നു. മോഷ്ടാവില്‍നിന്നു പരുക്കേറ്റതായി നടിച്ച് ആശുപത്രിയില്‍ ചികിത്സതേടിയ തരുണിനെ ചോദ്യംചെയ്യലിനായി പോലീസ് വിളിച്ചിരുന്നു. പിടി വീഴുമെന്ന് ബോധ്യമായതോടെ വേഷപ്രച്ഛന്നനായി നാടുവിടുകയായിരുന്നു അയാള്‍. തരുണിന് പാഴ്‌സിയായ ഒരു കാമുകി ഉണ്ടായിരുന്നുവെന്നും അവള്‍ തരുണിനെ തള്ളിപ്പറഞ്ഞെന്നും പിന്നീടറിഞ്ഞു. ഇങ്ങനെയൊരു ബന്ധത്തെക്കുറിച്ച് തരുണും കുടുംബവും യാതൊരു സൂചനയും നല്‍കിയിരുന്നില്ല. രജനിയും സുധീര്‍കുമാറുമാണ് സജിനിയുടെ സഹോദരങ്ങള്‍.
സഹപാഠിയുടെ പേരില്‍ ജോലി
കോളജില്‍ ജൂനിയറായിരുന്ന പ്രവീണ്‍ ഭട്ടാലിയയുടെ സര്‍ട്ടിഫിക്കറ്റ്, ജോലി സംഘടിപ്പിക്കാമെന്നു പറഞ്ഞു െകെവശപ്പെടുത്തി. ഇതുപയോഗിച്ച് വ്യാജരേഖകള്‍ നിര്‍മിച്ച് പ്രവീണ്‍ ഭട്ടാലിയയായി ജീവിച്ചു. പ്രവീണ്‍ ഭട്ടാലിയയുടെ പേരും മറ്റു രേഖകളും കൃത്രിമമായി ഉണ്ടാക്കി ഇയാള്‍ ഡല്‍ഹിയിലെ പ്രമുഖ ഐ.ടി. സ്ഥാപനത്തില്‍ കയറിപ്പറ്റി. അഞ്ചുവര്‍ഷത്തിനുശേഷം പൂനെയിലെ സ്ഥാപനത്തിലേക്ക് മാറി.
2009- ല്‍ അനാഥനാണെന്ന ഭാവേന സഹപ്രവര്‍ത്തകയായ നിഷയെ വിവാഹം ചെയ്തു. ഇതിനുശേഷം ബംഗളുരു ഐ.ടി സ്ഥാപനത്തിലേക്ക് മാറി. സീനിയര്‍ തസ്തികയില്‍ ജോലിചെയ്തിരുന്ന ഇയാളുടെ വാര്‍ഷിക വരുമാനം 22 ലക്ഷം രൂപയായിരുന്നു. ഭാര്യയും ഏഴും ആറും വയസുകാരായ രണ്ടു മക്കളുമായി യെലഹങ്കയില്‍ ആഡംബര ഫ്ളാറ്റിലായിരുന്നു പ്രതിയുടെ താമസം.
പിതാവ് ജിനരാജ് മരിച്ചു
ഭാര്യ നിഷയോടുപോലും യാഥാര്‍ഥ്യം വെളിപ്പെടുത്തിയില്ല. ഒരിക്കള്‍ ഇയാള്‍ തൃശൂര്‍ ചാലക്കുടിക്കടുത്തുള്ള മുരിങ്ങൂരിലെ ധ്യാനകേന്ദ്രത്തിലേക്കു മാതാപിതാക്കളെ വിളിച്ചുവരുത്തി ഭാര്യയെയും മക്കളെയും കാണിച്ചു. തരുണിനെ കണ്ടതോടെ പിതാവ് ജിനരാജ് തളര്‍ന്നുവീണു മരിച്ചു.തുടര്‍ന്നു ഭാര്യക്കൊപ്പം അവിടെനിന്നു പ്രതി രക്ഷപ്പെടുകയായിരുന്നു. ആറുവര്‍ഷം അമ്മയുടെ ഫോണിലേക്കുള്ള എല്ലാ കോളുകളും പോലീസ് നിരീക്ഷിച്ചു. അഹമ്മദാബാദ് ഭോപാലിലെ അവരുടെ വീടും നിരീക്ഷണത്തിലായിരുന്നു. മൂന്നുവര്‍ഷത്തോളം തൊട്ടടുത്ത കെട്ടിടങ്ങളില്‍ വേഷപ്രച്ഛന്നരായി താമസിച്ചു. അതിനിടെയാണ് പ്രവീണ്‍ ഭട്ടാലിയയെക്കുറിച്ചും നിഷയെക്കുറിച്ചും വിവരം ലഭിക്കുന്നത്.
പ്രതീക്ഷ കൈവിടാതെ നീണ്ട പതിനഞ്ചുവര്‍ഷം
നീണ്ട പതിനഞ്ചുവര്‍ഷം ഒ.കെ. കൃഷ്ണനും കുടുംബവും പ്രതീക്ഷ കൈവിട്ടില്ല. സജിനിയുടെ കൊലപാതകിയെ എങ്ങനെയും കണ്ടെത്തണമെന്നാവശ്യപ്പെട്ട് അധികാരപ്പെട്ട പോലീസ് അധികൃതരുടെ ഓഫീസ് കയറിയിറങ്ങി. സജിനിയുടെ അച്ഛന്‍ കൃഷ്ണനും അവരുടെ സഹോദരീഭര്‍ത്താവായ പി.കെ. ശശിധരനും നിരന്തരം നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് ഗുജറാത്ത് ക്രൈംബ്രാഞ്ച് അന്വേഷണം 2012 ല്‍ പുനരാരംഭിക്കുന്നത്. കൊല്ലം സ്വദേശിയും 2007 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനുമായ ദീപന്‍ ഭദ്രനെ അന്വേഷണച്ചുമതലയേല്‍പ്പിച്ചു.
പിന്നീട് അടുപ്പമുള്ളവര്‍ മുഖേന പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ബന്ധപ്പെട്ടു. നേരില്‍ കണ്ട് സംസാരിക്കാനായി അദ്ദേഹത്തിന്റെ വസതിയിലെത്തി. മകളുടെ ദാരുണ മരണം അറിഞ്ഞതോടെ പ്രധാനമന്ത്രി പ്രത്യേക താത്പര്യമെടുത്തു. പോലീസും അതോടെ അന്വേഷണം വേഗത്തിലാക്കി. അതോടെയാണ് മലയാളി ഐ.പി.എസ്. ഓഫീസര്‍ ദീപന്‍ ഭദ്രന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവില്‍ പരിസമാപ്തിയായത്.
പരുക്കേറ്റ വിരല്‍ തെളിവായി
കായിക അധ്യാപകനായിരുന്ന തരുണിന്റെ മോതിരവിരല്‍ പരുക്കേറ്റതിനെ തുടര്‍ന്ന് വളഞ്ഞാണിരുന്നത്. പ്രതിയെ തിരിച്ചറിയാന്‍ ഈ വിരലാണ് സഹായിച്ചതെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ ദീപന്‍ ഭദ്രന്‍ വ്യക്തമാക്കി. ഇതിനായി ഇന്‍സ്പെക്ടര്‍ കിരണ്‍ ചൗധരി മഫ്ടിയില്‍ പ്രവീണ്‍ ഭട്ടാലിയയുടെ ഓഫീസിലെത്തി. പുറത്തേക്ക് വിളിച്ച് ഹസ്തദാനം നല്‍കി തെളിവു ഉറപ്പാക്കി.
തരുണ്‍ ആണെന്നു സ്ഥിരീകരിച്ചതോടെയായിരുന്നു അറസ്റ്റ് ചെയ്തത്. ഫോണ്‍രേഖകള്‍ പരിശോധിച്ചപ്പോള്‍ അന്നമ്മയുടെ ഫോണിലേക്ക് തരുണ്‍ ജോലിചെയ്യുന്ന സ്ഥാപനത്തിലെ ലാന്‍ഡ് നമ്പറില്‍നിന്ന് വിളി വന്നതായി മനസിലായി. സഹപ്രവര്‍ത്തകര്‍ തരുണിന്റെ ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞതും വഴിത്തിരിവായി. ഇനി അഹമ്മദാബാദില്‍ കൊലപാതകം നടന്ന വീട്ടില്‍ തരുണിനെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തും.