കണ്ണൂരിൽ 91 ഇ-വാഹന ചാര്‍ജിംഗ് ശൃംഖല; മെയ് 16 - ന് മന്ത്രി കൃഷ്ണകുട്ടി നാടിന് സമര്‍പ്പിക്കും
മയ്യില്‍: കെ എസ് ഇ ബി ഇ - വാഹനങ്ങള്‍ക്കായി ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 89 പോള്‍ മൗണ്ടഡ് ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സെന്ററുകളും കണ്ണൂര്‍ ടൗണ്‍, വളപട്ടണം ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകളും മെയ് 16 - ന് മയ്യിലില്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം ചെയ്യും. ഇലക്ട്രിക് പോസ്റ്റുകളില്‍ സ്ഥാപിച്ച പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സെന്ററുകള്‍ ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും വേണ്ടിയും ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ നാല് ചക്ര വാഹനങ്ങള്‍ക്ക് വേണ്ടിയുമാണിത്.
മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ ഇവയില്‍നിന്ന് ഇ -വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാം. മയ്യില്‍ ടൗണ്‍ പരിസരത്ത് നടക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ അധ്യക്ഷനാവും. വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ ഇ-വാഹന നയത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള നോഡല്‍ ഏജന്‍സി കെഎസ്ഇബിയാണ്.

എല്ലാ ജില്ലകളിലുമായി 62 ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകളും 1165 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സെന്ററുകളുമാണ് കെഎസ്ഇബി സ്ഥാപിക്കുന്നത്. റീചാര്‍ജിംഗിനെക്കുറിച്ച് ആശങ്കയില്ലാതെ കേരളത്തിലുടനീളം വൈദ്യുതി വാഹനങ്ങളില്‍ സുഗമമായി യാത്ര ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് കെഎസ്ഇബി ചാര്‍ജിംഗ് സ്റ്റേഷന്‍ ശൃംഖല രൂപകല്‍പന ചെയ്തിരിക്കുന്നത്. കുറഞ്ഞ ചെലവില്‍ പോള്‍ മൗണ്ടഡ് സെന്റുകളില്‍നിന്ന് ചാര്‍ജ് ചെയ്യാനാവും.
2020 ല്‍ കെഎസ്ഇബി സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയ നാല് ചക്ര വാഹനങ്ങള്‍ക്കുള്ള ആറ് ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ ഒന്ന് കണ്ണൂരില്‍ ചൊവ്വ സബ്സ്റ്റേഷന്‍ പരിസരത്തായിരുന്നു. ഇ-ടെണ്ടര്‍ പ്രകാരം തെരഞ്ഞെടുത്ത ജെനസിസ് എഞ്ചിനിയേഴ്സ് ആന്‍ഡ് കോണ്‍ട്രാക്റ്റേഴ്സ് എന്ന സ്ഥാപനമാണ് പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സെന്ററുകളുടെ നിര്‍മ്മാണം നിര്‍വ്വഹിച്ചത്. എല്ലാ ഇലക്ട്രിക് ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളും ചാര്‍ജ്ജ് ചെയ്യാന്‍ ഈ സ്റ്റേഷനുകള്‍ ഉപയോഗിക്കാന്‍ സാധിക്കും.
ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലുമായി സ്ഥാപിച്ചതിനാല്‍ ഇ-വാഹന യാത്രികര്‍ക്ക് സൗകര്യപ്രദമായ ചാര്‍ജിംഗിന് ഇവ പര്യാപ്തമാണ്. നിര്‍മ്മാണച്ചിലവ് 30 ലക്ഷം രൂപയാണ്. ചാര്‍ജിംഗിനുളള മൊബൈല്‍ ആപ്ലിക്കേഷന്‍ ചാര്‍ജ് മോഡ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് നിര്‍മ്മിച്ചത്.
നാല് ചക്ര വാഹനങ്ങള്‍ക്കുള്ള ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ 10 കിലോ വാട്ട് മുതല്‍ 60 കിലോ വാട്ട് വരെ ശേഷിയുളള യൂനിറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ ഇപ്പോള്‍ നിലവിലുളള ഇന്ത്യന്‍, യൂറോപ്യന്‍, ജാപ്പനീസ് സ്റ്റാന്‍ഡേര്‍ഡ്സ് എല്ലാം ഉള്‍പ്പെടുന്നതിനാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ വിപണിയിലുളളതും സമീപഭാവിയില്‍ പ്രതീക്ഷിക്കാവുന്നതുമായ എല്ലാവിധ കാറുകളും ചാര്‍ജ് ചെയ്യാന്‍ ഈ സ്റ്റേഷനുകള്‍ പര്യാപ്തമാണ്. സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നതിന് ഓപ്പറേറ്ററുടെ ആവശ്യമില്ല.
ചാര്‍ജിംഗിന്റെ പണമടയ്ക്കുന്നതും വാഹനം ഓടിക്കുന്ന ആള്‍ക്ക് അടുത്തുളള സ്റ്റേഷന്റെ ലൊക്കേഷന്‍, അവിടെ ലഭ്യമായ ചാര്‍ജ്ജുകളുടെ ഘടന, ലഭ്യത എന്നിവ അറിയാന്‍ സാധിക്കുന്നതുമെല്ലാം മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ്. ഇ-ടെണ്ടര്‍ പ്രകാരം തെരഞ്ഞെടുക്കപ്പെട്ട അഹമ്മദാബാദ് ആസ്ഥാനമായ ടൈറെക്സ് ട്രാന്‍സ്മിഷന്‍ എന്ന സ്ഥാപനമാണ് ഈ രണ്ട് ചാര്‍ജ്ജിംഗ് സ്റ്റേഷനുകളും നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മാണച്ചിലവ് 59. 4 ലക്ഷം രൂപയാണ്. ഇത്തരം സ്റ്റേഷനുകളിലെല്ലാം സൗകര്യപ്രദമായ ചാര്‍ജിംഗിനായി റിഫ്രഷ്മെന്റ് സ്റ്റാള്‍ സ്ഥാപിക്കുവാനും സോളാര്‍ റൂഫിംഗ് ചെയ്യാനും തീരുമാനമായിട്ടുണ്ട്.












Click it and Unblock the Notifications