ബലാത്സംഗം: മകള്‍ പിതാവിനെ കൊന്നു കനാലില്‍ തള്ളി
ദില്ലി: അച്ഛന്റെ ലൈംഗിക പീഡനം സഹിക്കാന്‍ വയ്യാതെ 23കാരി ആണ്‍ സുഹൃത്തുക്കളുടെ സഹായത്തോടെ അച്ഛനെ കൊന്ന് കനാലിലെറിഞ്ഞു. 58കാരനായ ദല്‍ജിത്ത് സിംഗിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മകള്‍ കലിവീന്ദര്‍ കൗറിനെയും ഇവരുടെ കൂട്ടുകാരായ പ്രിന്‍സ് സാന്തവിനെയും അശോക് ശര്‍മയെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഏപ്രില്‍ 29നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 23 കാരിയായ മകളും ദല്‍ജിത്ത് സിംഗും തനിച്ചാണ് വീട്ടില്‍ താമസിക്കുന്നത്. ഇയാളുടെ ഭാര്യ മൂന്ന് വര്‍ഷം മുമ്പ് മരിച്ചു പോയിരുന്നു. മറ്റ് രണ്ട് മക്കള്‍ വിവാഹം കഴിച്ച് അവരവരുടെ വീട്ടിലാണ്. അമ്മയുടെ മരണത്തിന് ശേഷം അച്ഛന്‍ തന്നെ സ്ഥിരമായി ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ശല്യം സഹിക്കവയ്യാതെയാണ് സുഹൃത്തുക്കളുടെ സഹായത്തോടെ കൊല നടത്തിയതെന്നും കലിവീന്ദര്‍ സമ്മതിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ഏപ്രില്‍ 29ന് പെണ്‍കുട്ടി തന്റെ രണ്ട് സുഹൃത്തുക്കളെയും വീട്ടില്‍ വിളിച്ചുവരുത്തി. ആ സമയം ദല്‍ജിത്ത് സിംഗ് ഉറങ്ങുകയായിരുന്നു. ക്രിക്കറ്റ് സ്റ്റമ്പ് ഉപയോഗിച്ച് തലയ്ക്കടിച്ചതിന് ശേഷം കുപ്പിച്ചില്ലുകൊണ്ട് നെഞ്ച് പിളര്‍ന്ന് ഹൃദയഭാഗം മുറിച്ചുമാറ്റി മരണം ഉറപ്പിച്ചു. ശേഷം കാലും കഴുത്തും കേബിള്‍ വയര്‍ ഉപയോഗിച്ച് കെട്ടി മൃതദേഹം കാറിലാക്കി ഖയാലയ്ക്ക് സമീപമുള്ള കനാലില്‍ തള്ളി.
ഏപ്രില്‍ 30നാണ് പൊലീസ് മൃതദേഹം കണ്ടെടുത്തത്. കൊല ചെയ്യാന്‍ ഉപയോഗിച്ച ക്രിക്കറ്റ് സ്റ്റംമ്പ്, രക്തം പുരണ്ട വസ്ത്രങ്ങള്‍, കേബ്ള്‍ വയര്‍, മൊബൈല്‍ ഫോണ്‍ എന്നിവ പൊലീസ് കണ്ടെടുത്തു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മകളെ അറസ്റ്റ് ചെയ്ത്. ചോദ്യം ചെയ്തപ്പോളാണ് കൂട്ടുകാരുടെ പങ്കാളിത്തം മനസ്സിലായത്.