ശിവ് നാടാര്‍ മകള്‍ക്ക് വാങ്ങിയത് 115 കോടിയുടെ ബംഗ്ലാവ്!
ദില്ലി: ഐ ടി ഭീമന്മാരായ എച്ച് സി എല്‍ ടെക്‌നോളജീസ് ലിമിറ്റഡിന്റെ സ്ഥാപകന്‍ ശിവ് നാടാര്‍ മകള്‍ക്ക് സമ്മാനിച്ചത് 115 കോടി രൂപയുടെ ബംഗ്ലാവ്. തലസ്ഥാന നഗരമായ ദില്ലിയിലെ ഫ്രണ്ടസ് കോളനി ഈസ്റ്റ് ഏരിയയിലാണ് മകള്‍ റോഷ്‌നിക്ക് വേണ്ടി നാടാർ ഈ വിലപിടിപ്പുള്ള ബംഗ്ലാവ് വാങ്ങിയത്. ദില്ലിയിലെ ഏറ്റവും ചെലവേറിയ വാങ്ങലുകളിലൊന്നാണ് ഇതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മകള്‍ റോഷ്‌നി നാടാര്‍ക്കും മരുമകന്‍ ശിഖര്‍ നീല്‍കമല്‍ മല്‍ഹോത്രയ്ക്കും വേണ്ടിയാണ് ശിവ് നാടാര്‍ ബംഗ്ലാവ് വാങ്ങിയിരിക്കുന്നത്. 1930 സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്താണ് ബംഗ്ലാവ്. ഇപ്പോള്‍ വാങ്ങിയ സ്ഥലത്ത് ചെറിയ ബംഗ്ലാവാണ് ഉള്ളതെന്നും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നാടാര്‍ ഇവിടെ പുതിയ ബംഗ്ലാവ് പണിയുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങളോട് എച്ച് സി എല്‍ പ്രതികരിച്ചിട്ടില്ല.
അരുണ്‍ ദുവ എന്നയാളില്‍ നിന്നുമാണ് ശിവ് നാടാർ ഈ സ്ഥലം വാങ്ങിയിരിക്കുന്നത്. എസ് എസ് എന്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണ് സ്ഥലം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു. നാടാര്‍, ഭാര്യ കിരണ്‍ നാടാര്‍, മകള്‍, മകളുടെ ഭര്‍ത്താവ് എന്നിവര്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലുണ്ട്.
31 രാജ്യങ്ങളില്‍ ഓപ്പറേഷനുള്ള എച്ച് സി എല്‍ ടെക്‌നോളജീസ് ലിമിറ്റഡിന്റെ ആസ്ഥാനം ഉത്തര്‍ പ്രദേശിലെ നോയിഡയിലാണ്. സോഫ്റ്റ് വെയര്‍ കണ്‍സല്‍ട്ടിംഗ്, മാനുഫാക്ചറിംഗ് തുടങ്ങിയ മേഖലകളിലാണ് എച്ച് സി എല്ലിന്റെ സേവനം. ഏഷ്യയിലെ പ്രധാനപ്പെട്ട 50 കമ്പനികളില്‍ ഒന്നാണ് എച്ച് സി എല്‍. ഫോര്‍ബ്‌സിന്റെ ഗ്ലോബല്‍ ലിസ്റ്റിലും ഇടം പിടിച്ചിട്ടുണ്ട്. 1991 ലാണ് ശിവ് നാടാര്‍ എച്ച് സി എല്‍ സ്ഥാപിച്ചത്.
ദില്ലിയിലെ ലുത്യന്‍സ് ബംഗ്ലാവ് സോണില്‍ ഇന്ത്യാബുള്‍സിന്റെ പ്രൊമോട്ടര്‍ രാജീവ് രത്തന്‍ 220 കോടി രൂപയ്ക്ക് നേരത്തെ ബംഗ്ലാവ് വാങ്ങിയിരുന്നു. 2012 ല്‍ ടാറ്റ ഹൗസിംഗ് ഹാലി റോഡില്‍ ബംഗ്ലാവ് വാങ്ങിയത് 218 കോടിക്കാണ്. ശാന്തി നികേതന്‍ ഏരിയയില്‍ സന്ദീപ് ജജോദിയ 170 കോടിക്കും കെ ജി മാര്‍ഗില്‍ ദില്ലിയിലെ ഒരു ബില്‍ഡര്‍ 136 കോടിക്കും ബംഗ്ലാവുകള്‍ വാങ്ങിയതാണ് ദില്ലിയിലെ ചില വന്‍ കൈമാറ്റങ്ങള്‍.