പാലക്കാട് കോൺഗ്രസിന് വീണ്ടും തിരിച്ചടി; മുതിർന്ന നേതാവ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു
പാലക്കാട് കോൺഗ്രസിന് തിരിച്ചടിയായി മറ്റൊരു മുതിർന്ന നേതാവ് കൂടി പാർട്ടി വിട്ടു. വി ആര്‍ മോഹന്‍ദാസ് ആണ് ബി ജെ പിയിൽ ചേർന്നത്. കോൺഗ്രസ് വിചാർ വിഭാഗത്തിന്റെ ചെയർമാനായിരുന്നു മോഹൻദാസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിൽ ആകൃഷ്ടനായാണ് ബി ജെപിയിൽ ചേരുന്നതെന്ന് വിആർ മോഹൻദാസ് പറഞ്ഞു.
മോദിയെ കുറ്റം പറയുക മാത്രമാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് മോഹൻദാസ് വിമർശിച്ചു. രാജ്യത്തിനെ എതിർക്കുന്നവരെ പിന്തുണയ്ക്കുന്നവരായി കോൺഗ്രസ് മാറി. കരുണാകരനെയും കുടുംബത്തെയും അപമാനിച്ചവരെ പാലക്കാട് സ്ഥാനാർത്ഥിയാക്കിയത് അപലപനീയമാണെന്നും മോഹൻദാസ് പറഞ്ഞു. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.

എന്ത് സംഭവിച്ചാലും ബി ജെ പി പാലക്കാട് വിജയിച്ചിരിക്കുമെന്നും അതിന്റെ സൂചനയാണ് മോഹൻദാസിനെ പോലെയുള്ള മുതിർന്ന നേതാക്കളുടെ ബി ജെ പിയിലേക്കുള്ള കടന്ന് വരവെന്നും സുരേന്ദ്രൻ പറഞ്ഞു. ' ആര് ആരെയൊക്കെ പിന്തുണച്ചാലും ബി ജെ പി വിജയത്തെ തടുക്കാൻ സാധിക്കില്ല. ഷാഫി പറമ്പിലും എകെ ബാലനും ചെയ്യുന്നതും പറയുന്നതും പോലെയുള്ള പിൻവാതിൽ ഇടപാടുകൾ ബി ജെ പിക്ക് ഇല്ല. യു ഡി എഫ്-എൽ ഡി എഫ് ഒത്തുതീർപ്പ് മുൻകൂട്ടി കണ്ടാണ് ബി ജെ പി മണ്ഡലത്തിൽ തന്ത്രങ്ങൾ മെനയുന്നത്.
ഉപതിരഞ്ഞെടുപ്പുകൾ എത്തിയപ്പോൾ എൽ ഡി എഫിനും യു ഡി എഫിനും ആത്മവിശ്വാസം നഷ്ടപ്പെട്ടു.
പാലക്കാട് ഇപ്പോൾ ഇൻഡി മുന്നണി യാഥാർത്ഥ്യമായിരിക്കുകയാണെന്നും സുരേന്ദ്രൻ പരിഹസിച്ചു. സി പി എം- കോൺഗ്രസ് നേതാക്കൾ മതേതര വോട്ട് എന്ന് പറയുന്നത് ഒരു വിഭാഗത്തിൻ്റെ മാത്രം വോട്ടാണ്. ഹിന്ദുക്കളുടേയും ക്രിസ്ത്യാനികളുടേയും വോട്ട് മതേതരമല്ലേ? എകെ ബാലൻ പറഞ്ഞത് ഇ ശ്രീധരനെ തോൽപ്പിക്കാൻ മതേതര വോട്ടുകൾ യു ഡി എഫിലേക്ക് പോയെന്നാണ്. അപ്പോൾ ഇടതുപക്ഷത്തിന് കിട്ടിയത് മതേതരവോട്ടല്ലേ?
യു ഡി എഫും ഇത് തന്നെയാണ് ചെയ്യുന്നത്', സുരേന്ദ്രൻ പറഞ്ഞു.
ബി ജെ പി രണ്ടാം സ്ഥാനത്തുള്ള മണ്ഡലമാണ് പാലക്കാട്. വലിയ വിജയ പ്രതീക്ഷയാണ് ഉപതിരഞ്ഞെടുപ്പിൽ ബി ജെ പി പുലർത്തുന്നത്. എന്നാൽ പാർട്ടിക്കുള്ളിലെ വിഭാഗീയത ബി ജെ പിയുടെ വിജയ സാധ്യത തല്ലിക്കെടുത്തിയേക്കുമെനനാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാ്ടുന്നത്.












Click it and Unblock the Notifications