നെന്മാറ ഉരുള്‍പ്പൊട്ടൽ: അഖിലയുടെ ചികിത്സയ്ക്ക് സര്‍ക്കാര്‍ സഹായമായി ഏഴു ലക്ഷം പ്രഖ്യാപിച്ചു
പാലക്കാട്: നെന്മാറയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ നിന്നും ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുത്തി കോയമ്പത്തൂരിലെ സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അളുവാശ്ശേരിയില്‍ അഖില(24) യുടെ ചികിത്സാ ചിലവിന് സര്‍ക്കാര്‍ ഏഴ് ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. ഇന്നത്തെ മന്ത്രിസഭായോഗമാണ് തുക അനുവദിച്ചത്.
പാലക്കാട് ജില്ലാ ആശുപത്രിയില്‍ വിദഗ്ധ ചികിത്സാ സൗകര്യങ്ങളില്ലാത്തതിനാലും കുതിരാനില്‍ മണ്ണിടിഞ്ഞ് റോഡ് ഗതാഗതം തടസ്സപ്പെട്ടതിനാല്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് എത്തിപ്പെടാന്‍ കഴിയാത്തതിനാലുമാണ് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചത്. മന്ത്രി എ കെ ബാലന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു അടിയന്തിര ചികിത്സാ സഹായത്തിനായി ഇവരെ കോയമ്പത്തൂരില്‍ എത്തിച്ചത്.

ദുരന്തത്തില്‍ അഖിലയുടെ അച്ഛനും അമ്മയും രണ്ട് സഹോദരിമാരും ഒരു സഹോദരിയുടെ കുഞ്ഞും ഒരു സഹോദരനും മരണപ്പെട്ടിരുന്നു. ഈ കുടുംബത്തില്‍ ദുരന്തത്തെ അതിജീവിച്ച ഏക വ്യക്തിയാണ് അഖില. ജില്ലയിൽ പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നങ്ങളാണ് നിലവിലുളളതെന്ന് യോഗത്തില്‍ പങ്കെടുത്ത നിയമ-സാംസ്കാരിക-പട്ടികജാതി -പട്ടികവര്‍ഗവകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ടൈറ്റില്‍ ഇല്ലാത്ത വീടുകളുടെ പുനരധിവാസത്തിന് സ്ഥലം കണ്ടെത്തേണ്ടതാണ് മുന്നിലുളള പ്രശ്നം. സ്ഥിരം പുനരധിവാസത്തിന് സ്ഥലം കണ്ടെത്തി വില കൊടുത്തു വാങ്ങല്‍ ഒരു വെല്ലുവിളിയാണ്.ഉപയോഗിക്കാന്‍ കഴിയുന്ന സര്‍ക്കാരിന്‍റെ സ്ഥലങ്ങള്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ കണ്ടെത്തണം. റവന്യൂ വകുപ്പും അതില്‍ പങ്കാളികളാകണം. ഒരു സമഗ്രപദ്ധതി ഇതിനായി രൂപീകരിക്കപ്പെടേണ്ടതുണ്ട്. വീട് തകര്‍ന്ന പട്ടികജാതി-പട്ടികവര്‍ഗവിഭാഗക്കാര്‍ക്ക് ഇപ്പോള്‍ താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്തും.
വെളളപ്പൊക്കം ബാധിച്ച 6668 വീടുകളാണ് ജില്ലയില്‍ ഉളളത്. മൊത്തം 165 ക്യാമ്പുകളാണ് ജില്ലയില്‍ പ്രവര്‍ത്തിച്ചത്. 5241 കുടുംബങ്ങളില്‍ നിന്നുളള 16,684 പേരാണ് ക്യാമ്പില്‍ അധിവസിച്ചത്. 5325 കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ബാക്കിയുളളവരുടെ വിവരശേഖരണത്തിന് നടപടി എടുത്തിട്ടുണ്ട്. നിലവില്‍ 887 കുടുംബങ്ങള്‍ക്ക് 10000 രൂപ നല്‍കിയിട്ടുണ്ട്. ബാക്കിയുളളവര്‍ക്കുളള വിതരണം രണ്ട് ,മൂന്ന് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. 3 കോടി 63 ലക്ഷം ഇതിനായി അനുവദിക്കപ്പെട്ടിട്ടുണ്ട്. പ്രളയത്തിന് ശേഷമുളള രോഗബാധയാണ് ഈ ദിവസങ്ങളില്‍ സജീവമായി പ്രതിരോധിക്കപ്പെടേണ്ടതെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ആരോഗ്യവകുപ്പില്‍ തദ്ദേശസ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ വീടുകള്‍ തോറും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications