റോഡില്ല കുഴികൾ മാത്രം: അറ്റകുറ്റപ്പണിക്ക് കൂടുതൽ തുക തേടി പൊതുമരാമത്ത് വകുപ്പ്, സംഭവം പാലക്കാട്!
പാലക്കാട്: കനത്ത മഴയിൽ റോഡുകൾ തകർന്നു തരിപ്പണമായതോടെ താൽക്കാലിക അറ്റകുറ്റപ്പണിക്ക് കൂടുതൽ തുക തേടി പൊതുമരാമത്ത് വകുപ്പ്. ഇതിനായി തകർച്ചയുടെ വിശദാംശങ്ങൾ സഹിതം സർക്കാരിനു റിപ്പോർട് സമർപ്പിക്കാൻ നടപടി തുടങ്ങി. മഴക്കാലപൂർവ അറ്റകുറ്റപ്പണിക്കായി ഓരോ നിയോജകമണ്ഡലത്തിനും അഞ്ചു മുതൽ 10 ലക്ഷം രൂപവരെ സർക്കാർ അനുവദിച്ചിരുന്നു.
ജലമൊഴുക്കു സുഗമമാക്കാൻ ചാലിലെ തടസം നീക്കൽ, റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കൽ, താൽക്കാലിക ഓട്ടഅടയ്ക്കൽ, അത്യാവശ്യം കോൺക്രീറ്റിങ് ഉൾപ്പെടെയുള്ള പ്രവൃത്തികൾക്കാണു തുക അനുവദിച്ചത്. ഇതനുസരിച്ചുള്ള പ്രവൃത്തികൾ ആരംഭിച്ചെങ്കിലും തകർച്ച രൂക്ഷമായതിനാൽ അനുവദിച്ച തുക തികയുന്നില്ല. പല റോഡുകളിലും കുഴികളിൽ രണ്ടും മൂന്നും തവണ കോൺക്രീറ്റിങ് നടത്തിയെങ്കിലും വീണ്ടും കുഴിഞ്ഞു.
മഴ ശക്തമായതോടെ ടാറിങ്ങും കോൺക്രീറ്റും ഏറെക്കുറെ നിർത്തി വച്ചിരിക്കുകയാണ്. ക്വാറി വേസ്റ്റ് ഉപയോഗിച്ചുള്ള കുഴി നികത്തൽ മാത്രമാണ് നിലവിൽ നടത്തുന്നത്. ഇവിടെയും പ്രശ്നങ്ങൾ ഉണ്ട്. വാഹനങ്ങൾ ബ്രേക്ക് ചെയ്യുമ്പോൾ മെറ്റലും മറ്റും തെറിച്ചുപോകുന്നതിനാൽ ഒന്നും ചെയ്യാനാകുന്നില്ല. സംസ്ഥാനത്തെ റോഡുകൾക്കു താങ്ങാൻ പറ്റുന്നതിലേറെ മഴയാണ് ഇത്തവണ ലഭിച്ചത്. മഴക്കാലത്തിനുശേഷമുള്ള പതിവ് അറ്റകുറ്റപ്പണി നവംബറിൽ ആരംഭിക്കും. ഇതിനായി ഓരോ റോഡുകളുടെയും എസ്റ്റിമേറ്റ് തയാറാക്കുന്നുണ്ട്. നിലവിൽ താൽക്കാലിക അറ്റകുറ്റപ്പണിക്കായാണ് കൂടുതൽ തുക തേടുന്നത്.
Comments
English summary
Palakkad Local News road re construction of roads.