നിർത്തിയിട്ട കാറിൽ നിന്നും ഗ്ലാസ് തകർത്ത് മോഷണം: രണ്ട് പേർ പിടിയിൽ
പാലക്കാട്: മാർച്ച് 30 തിയ്യതി രാത്രി പാലക്കാട് ടൗണിലെ നൂർജഹാൻ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ യാത്രക്കാരുടെ കാർ പാർക്കിംഗ് ചെയ്ത ഇടത്ത് നിന്നും ഗ്ലാസ് കല്ല് കൊണ്ട് തകർത്ത് കാറിൽ ഉണ്ടായിരുന്ന 22 പവനോളം കവർന്ന് കൊണ്ടു പോയതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പാലക്കാട് ടൗൺ സൗത്ത് പോലീസ് പിടികൂടി. തമിഴ്നാട്, മധുര , കടച്ചന്തൽ, അറുമുഖന്റെ മകൻ മുരുകൻ (33), കോയമ്പത്തൂർ സുലൂർ കണ്ണംപാളയം സ്വദേശി പളനിയുടെ മകൻ ശിവ (32) എന്നിവരാണ് പിടിയിൽ ആയത്.
പിടിയിലായ രണ്ട് പേരും ബന്ധുക്കളാണ്. മധുരയിൽ സ്കോർപ്പിയൊ കാർ എടുത്ത് കേരളത്തിലെത്തിയ പ്രതികൾ വാളയാർ ആലത്തൂർ വടക്കഞ്ചേരി ഭാഗങ്ങളിൽ സഞ്ചരിച്ച സംഘം ഏഴോളം കാറുകൾ തകർത്ത് കവർച്ച ശ്രമം നടത്തി. ഇതിൽ ആലത്തൂരിലും, പാലക്കാട് ടൗണിലുമാണ് സ്വർണ്ണം നഷ്ടപ്പെട്ടു. കേരളത്തിൽ വാഹനത്തിലെത്തിയ കവർച്ച സംഘത്തിൽ ഡൽഹിയിൽ നിന്നും വിമാനത്തിൽ എത്തിയ യുവാക്കളും സംഘത്തിൽ ചേർന്നിട്ടുണ്ട്.
മോഷണം നടത്തിയ ഉടൻ തന്നെ മധുരയിലെത്തി ഡൽഹിയിലേക്ക് വിമാന മാർഗ്ഗം പോകുകയായിരുന്നു. മോഷണത്തിന് പിന്നിൽ വൻ റാക്കറ്റുള്ളതായി സംശയിക്കുന്നു. ആഡംബര ജീവിതം നയിക്കുന്ന പ്രതികൾ ആദ്യമായാണ് പോലീസ് പിടിയിൽ ആയത്. പ്രതികളെ രണ്ട് മാസത്തെ പ്രയത്നത്തിനൊടുവിലാണ് ടൗൺ സൗത്ത് സർക്കിൾ ഇൻസ്പെക്ടർ മനോജ് കുമാറിന്റെ നേതൃത്വത്തിൽ സൗത്ത് എസ് ഐ മാരായ മുരളീധരൻ, അൻഷദ്, എസ് സി പി ഒ ബാലകൃഷ്ണൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ സാജിദ്, ഷനോസ്, സത്താർ, സനീഷ്, ഷമീർ, എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്.