ഒരേക്കറിൽ മരുന്ന് തളിച്ചു,'പണി' കഴിച്ചത് 8 മിനിറ്റ് കൊണ്ട്; കൗതുകമായി 'കർഷകമിത്രം'ഡ്രോണുകൾ
പാലക്കാട്: സൂക്ഷ്മ മൂലകങ്ങളുമായി പാടത്തേക്ക് ഡ്രോൺ പറന്നു, പിന്നെ വെറും എട്ട് മിനിറ്റ്,ഒരു ഏക്കർ സ്ഥത്ത് മൂലകങ്ങൾ തളിച്ച് പണിയും തീർത്ത് ദാ 'ഡ്രോൺ' തിരികെ എത്തിയിരിക്കുന്നു. ഒരുപോലെ ആവേശവും കൗതുകവും നിറഞ്ഞ കാഴ്ചയായിരുന്നു ആലത്തൂരെ കീഴ്പാടം പാടശേഖരത്തിൽ നടന്നത്. ഡ്രോണിന്റെ പ്രവർത്തനം പരിചയപ്പെടുത്തുന്നതായിരുന്നു പരിപാടി.മലമല്‍ പാടത്തെ കര്‍ഷകയായ രമ വെങ്ങാന്നൂരിന്റെ അഞ്ചേക്കറില്‍ സൂക്ഷ്മ മൂലകങ്ങളായ ബോറോണ്‍, സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് എന്നിവയാണ് ഡ്രോണ്‍ ഉപയോഗിച്ച് തളിച്ചത്.

കതിര് വരുന്നതിന് മുന്‍പുള്ള സൂക്ഷ്മ മൂലകങ്ങളുടെ പ്രയോഗം പതിര് കുറയ്ക്കാനും മണിത്തൂക്കം കൂടാനും സഹായകരമാണ്. ഒരു ഏക്കര്‍ സ്ഥലം ഡ്രോണ്‍ ഉപയോഗിച്ച് തളിക്കാന്‍ എട്ട് മിനിറ്റ് മതിയാകും. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സ്മാം (SMAM) പദ്ധതി പ്രകാരം 10 ലക്ഷം രൂപ വരെ വില വരുന്ന കാര്‍ഷിക ഡ്രോണുകള്‍ക്ക് വ്യക്തിഗത കര്‍ഷകര്‍ക്ക് നാല് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ സബ്സിഡിയില്‍ ലഭ്യമാകും. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലയിലും 10 ഹെക്ടറില്‍ കുറയാത്ത കൃഷിയിടങ്ങളില്‍ പ്രവൃത്തിപരിചയം നടപ്പിലാക്കുന്നുണ്ട്.
യന്ത്രവത്കരണത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന ഡ്രോണുകള്‍ കൃഷിയിടങ്ങളിലെ വിള വളര്‍ച്ച, വിള പരിപാലനം, വളപ്രയോഗം, കീടനാശിനി പ്രയോഗം എന്നീ മേഖലയില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. കുറഞ്ഞ സമയത്ത് ആവശ്യമായ അളവില്‍ വിള സംരക്ഷണ ഉപാധികള്‍ കൃഷിയിടങ്ങളില്‍ എത്തിക്കാന്‍ ഡ്രോണ്‍ ഉപയോഗത്തിലൂടെ സാധ്യമാകുന്നു. കാലാവസ്ഥാ വ്യതിയാനം പ്രതിസന്ധിയാകുന്ന കാലഘട്ടത്തില്‍ വളരെ കുറഞ്ഞ അളവില്‍ ഫലപ്രദമായ സാങ്കേതിക വിദ്യയില്‍ സൂക്ഷ്മ മൂലകങ്ങളും ജൈവകീടനാശിനികളും കൃഷിയിടത്തില്‍ തളിക്കാം എന്നതാണ് കാര്‍ഷിക ഡ്രോണുകളുടെ പ്രത്യേകത.
പരിപാടി കെ.ഡി പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി മുഖ്യാതിഥിയായി. ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി, ഉത്തര മേഖലാ കൃഷി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ സി.കെ മോഹനന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.കെ സരസ്വതി, കൃഷി വിജ്ഞാന കേന്ദ്രം പാലക്കാട് അസിസ്റ്റന്റ് പ്രൊഫെസര്‍ അരുണ്‍കുമാര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സാം കെ. ജെയിംസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ. മേരി വിജയ, അസിസ്റ്റന്റ് എന്‍ജിനീയര്‍ ജെ. ബിന്ദു, കൃഷി ഓഫീസര്‍ എം.വി രശ്മി എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications