പൊലീസുകാരുടെ മരണം: രണ്ട് പേര്‍ കസ്റ്റഡിയില്‍, കാട്ടുപന്നിയെ പിടിക്കാന്‍ കെണി വയ്ക്കാറുണ്ടെന്ന് മൊഴി
പാലക്കാട് : പാലക്കാട് മുട്ടിക്കുളങ്ങരയില്‍ രണ്ട് പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ പോലീസ് കസ്റ്റഡിയില്‍. വ്യാഴാഴ്ച വൈകീട്ടോടെയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത് . പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കാട്ടുപന്നികളെ പിടിക്കുന്നതിനായി വൈദ്യുത കമ്പി വയ്ക്കാറുണ്ടെന്ന് ഇവര്‍ മൊഴി നല്‍കി. രണ്ട് പേരെയും പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്തുള്ള വാര്‍ക്കാട് സ്വദേശികളായ രണ്ട് പേരെയാണ് ഇപ്പോള്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കാട്ടുപന്നിയെ പിടികൂടാന്‍ കസ്റ്റഡിയലിലുള്ള യുവാക്കളില്‍ ഒരാള്‍ വൈദ്യുത കെണി സ്ഥാപിച്ചിരുന്നു. രാത്രിയില്‍ കാട്ടുപന്നി കുടുങ്ങിയിട്ടുണ്ടോ എന്നറിയാന്‍ സ്ഥലത്തെത്തിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പിന്നാലെ പൊലീസുകാരുടെ മൃതദേഹം രണ്ടിടങ്ങളില്‍ കൊണ്ടിടുകയായിരുന്നു.
ഒരാളുടെ അറസ്റ്റ് രാത്രിയോടെ രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. പൊലീസുകാരുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിലെ ഹവില്‍ദാര്‍മാരായ അശോകന്‍, മോഹന്‍ദാസ് എന്നിവരെയാണ് രാവിലെ ക്യാമ്പിന് പിറകിലെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഇവരെ കാണാനില്ലായിരുന്നു. ഇവര്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച രണ്ട് പേരുടെയും ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചിരുന്നു. ഷോക്കേറ്റ് മരിച്ചതാണെന്ന് പ്രാഥമിക നിഗമനമെന്നും രാത്രി ഇവര്‍ മീന്‍ പിടിക്കാന്‍ പോയിരുന്നതായി സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് വൈദ്യുത ലൈന്‍ പൊട്ടി വീഴുകയോ വൈദ്യുത വേലിയോ ഇല്ല. അതുകൊണ്ട് തന്നെ എങ്ങനെയാണ് ഷോക്കേറ്റതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതോടെ സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നിരുന്നു. മരിച്ചതിന് ശേഷം മൃതദേഹം വയലില്‍ കൊണ്ടിട്ടതാകാമെന്ന സാധ്യതയും പൊലീസ് പരിശോധിച്ചിരുന്നു. സംഭവത്തില്‍ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം വ്യാഴാഴ്ച വൈകിട്ടോ വെള്ളിയാഴ്ച രാവിലെയോ ആയിരിക്കും പോസ്റ്റ്മോര്‍ട്ടം നടത്തുക.
Recommended Video
നടിയെ ആക്രമിച്ച കേസുമായി എന്ത് ബന്ധം? പ്രോസിക്യൂഷനോട് നിർണായക ചോദ്യങ്ങളുമായി കോടതി